പത്തനംതിട്ട: ലോഅക്കാദമി മാനേജ്മെന്റിന്റെ ശക്തിക്കുപിന്നില്‍ പിണറായിയും കോടിയേരിയുമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. അതിന് പ്രകടമായ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ മൗനവും കോടിയേരിയുടെ പ്രസ്താവനയുമെന്ന് പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പതിനെട്ട് ദിവസമായി കക്ഷിരാഷ്ട്രീയഭേദമെന്യേ ഭരണപ്രതിപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി,യുവജനസംഘടനകള്‍ സമരത്തിലാണ്. എല്ലാവരുടേയും ആവശ്യം ഒന്നാണ്. തന്റെ മൂക്കിനുതാഴെ ഇത്രയും രൂക്ഷമായ സമരം നടന്നിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയും ലോഅക്കാദമി മാനേജ്മെന്റും തമ്മിലുള്ള ബന്ധമെന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.കൊടിയ ദളിത്പീഡനവും, ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തുവരുന്ന പ്രിന്‍സിപ്പലിനെ അറസ്റ്റുചെയ്യണം.
സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി സമരപന്തലുകളില്‍ സന്ദര്‍ശനം നടത്തിയത് മാനേജ്മെന്റ് താല്പര്യം സംരക്ഷിക്കാനാണ്. പ്രിന്‍സിപ്പലിനെ പുറത്താക്കി ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കാതെ സമരത്തിന് ശാശ്വതപരിഹാരം ഉണ്ടാകില്ല. കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെയാണ് വി.എസ് പ്രതികരിച്ചിരിക്കുന്നത്. വിഎസിന് ലോകോളേജിലെ അഴിമതിക്കാര്യങ്ങള്‍ അറിയാം. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദം അതിജിവിക്കാന്‍ വിഎസിന് കഴിഞ്ഞിരുന്നില്ല. ഇന്ന് അദ്ദേഹത്തിന് അധികാരം ഇല്ല, പ്രതികരിക്കാന്‍ കുറച്ചുകൂടെ സ്വാതന്ത്ര്യവും ഉണ്ട്. വിഎസിന്റെ പ്രസ്്താവന പിണറായി വിജയന് സര്‍ക്കാരിനുള്ള കുറ്റപത്രം ആണ്.
സംഭവം അറിഞ്ഞില്ലെന്ന റവന്യൂമന്ത്രിയുടെ പ്രസ്താവന വിചിത്രമാണ്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഭീഷണി ഭയന്നിട്ടാണോ ഇത്തരമൊരു പ്രസ്താവന ഇറക്കിയതെന്ന് റവന്യൂമന്ത്രി വ്യക്തമാക്കണം. കേരളഭരണം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുന്നു. സെക്രട്ടറിയേറ്റ് നിശ്ചലമാണ്. ഐഎഎസ് ഉദ്യോഗസ്ഥരും ജീവനക്കാരും അപ്രഖ്യാപിത നിസ്സഹകരണസമരത്തിലായതോടെ ഒരുഫയല്പോലും നീങ്ങുന്നില്ല. ദുരിതാശ്വാസനടപടികളുടെ അപേക്ഷപോലും കെട്ടിക്കിടക്കുന്നു. കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ സെക്രട്ടറിയേറ്റില്‍ എത്രഫയലുകള്വന്നു, എത്രഫയലുകളില് തീരുമാനമെടുത്തു, എത്രഫയലുകള്വിശദീകരണത്തിനായി തിരിച്ചയച്ചു, ഇത്തരം വിശദാംശങ്ങള്‍ അടങ്ങുന്ന ധവളപത്രം പ്രസിദ്ധികരിക്കാന്‍ മുഖ്യമന്ത്രിയോട് ബിജെപി ആവശ്യപ്പെടുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് അശോകന്കുളനടയും സംസ്ഥാനസമിതിയംഗം ടി.ആര്.അജിത്കുമാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: