ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരണത്തിന് കീഴടങ്ങി. വാണിനഗര്‍ ദേശമൂല സ്വദേശി മധൂര്‍ പന്തപ്പിലയില് പരേതനായ ഭട്ട്യ നായ്ക്-ലക്ഷ്മി ദമ്പതികളുടെ മകന് ബാലകൃഷ്ണ(27)യാണ് മരിച്ചത്.
ജന്മനാ കൈകാലുകള്‍ തളര്‍ന്ന് സംസാരശേഷി ഇല്ലാത്ത അവസ്ഥയിലായിരുന്നു ബാലകൃഷ്ണ. സാമ്പത്തികമായി വളരെ പിന്നോക്കമുള്ള പട്ടിക വര്‍ഗ്ഗ മറാഠി വിഭാഗത്തില്‍പ്പെട്ട ഭട്ട്യ നായ്ക്കും ഭാര്യ ലക്ഷ്മിയും കൂലി പണിയെടുത്താണ് മകനെ ചികിത്സിച്ചത്. വാഹന സഞ്ചാരമില്ലാത്ത വാണിനഗര്‍ ദേശമൂലയില് നിന്നും മകനെ ആശുപത്രിയിലെത്തിക്കാന്‍ വാഹന സൗകര്യത്തിനായി ഭട്ട്യ നായ്ക്കും കുടുംബവും മധൂര്‍ പഞ്ചായത്തിലെ പന്തപ്പിലയിലേക്ക് താമസം മാറ്റുകയായിരുന്നു. മകന്റെ ചികിത്സക്കും ദൈനംദിന ചെലവുകള്‍ക്കും പെടാപ്പാട്പെടുന്നതിനിടയില് അസുഖം ബാധിച്ച് ഭട്ട്യ നായ്ക് മരണപ്പെട്ടു. പിന്നീട് കുടുംബത്തിന്റെ ചുമതല മാതാവ് ലക്ഷ്മിക്കായി. അയല്‍വാസിയുടെ വീട്ടില്‍ ജോലി ചെയ്ത് കിട്ടുന്ന തുകയില്‍ അധികവും മകന്റെ ചികിത്സക്ക് വേണ്ടി ചെലവഴിക്കുകയായിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുളള സര്‍ക്കാര്‍ ധനസഹായം പ്രതീക്ഷിച്ച് മകനെയും തോളിലേറ്റി പല ഓഫീസുകളിലും ഈ അമ്മ കയറിയിറങ്ങി. എന്നാല്‍ മധൂര്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയില്ലെന്ന് കാണിച്ച് അപേക്ഷകളെല്ലം മടക്കുകയായിരുന്നു. ഒടുവില്‍ ലക്ഷ്മിക്കും മകനും ബദിയടുക്ക പഞ്ചായത്തിലെ ബിര്‍മ്മിനടുക്ക അംഗന്‍വാടിയിലെ ജീവനക്കാരായ അശ്വതി (ജോണ്‍സി), വനജ എന്നിവരാണ് തുണയായത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായി കിടപ്പിലായവരുടെ വീട്ടില്‍ നേരിട്ടെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ ബാലകൃഷ്ണയുടേയും മാതാവിന്റെയും ദുരിത കഥ അംഗന്‍വാടി ജീവനക്കാര്‍ വിവരിച്ചതിനെ തുടര്‍ന്നാണ് ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ലക്ഷ്മിയേയും മകന് ബാലകൃഷ്ണയേയും ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളേജിലും മറ്റുമായി ചികിത്സയും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിനിടയിലാണ് ഇന്നലെ ബാലകൃഷ്ണയുടെ അസുഖം മൂര്‍ച്ഛിച്ചത്.
അസാധാരണമായി വയര്‍ വീര്‍ത്തതിനെ തുടര്‍ന്ന് മധൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ബാലകൃഷ്ണയുടെ ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: