ആലപ്പുഴ: കുട്ടനാട്ടില്‍ പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ മുന്നൊരുക്കങ്ങളായില്ല. പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ നെല്‍കര്‍ഷകരെ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പരാതി നിലനില്‍ക്കെയാണ് അനാസ്ഥ തുടരുന്നത്. ഫെബ്രുവരി പതിനഞ്ചോടെ കൊയ്ത്ത് ആരംഭിക്കും. എന്നിട്ടും നെല്ല് സംഭരണ രജിസ്ട്രേഷന് പോലും ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല.
ഇനിയും പതിനഞ്ചു ശതമനത്തോളം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സംഭരണം നടത്തേണ്ട മില്ലുടമകള്‍ നെല്ലെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എഗ്രിമെന്റുകള്‍ വെച്ചിട്ടില്ല. വര്‍ഷങ്ങള്‍ മുന്‍പ് അറുപതിലേറെ എജന്സികളാണു നെല്ലെടുപ്പു രംഗത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 45 മില്ലുകാര്‍ പോലും നെല്ലെടുപ്പിനില്ലായിരുന്നു. പ്രോസസിങ് ചാര്‍ജ് സംബന്ധിച്ചുള്ള തര്‍ക്കം കാലങ്ങളായി തുടരുകയാണ്. ഇതുമൂലം ഇടയ്ക്ക് നെല്ലെടുപ്പ് മുടങ്ങുകയും ചെയ്തിരുന്നു.
ഇത്തവണയും പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ നെല്ലെടുപ്പിനെ കാര്യമായി ബാധിക്കും. രണ്ടു വര്‍ഷം മുന്‍പു വരെ നെല്ലെടുപ്പുമായി ബന്ധപ്പെട്ടു നാലു മുതല്‍ ആറു വരെ പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍മാരും പത്തോളം അസിസ്റ്റന്റ്മാരും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ മൂന്ന് ഓഫിസര്‍മാരും ഒരു അസിസ്റ്റന്റുമായിരുന്നു ഉണ്ടായിരുന്നത്. ഇതും നെല്ലെടുപ്പിനെ കാര്യമായി ബാധിച്ചിരുന്നു. ഈര്‍പ്പത്തിന്റെയും മറ്റും പേരില്‍ മില്ലുകാരും കര്‍ഷകരുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാകുമ്പോള് ഇടപെടേണ്ടത് പാഡി ഓഫീസര്‍മാരാണ്. ഇവരുടെ എണ്ണത്തല്‍ കുറവുണ്ടാകുന്നത് പ്രശ്നപരിഹാഹരത്തിനും കാലതാമസം ഉണ്ടാക്കുന്നു. ഇത് നെല്ലെടുപ്പ് വൈകിക്കുകയും, നെല്ല് കെട്ടിക്കിടന്ന് നശിക്കുന്നതിനും ഇടയാക്കുന്നു.
മുന്‍കാലങ്ങളില്‍ ഒരു മാസമെങ്കിലും മുന്‍പ് തന്നെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊയ്ത്ത് ആരംഭിക്കുന്നതിന് ഒരുക്കങ്ങള്‍ തുടങ്ങുമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക പ്രതിനിധികള്‍, യന്ത്ര ഉടമകള്‍, ഇടനിലക്കാര്‍, തൊഴിലാളി നേതാക്കള്‍, കൃഷി ഉദ്യോഗസ്ഥര്‍, ലേബര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിളിച്ചു കൂട്ടി യോഗം നടത്തി തീരുമാനങ്ങളെടുക്കുകയുമാണു പതിവ്. എന്നാല്‍ ഇത്തവണ യോഗം നടന്നിട്ടില്ല. ഈ യോഗത്തിലാണു കൊയ്ത്തുകൂലി നിശ്ചയിക്കുന്നതും ആവശ്യത്തിനുള്ള യന്ത്രങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതും.
സര്‍ക്കാരിന്റെ കൈവശം ഉപയോഗയോഗ്യമായ യന്ത്രങ്ങള്‍ ഉണ്ടോ, ഇതര സംസ്ഥാനങ്ങളില്‍ നിന്നു യന്ത്രങ്ങള്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ എന്താണെന്നോ കര്‍ഷകര്‍ക്ക് യാതൊരു എത്തുംപിടിയും ഇല്ലാത്ത ദുരവസ്ഥയാണുള്ളത്. കൂടാതെ രണ്ടാം കൃഷിയില്‍ നെല്ലു സംഭരിച്ചതിന്റെ 246 കോടി രൂപ ഇനിയും കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. അണുബാധയും, വരിനെല്ലും മൂലവും കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 30,000 രൂപ മൂലം നഷ്ടപരിഹാരം നല്‍കുമെന്ന പ്രഖ്യാപനവും യാഥാര്‍ത്ഥ്യമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: