തിരുവനന്തപുരം: ഇന്ത്യാവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചതിന് പിടിയിലായ പാക്കിസ്ഥാന് ചാരനെ രക്ഷിക്കാന്‍ ഉത്തര്‍പ്രദേശിലെ ഒരു മന്ത്രി രംഗത്ത്. വാട്സാപ്പ് ഗ്രൂപ്പില്‍ ഇന്ത്യാവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചതിന് തിരുവനന്തപുരത്ത് പിടിയിലായ മീററ്റ് സ്വദേശി റാക്കീബിനെ രക്ഷിക്കാനാണ് യുപി മന്ത്രി ഇടപെടുന്നത്. ശനിയാഴ്ച അറസ്റ്റിലായ ഇയാള്‍ റിമാന്റിലാണ്.
അന്വേഷണ ഉദ്യോഗസ്ഥരിലും സംസ്ഥാന ആഭ്യന്തരവകുപ്പിലും ശക്തമായ സമ്മര്‍ദ്ദമാണ് യുപി മന്ത്രി ചെലുത്തുന്നത്. നിരവധിതവണ ഇദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. കേസ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിയന്ത്രണത്തിലായതിനാല്‍ മന്ത്രിക്ക് നേരിട്ട് ഇടപെടാന്‍ കഴിയുന്നില്ല. അതിനാല്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനെ രാഷ്ട്രീയമായി സ്വാധീനിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
തിരുവനന്തപുരത്ത് മണക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന റാക്കീബ് മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്. റാക്കീബിന്റെ മൊബൈല്‍ പരിശോധിച്ച പോലീസ് ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.
മുപ്പതുപേര്‍ അംഗങ്ങളായ വാട്സാപ്പില്‍ റാക്കീബും കൂട്ടരും പങ്കുവച്ച വിവരങ്ങള്‍ പൂര്‍ണമായും ദേശവിരുദ്ധവും രാജ്യദ്രോഹപരവുമായിരുന്നു. റാക്കീബിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത പോലീസ് വിവരം ഉടന്‍ സൈബര്‍ സെല്ലിന് കൈമാറി. അവരുടെ അന്വേഷണത്തില്‍ മീററ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാക് സൈബര്‍ വിഭാഗത്തിന്റെ സ്ലീപ്പിംഗ് സെല്ലിനെ കണ്ടെത്തുകയായിരുന്നു. റാക്കീബ് ഈ സെല്ലിലെ കണ്ണിയാണെന്നും സ്ഥിരീകരിച്ചു.
മീററ്റ് സ്വദേശിയായ റാക്കീബിന്റെ സുഹൃത്താണ് വാട്സാപ്പ് ഗ്രൂപ്പ് നിയന്ത്രിക്കുന്നത്. ഈ ഗ്രൂപ്പിലേക്ക് പാക്കിസ്ഥാന്‍കാരനാണ് ആദ്യം ഇന്ത്യാവിരുദ്ധ സന്ദേശങ്ങള്‍ പോസ്റ്റുചെയ്യുക. ഇവര്‍ ഇത് മറ്റു പല ഗ്രൂപ്പുകളിലേക്ക് കൈമാറിവരികയായിരുന്നു.
അറസ്റ്റിലായ റാക്കീബിനെ കേന്ദ്രഏജന്‍സികള്‍ ചോദ്യം ചെയ്തു. റെഡിമെയ്ഡ് വസ്ത്രവില്പ്പനയ്ക്കായാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. ഫോര്‍ട്ട് സിഐ റെജികുമാര്‍, എസ്ഐമാരായ വി. ഷാജിമോന്‍, പി.എസ്. വിപിന്‍, എഎസ്ഐ ഫ്രാന്‍സോ, സിപിഒമാരായ ശ്രീകുമാര്‍, ബിജു എന്നിവരാണ് റാക്കീബിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: