ന്യൂദല്‍ഹി: ഹരിയാനയില്‍ വീണ്ടും ജാട്ട് സംവരണ പ്രക്ഷോഭം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ ജാട്ടുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പ്രക്ഷോഭത്തിലെ കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. നിലവില്‍ സമാധാനപരമായാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ സമരം മുപ്പതോളം പേരുടെ ജീവന് അപഹരിച്ചാണ് അവസാനിച്ചത്.
ദേശീയപാതയിലെ ജസിയ ഗ്രാമത്തില്‍ പ്രത്യേക പൂജകളോടെയാണ് ജാട്ടുകള്‍ പ്രക്ഷോഭം ആരംഭിച്ചത്. റോഹ്തക്കിലും സോണിപത്തിലും ഝജ്ജാറിലും ജിന്ദിലും ഭിവാനിയിലുമെല്ലാം സമരം തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമരം ശക്തമാകുമെന്ന് ജാട്ട് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
സമരക്കാരെ നേരിടാന്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെയടക്കം രംഗത്തിറക്കി ഹരിയാന സര്‍ക്കാരും നടപടികള്‍ ഊര്‍ജ്ജിതമാക്കി പന്ത്രണ്ടോളം ജില്ലകളില്‍ നാലുപേരിലധികം ആളുകള്‍ തടിച്ചു കൂടുന്നത് 144-ാം വകുപ്പ് ഉപയോഗിച്ച് നിരോധിച്ചിട്ടുണ്ട്. മിക്കയിടങ്ങളിലും മദ്യവില്‍പ്പന നിരോധിച്ചു. ചില സ്ഥലങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളും നിരോധിച്ചിട്ടുണ്ട്.
55 കമ്പനി അര്‍ദ്ധസൈനിക വിഭാഗങ്ങളെ ഹരിയാനയില്‍ വിന്യസിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 37 കമ്പനി സൈനികര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ദല്‍ഹിയിലേക്ക് വെള്ളമെത്തിക്കുന്ന മുനാക് കനാലിന്റെ സംരക്ഷണ ചുമതലയ്ക്ക് റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്. ഏഴായിരത്തോളം പോലീസുകാരെയും സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
ജാട്ട് വിഭാഗത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇനി ഉറപ്പുകളല്ല, നടപടിയാണ് ആവശ്യമെന്നും ജാട്ട് പ്രക്ഷോഭ നേതാവ് യശ്പാല്‍ മാലിക് പറഞ്ഞു. യശ്പാല്‍ മാലിക്കിന് ഹരിയാന പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: