കോഴിക്കോട്: കടലോരവാസികള്‍ ജപ്തി ഭീഷണിയില്‍. മത്സ്യ ലഭ്യത കുറഞ്ഞതും മീന്‍പിടിത്തം ചെലവേറിയതുമൂലവും ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളാണ് വിവിധ ബാങ്കുകളിലെ വായ്പ തിരിച്ചടവ് മുടങ്ങിയതുമൂലം ജപ്തി ഭീഷണിയനുഭവിക്കുന്നത്.
ട്രോളിംഗ് കാലാവധി കഴിഞ്ഞ മാസങ്ങളായിട്ടും മത്സ്യ ബന്ധന മേഖലയില്‍ കടുത്ത ദുരിതം തന്നെയാണ്. നിത്യച്ചെലവ് പോലും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തത്ര ദുരിതമാണ് ഈ മേഖലയില്‍ ഉള്ളത്. ഇതിനിടയിലാണ് വഞ്ചി വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത നിരവധി കുടുംബങ്ങള്‍ ജപ്തി ഭീഷണിയെ നേരിടുന്നത്.
വഞ്ചിവാങ്ങിക്കാനായി ബാങ്കുകളില്‍ നിന്ന് ഗ്രൂപ്പുകളായി ചേര്‍ന്ന് വായ്പയെടുത്തവരാണ് കൂടുതലും ജപ്തി ഭീഷണി നേരിടുന്നത്. ജാമ്യ വ്യവസ്ഥ പ്രകാരം രണ്ടു പേരുടെ കൈവശമുള്ള സ്ഥലമാണ് ബാങ്കിന് ഈടായി നല്‍കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതു കാരണം സ്ഥലം ഈടായി നല്കിയവര് പ്രതിസന്ധിയിലായി. സ്വത്ത് ഈടായി നല്കിയവര് മുഴുവന്‍ തുകയും അടയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. നബാര്‍ഡ് വായ്പാ തുകയില്‍ 25 ശതമാനം സബ്സിഡിയും ഇവര്‍ക്ക് ലഭിക്കില്ല. വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ സബ്സിഡിക്ക് അര്‍ഹതയില്ലെന്നാണ് നിബന്ധന.
40 മുതല്‍ 60 ലക്ഷം വരെ വായ്പയെടുത്ത ഗ്രൂപ്പുകളാണ് കൂടുതലും പ്രതിസന്ധിയിലായത്. വായ്പയെടുത്തത്രയും തക അടച്ചുകഴിഞ്ഞ കുടുംബങ്ങളാണ് കൊയിലാണ്ടിയില്‍ ജപ്തി ഭീഷണി നേരിട്ടത്. മത്സ്യ പ്രവര്‍ത്തക സംഘം നേതാക്കള്‍ ഇടപെട്ടാണ് ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി കടലോരത്ത് മത്സ്യബന്ധന ദിനങ്ങളടെ എണ്ണം തന്നെ പകുതിയായി കുറഞ്ഞിട്ടുണ്ട്. കടലോരത്ത് 50 ശതമാനം മത്സ്യത്തിന്റെ കുറവുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ജപ്തി നടപടികള്‍ക്ക് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് ബാധകമല്ലെന്നാണ് ബാങ്കുകളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: