ഇടുക്കി: രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് പെരിയാര്‍ നദി കയ്യേറി കോണ്‍ഗ്രസ് നേതാവിന്റെ കെട്ടിട നിര്‍മ്മാണം. വേനല്‍ക്കാലമായതോടെ കൈവഴിയായി മാറി ഒഴുകുന്ന പെരിയാറിന്റെ വള്ളക്കടവ് മേഖലയിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആറ്റുപുറമ്പോക്ക് കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍പ്പെട്ട ഭാഗമാണിത്. ഇതിന് മുമ്പും നേതാവ് ആറ് കയ്യേറി വീട് നിര്‍മ്മിക്കുകയും അതിന് ശേഷം മറിച്ച് വില്‍ക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടം ആറ് കയ്യേറിയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയതോടെ കോടതി പണി വിലക്കി സ്റ്റേ ഓര്‍ഡര്‍ ഇറക്കിയിരുന്നു. ഈ സ്ഥലമാണ് മറിച്ച് വിറ്റത്.
നിലവില്‍ കെട്ടിടമടക്കം 3 സെന്റില്‍ താഴെ മാത്രം ഭൂമി മറ്റൊരാളില്‍ നിന്ന് അടുത്തിടെ വാങ്ങിയതാണ്. കെട്ടിടമുണ്ടായിരുന്ന ഇവിടെ അടിയില്‍ താമസിക്കുന്നതിന് വീടും മുകളില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്ന മുറിയുമാണ് ഉള്ളത്. സ്ഥലം തികയാതെ വന്നതോടെ ആറ്റിലേക്ക് പില്ലര്‍ വാര്‍ത്ത് ഇറക്കിയാണ് വലിപ്പം കൂട്ടിയെടുത്തത്. റോഡിനോട് ചേര്‍ന്നിരിക്കുന്ന സ്ഥലത്ത് ഒരു വര്‍ഷം മുമ്പാണ് കയ്യേറ്റം നടന്നത്.
തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുടെ ഒത്താശയോടുകൂടിയാണ് ഇവിടെ അനധികൃത നിര്‍മ്മാണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുന്‍വില്ലേജ് ഓഫീസര്‍ക്കടക്കം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി പൂഴ്ത്തുകയാണ് ഉണ്ടായത് എന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.
സിപിഎം ഭരിക്കുന്ന വാര്‍ഡ് ആയിട്ടും കോണ്‍ഗ്രസിന് ഒത്താശപാടുകയാണ് ഇവര്‍ ചെയ്യുന്നതെന്നും ആറിന്റെ തീരത്ത് ഒട്ടേറെ കയ്യേറ്റങ്ങള്‍ നടന്നിട്ടും അധികൃതര്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: