കോഴിക്കോട്: പൂനെ ഇന്‍ഫോസിസ് ഓഫീസില്‍ കൊല്ലപ്പെട്ട സോഫ്റ്റ്വെയര് എഞ്ചിനീയര്‍ പയിമ്പ്ര കിഴക്കാല്‍കടവ് ഒഴാംപൊയില്‍ ലജിന് നിവാസില്‍ കെ. രസില(24)ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പൂനെയിലെ സന്‍സാദ് ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിമാനമാര്‍ഗം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഒഴാംപൊയിലിലെ വീട്ടിലെത്തിച്ചു. അതിനിടെ, രസിലയുടെ കുടുംബത്തിന് ഇന്‍ഫോസിസ് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
വിവരമറിഞ്ഞതു മുതല്‍ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചതോടെ കൂടിനിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചുകൊണ്ട് രസിലയുടെ പിതാവ് രാജുവും സഹോദരന് ലിജിനും രണ്ടാനമ്മ രാഗിണിയും കൂട്ടക്കരച്ചിലായി. ഇതുകണ്ട് സഹപാഠികളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
അബുദാബിയില്‍ ജോലിയിലായിരുന്ന ലിജിന്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട്ടെത്തിയത്. രാജുവും സഹോദരന് വിനോദ്കുമാറും രസിലയുടെ അമ്മാവന് സുരേഷും ചേര്‍ന്നാണ് പൂനെക്ക് പോയത്. പൂനെയിലെ ഇന്‍ഫോസിസ് ആസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥരാരും വീട്ടിലെത്തിയില്ല.
ഇന്‍ഫോസിസ് പ്രതിനിധികളായ രണ്ടുപേര്‍ ബെംഗളൂരു വരെ മൃതദേഹം വഹിച്ച ആംബുലന്‍സിനെ മറ്റൊരു വാഹനത്തില്‍ അനുഗമിച്ചു. മംഗലാപുരത്തുനിന്ന് രണ്ടു പേര് കരിപ്പൂര്‍ വിമാനത്താവളത്തിലും കോഴിക്കോടും എത്തിയെങ്കിലും വീട്ടിലെത്തിയില്ല.
ഇന്‍ഫോസിസ് പ്രഖ്യാപിച്ച നഷ്ടപരിഹാരം സ്വീകരിക്കുന്ന കാര്യത്തില്‍ ബന്ധുക്കള്‍ തീരുമാനമെടുത്തിട്ടില്ല. രസിലയുടെ സ്വര്‍ണമാലയും മോതിരവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. മുഖത്തിന്റെ വലതുഭാഗത്ത് മര്‍ദ്ദനമേറ്റ പാടുണ്ട്. ഈ ഭാഗം തകര്‍ന്ന നിലയിലാണ്. കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ട്. മൃഗീയമായ കൊലപാതകമാണ് നടന്നതെന്നും ഇന്‍ഫോസിസിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് തുടങ്ങിയവര്‍ വീട്ടിലെത്തിയിരുന്നു.
മൈസുരുവില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന രസില ആറു മാസം മുന്‍പാണ് പൂനെയില്‍ ജോലിക്ക് ചേര്‍ന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കമ്പനിയിലെ സുരക്ഷാ ജീവനക്കാരന് അസം ലക്കിംപൂര്‍ സ്വദേശി ബബന്‍ സൈക്കിയയെ ഇഞ്ചവാഡി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദുരൂഹത ഏറെയെന്ന് ബന്ധുക്കള്‍
കോഴിക്കോട്: രസിലയുടെ കൊലപാതകത്തില്‍ ദുരൂഹത ഏറിയെന്ന് പൂനെയില്‍ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കള്‍. അച്ഛന് രാജു, അമ്മാവന് സുരേഷ്, രാജുവിന്റെ സഹോദരന് വിനോദ്കുമാര്‍ എന്നിവരാണ് പൂനെയില്‍ പോയത്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് പൂനെയില്‍ എത്തിയതെന്ന് സുരേഷ് പറഞ്ഞു. തങ്ങള്‍ എത്തുന്നതിന് മുമ്പുതന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്‍ഫോസിസ് അധികൃതര്‍ തിടുക്കം കാണിച്ചതായി സുരേഷ് വ്യക്തമാക്കി.
മൃതദേഹം ഏറ്റുവാങ്ങുന്നതിന് മുന്‍പ് സംഭവം നടന്ന സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഉന്നതതല ഇടപെടലിനെത്തുടര്‍ന്നാണ് സ്ഥലം കാണിക്കാന്‍ അവര്‍ സന്നദ്ധരായത്. ഒമ്പതാം നിലയിലാണ് സംഭവം നടന്നത്. ഇവിടെ 36 പേര്‍ക്ക് ഇരിക്കാവുന്ന സംവിധാനമാണുള്ളത്. പഴയ കമ്പ്യൂട്ടറുകളും മറ്റും ഒരു മൂലയില്‍ കൂട്ടിയിട്ട നിലയിലാണ്.
തൊട്ടടുത്തുള്ള കോണ്‍ഫറന്‍സ് ഹാളിന്റെ സുരക്ഷാ ജീവനക്കാരനാണ് ബബന്‍ സൈക്കിയ. രസില ജോലി ചെയ്യുന്നിടത്ത് സുരക്ഷാ ജീവനക്കാരന് എങ്ങനെ എത്തി എന്നത് ദുരൂഹമാണ്. കേബിള്‍ കൊണ്ട് മുറുക്കിയത് കാരണം രസിലയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഒരാള്‍ക്ക് മാത്രം കൃത്യം നിര്‍വഹിക്കാന്‍ കഴിയുമെന്ന് കരുതാനാവില്ല. രാത്രി ഷിഫ്റ്റില്‍ രസിലയെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ചതും സംശയാസ്പദമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സ്ഥാപനത്തിലെ സുരക്ഷാ പാളിച്ചയാണ് കൊലപാതകത്തിന് കാരണമായതെന്നു ബന്ധുക്കള്‍ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ബന്ധുക്കളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: