കൊച്ചി: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ നടത്തിയ ക്രമക്കേടുകളുടെ പേരില്‍ അഞ്ച് കേസില്‍ ടോമിന് തച്ചങ്കരിക്കെതിരേ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം. ഹെല്‍മറ്റ് കമ്പനികള്‍ക്ക് അനുകൂലമായി ഉത്തരവിറക്കി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ (എവിഎംഐ) നിയമിച്ചു, ലോറി ഉടമകളുടെ അസോസിയേഷനില്‍ നിന്ന് കോഴ വാങ്ങി തുടങ്ങിയവയാണ് പരാതികള്‍. കേസുകളില്‍ അന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടു.
തൃശൂര്‍ ആര്‍ടിഒ ഓഫീസില്‍ എവിഎംഐ ആയി നിയമിക്കാന്‍ ശ്രീഹരി എന്നയാളില്‍ നിന്ന് അഞ്ചു ലക്ഷം വാങ്ങിയെന്നാണ് കേസ്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരോട് പണം പിരിച്ചു നല്കാന് ആവശ്യപ്പെട്ടത്, ലോറികള്‍ പരിശോധിക്കാതെ ചെക്ക് പോസ്റ്റ് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടത് എന്നീ കേസുകള്‍ സംബന്ധിച്ച വീഡിയോ-ഓഡിയോ തെളിവുകളും കോടതിയില്‍ പരാതിക്കാര്‍ ഹാജരാക്കി.
ചെറായിയില്‍ റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരേ നടന്ന പ്രതിഷേധ സമരം ഒതുക്കാന്‍ തച്ചങ്കരി പ്രലോഭനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയും കോടതിയില്‍ ഹാജരാക്കി. ചെറായിയില്‍ തീരദേശ നിയമം ലംഘിച്ചു നിര്‍മ്മിച്ച റിസോര്‍ട്ട് തച്ചങ്കരി ബിനാമിയായി നടത്തുന്നതാണെന്നും പരാതിക്കാര്‍ വിശദീകരിക്കുന്നു.
ഈ ആരോപണങ്ങള്‍ മുന്‍പ് പരിഗണനയ്ക്കെടുത്ത കോടതി ത്വരിത പരിശോധനയ്ക്ക് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊടുത്ത പരാതിയില്‍, ഇതുവരെ ത്വരിത പരിശോധന കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍, ഇപ്പോഴും അന്വേഷണം നടക്കുന്നുവെന്നാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നിയമോപദേശകന് സി.സി. അഗസ്റ്റിന് അറിയിച്ചത്. ആറു മാസം പിന്നിട്ടിട്ടും ത്വരിത പരിശോധന പൂര്‍ത്തിയാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
അങ്കമാലി സ്വദേശി രവീന്ദ്രനാണ് പരാതിക്കാരന്. അഡ്വ.സുശീല്‍ എം. മോനോന് പരാതിക്കാരനുവേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: