തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മാനേജ്മെന്റുമായി സര്‍ക്കാര്‍ ഒത്തുകളിച്ചപ്പോള്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ഒറ്റുകൊടുത്ത് എസ്എഫ്ഐ സമരം പിന്‍വലിച്ചു. എസ്എഫ്ഐയുമായി മാത്രം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ മാറ്റുന്നുവെന്നു പ്രഖ്യാപിച്ച മാനേജ്മെന്റ് അവര്‍ക്ക് നടപടി കോടതിയില്‍ ചോദ്യം ചെയ്യാമെന്നും പറഞ്ഞു. എബിവിപിയും എഐഎസ്എഫും കെഎസ്യുവും എംഎസ്എഫും എഐഡിഎസ്ഒയും അടങ്ങുന്ന സംയുക്ത വിദ്യാഭ്യാസ സമരസമിതി സമരം തുടരും.
സിന്‍ഡിക്കേറ്റ് ഉപസമിതി നല്കിയ ശുപാര്‍ശകളില്‍ തീരുമാനമെടുക്കാതെ വിദ്യാഭ്യാസ മന്ത്രി ഇത് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിട്ട് കൈകഴുകി. അനധികൃത കെട്ടിടങ്ങള്‍ പിഴ ഈടാക്കി അംഗീകൃതമാക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി കെ.ടി. ജലീലും രംഗത്തു വന്നു.
തിങ്കളാഴ്ച രാത്രി മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ രാജി ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പൊളിഞ്ഞിരുന്നു. ഡയറക്ടര്‍ നാരായണന് നായര്‍ വാര്‍ത്താസമ്മേളനം നടത്തി ലക്ഷ്മിയെ മാറ്റിയെന്നും വൈസ് പ്രിന്‍സിപ്പല്‍ മാധവന് പോറ്റിക്ക് പ്രിന്‍സിപ്പാളിന്റെ ചുമതല നല്‍കിയെന്നും പറഞ്ഞു. അഞ്ചു വര്‍ഷത്തേക്കാണ് ഒഴിഞ്ഞതെന്നും ലക്ഷ്മിയെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാക്കുമെന്നും പറഞ്ഞ നാരായണന് നായര്‍, ലക്ഷ്മിക്കു കോടതിയില്‍ പോകാമെന്നും പറഞ്ഞു. പത്രസമ്മേളനം കഴിഞ്ഞയുടന്‍ എസ്എഫ്ഐ സമരപന്തലും പൊളിച്ചുമാറ്റി.
21 ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളുള്ളതില്‍ ആറുപേര്‍ മാത്രം പങ്കെടുത്ത യോഗമാണ് ലക്ഷ്മിയെ മാറ്റാന്‍ തീരുമാനിച്ചത്. പകരം നിയമിച്ച മാധവന് പോറ്റിക്കാവട്ടെ 67 വയസ് കഴിഞ്ഞു. പിഎച്ച്ഡിയുമില്ല. 65 വയസാണ് തസ്തികയുടെ പ്രായപരിധി. കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടാനുള്ള എല്ലാ വഴികളും ഒരുക്കിയാണ് എസ്എഫ്ഐ സമരം പിന്‍വലിച്ചത്. സമരം തുടരുമെന്നും ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നും എബിവിപിയും എഐഎസ്എഫും കെഎസ്യുവും അടങ്ങുന്ന സംയുക്ത സമരസമിതി അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: