തിരുവനന്തപുരം : ലോ അക്കാദമി ലോ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുക, ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാഭാസ മന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും വീടുപടിക്കല്‍ 48 മണിക്കൂര്‍ ഉപവാസം നടത്താന്‍ എബിവിപി തീരുമാനിച്ചു. ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടും നടപടിയെടുക്കാതെ സര്‍ക്കാരും മാനേജ്മെന്റും ഒത്തുകളിക്കുകയാണെന്ന് എബിവിപി ആരോപിച്ചു.
റവന്യൂ മന്ത്രിയുടെ വീടുപടിക്കല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷിജിലും വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടുപടിക്കല്‍ സംസ്ഥാന ജോയിന്റ് സെകട്ടറി സ്റ്റിനി ജോണും ഇന്ന് രാവിലെ 10 മണി മുതല്‍ ഉപവാസ സമരം ആരംഭിക്കും. അക്കാദമിയുടെ സമരത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ നിലപാട് മാനേജ്മെന്റിനെ സഹായിക്കാന്‍ വേണ്ടിയുളളതാണെന്ന് ദേശീയ സെക്രട്ടറി ഒ.നിധീഷ് ആരോപിച്ചു.
ലോ അക്കാദമിയില്‍ കഴിഞ്ഞ 19 ദിവസമായി നടക്കുന്ന സമരത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തേണ്ട സമയത്ത് സമരത്തെ ലഘൂകരിക്കാന്‍ വേണ്ടിയാണ് കോടിയേരി ബാലകൃഷ്ണന് ശ്രമിക്കുന്നത്. വി.എസ് അച്യുതാനന്ദന് അടക്കം സിപിഎമ്മില്‍ തന്നെ ഒരു വിഭാഗം നേതാക്കന്മാര് അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും പറയുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ ഇന്നത്തെ പരാമര്‍ശം രാഷ്ട്രീയ നിലപാടില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്നും നിധീഷ് പറഞ്ഞു.
ലോ അക്കാദമി പ്രിന്‍സിപ്പാളിനെതിരെ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളിന്റെ രാജി നടപ്പിലാക്കുവാന്‍ വേണ്ടി സിന്‍ഡിക്കേറ്റ് തയാറാവണമെന്നാവശ്യപ്പെട്ട് കൊണ്ട് എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരുടെ കോലം കത്തിച്ചു. പ്രതിഷേധ പരിപാടിയില്‍ സംസ്ഥാന സെകട്ടറി പി.ശ്യംരാജ്, നിയമ വിഭാഗം കണ്‍വീനര്‍ എ.എസ്.അഖില്‍ എന്നിവര്‍ സംസാരിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: