തിരുവനന്തപുരം: സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിജിലന്‍സ് ത്വരിതപരിശോധന. വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് അനര്‍ട്ട് ഡയറക്ടറെ നിയമിച്ചുവെന്ന് കോവളം എംഎല്‍എ എം. വിന്‍സന്റ് നല്കിയ പരാതിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയത് കൂടാതെ പരാതിക്കാരന് വിജിലന്‍സ് പ്രത്യേക കോടതിയെയും സമീപിച്ചിരുന്നു.
അനര്‍ട്ട് ഡയറക്ടറായി ഡോ. ഹരികുമാറിനെ നിയമിച്ചതു ചട്ടവിരുദ്ധമെന്നും നിയമനക്രമക്കേടിനെക്കുറിച്ച് അന്വേഷണം വേണമെന്നും നിയമനത്തിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ത്വരിതാന്വേഷണം നടത്താന്‍ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ടെന്നു വിജിലന്‍സ് കോടതിയെ അറിയിച്ചു. തുടര്‍ന്നു മാര്‍ച്ച് നാലിന് റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സിന് പ്രത്യേക കോടതി ജഡ്ജി ബദറുദ്ദീന്‍ നിര്‍ദ്ദേശം നല്കി.
ഡോ. ഹരികുമാറിന് യോഗ്യതയിെല്ലന്നും നിയമനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നുമാണ് പരാതി. അനെര്‍ട്ടിന്റെ കീഴിലുള്ള ടെസ്സം എന്ന പദ്ധതിയുടെ പ്രോജക്റ്റ് ഡയറക്ടറായിരുന്നു ഹരികുമാര്‍. ഹരികുമാര്‍ പാരമ്പര്യേതര ഊര്‍ജവകുപ്പ് പദ്ധതി ഡയറക്ടറായിരിക്കെ 2007-10 ലെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടത്തിയതായും 14.50 കോടിയുടെ നഷ്ടം പൊതുഖജനാവിനുണ്ടായതായും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ചട്ടങ്ങള്‍ പാലിക്കാതെ നിയമനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: