കൊച്ചി: ഗാന്ധിവധത്തെക്കുറിച്ച് സത്യസന്ധമായി അന്വേഷിക്കണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ സഹ പ്രമുഖ് ജെ. നന്ദകുമാര്‍. ഗാന്ധിഹത്യയിലും അതിന്റെ പേരില്‍ ഒരു പ്രസ്ഥാനത്തെ ശോഭ കെടുത്തിയതിലും കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കൈകളില്‍ ചോരക്കറയുണ്ട്, വിശ്വ സംവാദകേന്ദ്രം സംഘടിപ്പിച്ച മഹാത്മാ ഗാന്ധി ബലിദാന ദിനത്തില്‍ സംസാരിക്കുകയായിരുന്നു.
ഭാരതത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നു. പണ്ട്സോവ്യറ്റ് യൂണിയന് വഴിവിട്ട സഹായങ്ങള്‍ ഭാരതത്തില്‍ ചെയ്തുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഗാന്ധിവധത്തില്‍ അതിനു പങ്കുണ്ടോ? ദീനദയാല്‍ വധത്തിലും ജെപിയുടെ മരണത്തിലും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലും പങ്കുണ്ടോ? അന്വേഷിക്കേണ്ടതുണ്ട്. ഇതില്‍ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ആര്‍എസ്എസ്സിനെ ഗാന്ധിവധത്തില്‍ ആരോപിക്കുന്നവര്‍ക്ക് സത്യത്തെ നേരിടാന്‍ തന്റേടമില്ല. ആര്‍എസ്എസ്സുമായി ഗാന്ധിജിക്ക് നല്ല ബന്ധമായിരുന്നു. ഗാന്ധിജിയുടെ അനുഗ്രഹത്തിന്റെ കരതലം സംഘത്തിനു മേലുണ്ട്.
ഗാന്ധിവധത്തിന് രണ്ടു ദിവസം മുമ്പ് ആര്‍എസ്എസ് സര് സംഘചാലക് ഗുരുജിയെ ആലപ്പുഴയില്‍ ആക്രമിക്കാന്‍ ശ്രമിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. അപ്പോള്‍ ദല്‍ഹിയില്‍ പ്രവിശ്യാ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആര്‍എസ്എസ്സിനെ നശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നെഹ്റു പ്രസംഗിക്കുകയായിരുന്നു. ആര്‍എസ്എസ്സുമായി ആശയപരമായി യോജിപ്പൊന്നുമില്ലാത്ത ഹിന്ദു മഹാസഭ പ്രവര്‍ത്തകനാണ് ഗാന്ധിജിയെ വധിച്ചത്.
അയാളെ വികലമനസ്സെന്നാണ് ഗുരുജി വിശേഷിപ്പിച്ചത്. എന്നാല്‍ ഹിന്ദുമഹാ സഭയുടെ നേതാവ് എന്‍. സി. ചാറ്റര്‍ജിയുമായി നെഹ്റുവിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കും അടുപ്പമായിരുന്നു. പല അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഗാന്ധിവധത്തില്‍ ദുരൂഹത നിലനിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ, നന്ദകുമാര്‍ പറഞ്ഞു.
ചടങ്ങില്‍ ഷാബു പ്രസാദ് രചിച്ച ഗാന്ധി വധം: അറിയപ്പെടാത്ത നാള്വഴികളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു. അഡ്വ. പി.എസ്. ശ്രീധരന് പിള്ള അഡ്വ. സി.കെ. സജിനാരായണന്‍ പുസ്തകം കൈമാറി. വിഎച്ച്പി അദ്ധ്യക്ഷന്‍ എസ്. ജെ. ആര്. കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ജയരാമന് പുസ്തകം പരിചയപ്പെടുത്തി. അഡ്വ. എസ്. മനു സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: