ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി പുറത്തിറക്കിയ ‘ലോക് കല്യാണ്‍ സങ്കല്പ പത്ര’ പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ജനക്ഷേമത്തിനായുള്ള ഈ പ്രകടനപത്രികയില്‍ ശ്രീരാമക്ഷേത്രം പുതുക്കിനിര്മ്മിക്കുമെന്ന പ്രഖ്യാപനമാണ് കേന്ദ്രബിന്ദു.
മതവികാരം ഊതി വീര്‍പ്പിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമം ബിജെപി ആരംഭിച്ചുവെന്ന് പ്രതിയോഗികള്‍ ആരോപിക്കുന്നു. ബിജെപി ശരിയായ മുദ്രാവാക്യമുയര്‍ത്തുന്നു എന്ന് മറ്റ് ചിലരും. അയോധ്യയില്‍ ശ്രീരാമക്ഷേത്രം എന്നത് മതപരമല്ല. സകലമാനദേശസ്നേഹികളുടെയും ആരാധ്യപുരുഷനാണ് ശ്രീരാമന്. രാമന് ജനിച്ചതെന്ന് സഹസ്രാബ്ദങ്ങളായി വിശ്വസിച്ചുപോരുന്ന സ്ഥലത്തല്ലാതെ മറ്റെവിടെ ക്ഷേത്രമുയര്ന്നാലും അത് പൂര്‍ണമാവില്ല. അയോധ്യയില്‍ ശ്രീരാമക്ഷേത്രമാണ് ഉയരേണ്ടതെന്ന് മതഭേദമന്യേ ജനങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ശ്രീരാമക്ഷേത്രകാര്യവും ബിജെപി മുന്നോട്ടുവച്ചത് ഉചിതം എന്നേ ദോഷൈക ദൃക്കല്ലാത്തവരെല്ലാം ചിന്തിക്കൂ. ശ്രീരാമക്ഷേത്രനിര്‍മ്മാണം എന്നത് ബിജെപി മുന്നോട്ടുവച്ച മുദ്രാവാക്യമല്ല.
രാജ്യത്തെ ശതകോടിയില്‍ പരമുള്ള ജനങ്ങളുടെ അഭിലാഷമാണത്. ക്ഷേത്രനിര്‍മ്മാണം സാക്ഷാല്‍ക്കരിക്കാനുള്ള പ്രയത്നം പുരോഗമിച്ചപ്പോള്‍ അതിന് പരിപൂര്‍ണ പിന്തുണയുമായാണ് ബിജെപി മുന്നോട്ടുവന്നത്. അതില്‍ ഒരു തെറ്റും കുറ്റവും ബിജെപിക്കോ ബിജെപിയെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കോ ശ്രീരാമഭക്തര്ക്കോ തോന്നിയിട്ടുമില്ല. മനുഷ്യന് അന്നം പ്രധാനമാണ്. അത് മാത്രം പോരെന്ന് പ്രസ്താവിക്കുന്ന ‘ഏകാത്മമാനവദര്‍ശനം’ മുറുകെ പിടിക്കുന്ന ബിജെപിക്ക് ആത്മീയത അവഗണിക്കാനാവില്ല.
പരമോന്നതവും പരമപവിത്രവുമായ ജീവിത മൂല്യങ്ങളുടെ പ്രചോദനത്തിന്റെയും ദേശീയമായ ഉദ്ഗ്രഥനത്തിന്റേയും ഏകാത്മകതയുടെയും അതുല്യവും അനുപമവുമായ ആത്മപ്രതീകമാണ് ശ്രീരാമന്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതീയരുടെ മനസ്സില്‍ മര്യാദാ പുരുഷോത്തമനാണ് ശ്രീരാമന്. രാമരാജ്യമാകട്ടെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഒരു ക്ഷേമ രാഷ്ട്രത്തിന്റെ സങ്കല്‍പ്പമാണ്. രാമകഥ പ്രതിപാദിക്കുന്ന രാമായണം ഭാഷാന്തരീകരണം നടത്താത്ത ഭാരതീയ ഭാഷകളെന്നല്ല ലോകഭാഷകള്‍ തന്നെ വിരളമാണ്.
ശ്രീരാമകഥകൊണ്ട് സമ്പുഷ്ടവും സമ്പന്നവുമാകാത്ത ഒരൊറ്റ നാടോടി പൈതൃകം പോലും നമുക്കില്ല. ഒരു ആത്മീയഗുരുവിന് പിന്നാലെ മറ്റൊരു ആത്മീയ ഗുരു, ഒരാത്മീയ പൈതൃകത്തിന് പിന്നാലെ മറ്റൊരു ആത്മീയ പൈതൃകം ഇതൊക്കെതന്നെ ശ്രീരാമദേവനില്‍ സ്വയമര്‍പ്പിതമായിരുന്നു. ആയിരക്കണക്കിനാവര്‍ത്തി ശ്രീരാമദേവനെ സ്തുതിക്കുന്ന ഗുരുഗ്രന്ഥസാഹേബ് എന്ന വിശുദ്ധകൃതിയും ശ്രീരാമസ്തുതിയോടെ മരണം വരിച്ച ഗാന്ധിജിയും ഇതിന് തെളിവാണ്. കേരളത്തിലാണെങ്കില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ മാപ്പിള രാമായണവുമുണ്ട്.
ജന്മസ്ഥലത്ത് നിന്ന് കണ്ടെടുക്കപ്പെട്ട ശിലാശാസനങ്ങള്‍ അവിടെ ഉണ്ടായിരുന്നത് രാവണനെ നിഗ്രഹിച്ച ഭഗവാന് വിഷ്ണുദേവന്റെ അവതാരമായ ശ്രീരാമചന്ദ്രന് സമര്‍പ്പിക്കപ്പെട്ട ശ്രീരാമക്ഷേത്രമാണെന്ന് സ്വയം സംസാരിക്കുമ്പോള്‍, പില്ക്കാല ചരിത്രമാകട്ടെ ക്ഷേത്രത്തില്‍ ഹൈന്ദവര്‍ക്ക് ആരാധനാനുമതി നിഷേധിച്ചതിന്റെ പരിതാപകരമായ സംഭവങ്ങളുടെയും തുടര്‍ന്ന് ജന്മസ്ഥാനം വീണ്ടെടുക്കാനായി ആരംഭിക്കപ്പെട്ട സന്ധിയില്ലാ സമരങ്ങളുടെയും സത്യം പറയുന്നു. ഇതൊക്കെ സഹസ്രാബ്ദങ്ങളായി ശ്രീരാമദേവനോട് പുലര്‍ത്തിപ്പോരുന്ന അദമ്യവും അതുല്യവും അഗാധവുമായ ഭക്ത്യാദരങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്.
വിദേശി ബാബറുടെ ആജ്ഞാനുസരണം മീര്‍ബക്കി രാമക്ഷേത്രത്തെ ആക്രമിച്ച് പള്ളിപണിയിച്ചതിന് മതപരമായ പ്രസക്തിയോ പ്രാധാന്യമോ ഇല്ല. മറിച്ച് ഭാരത ദേശീയക്കെതിരെയുള്ള ആക്രമണോത്സുകതമാത്രമായിരുന്നു ഇതിനു പിന്നില്‍. ഈ നടപടി ശ്രീരാമദേവനെ ആരാധിക്കാനുള്ള അവകാശം നിഷേധിക്കുക മാത്രമായിരുന്നില്ല. ദേശീയമായ അടിച്ചമര്‍ത്തപ്പെടലിന്റെ പ്രതീകവുമായിരുന്നു. ഉണരുന്ന ദേശീയ ബോധത്തിന്റെ പ്രതീകമാണ് ശ്രീരാമക്ഷേത്ര നിര്‍മാണം. മതേതരത്വത്തിന്റെ പേരിലുള്ള മതേതരത്വ വിരുദ്ധ നിലപാടുകള്‍ രാഷ്ട്രഭദ്രതയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളികളുയര്‍ത്തുന്നു. ഈയൊരു സാഹചര്യത്തില്‍ രാമജന്മസ്ഥാന ക്ഷേത്രനിര്‍മാണത്തിന്റെ ലക്ഷ്യമെന്നത് കേവലം ഒരു ക്ഷേത്രനിര്‍മാണമല്ല. പൊതുജീവിതത്തെ സംശുദ്ധമാക്കിനമ്മുടെ രാഷ്ട്രത്തെ രാമരാജ്യസങ്കല്‍പ്പത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടെത്തിക്കുക എന്നതാണ്.
അയോധ്യയ്ക്ക് സമാനമായ ചരിത്രമായിരുന്നു സോമനാഥിനും. സുല്‍ത്താന്‍ മുഹമ്മദ്ഘസ്നി മുതല്‍ ഔറംഗസീബ് വരെ നിരന്തരം സോമനാഥക്ഷേത്രം കൊള്ളയടിച്ചു തകര്‍ത്തു. ഓരോ തവണ പുനര്‍നിര്‍മ്മിക്കുന്തോറും ക്ഷേത്രം തകര്‍ത്തുകൊണ്ടേയിരുന്നു. ഏറ്റവും ഒടുവില്‍ ക്ഷേത്രം തകര്‍ത്തത് 1706ലായിരുന്നു. അതിനുശേഷം ചെറിയൊരു പള്ളിയും കെട്ടി. ജനസംഖ്യയില്‍ 80ശതമാനം ഹിന്ദുക്കള്‍. എന്നിട്ടും ജുനഗഢിലെ നവാബ് സോമനാഥക്ഷേത്രം നിലനിന്ന സൗരാഷ്ട്രയിലെ പ്രഭാസ് പത്താന് എന്ന ചെറിയ പ്രദേശവും പാക്കിസ്ഥാന്റെ ഭാഗമാക്കാന്‍ നോക്കി. അസംഘടിതരെങ്കിലും ദേശീയ ജനത എതിര്‍ത്തു. ശ്യാമളദാസ് ഗാന്ധിയുടെ നേതൃത്വത്ത്വത്തിലുണ്ടായ ചെറുത്തുനില്‍പ്പിന് മുന്നില്‍ നവാബ് മുട്ടുകുത്തി. അയാള്‍ പാക്കിസ്ഥാനിലേക്ക് കടന്നു.
1947 നവംബര്‍ ഒമ്പതിന് അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ മന്ത്രിസംഘം സൗരാഷ്ട്ര സന്ദര്‍ശിച്ചു. തുടര്‍ന്ന് സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പട്ടേലിന്ന് ഇതുമൂലം വോട്ട് കൂടുമോ അതോ കുറയുമോ എന്ന് നോക്കിയില്ല. അതിനുശേഷം ഇപ്പോള്‍ ഏഴ് പതിറ്റാണ്ടാകുന്നു. ഇന്ന് അഖിലേഷായാലും മുലായം ആയാലും രാഹുലായാലും ക്ഷേത്രനിര്‍മാണം നടന്നാലാണോ അതോ തടഞ്ഞാലാണോ വോട്ടുകിട്ടുക എന്നാണ് നോക്കുന്നത്. വോട്ടിന്റെ നേട്ടമോ കോട്ടമോ നോക്കാതെ ദേശീയ ജനതയുടെ അഭിലാഷം സാക്ഷാല്‍ക്കരിക്കാന്‍ ബിജെപി തയ്യാറാകുന്നത് തീര്‍ത്തും ഉചിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: