ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്ത്തിച്ചവരുള്പ്പെടെയുള്ള ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക് ഭരണകൂടം തയ്യാറാവണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയും യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും പറഞ്ഞു. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഭീകരവാദത്തെ തുടച്ച് നീക്കുന്നതിന്റെ ആവശ്യകതയാണ് അടുത്തിടെ കാബൂളില്‍ നടന്ന ആക്രമണ പരമ്പരയില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതെന്നും മുംബൈ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന് ഭരണകൂടം തയ്യാറാവണമെന്നും കൃഷ്ണ പറഞ്ഞു. പാക്കിസ്ഥാനുമായി ഇന്ത്യയും അമേരിക്കയും പുലര്‍ത്തേണ്ട നയതന്ത്രബന്ധത്തെക്കുറിച്ചു ഹിലരിയുമായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപം, ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി, ആഭ്യന്തര സുരക്ഷ എന്നീ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ദേശീയ നിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ട് യുഎസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വിദേശനിക്ഷേപം നടത്താനുള്ള അവസരം സജ്ജമാക്കുമെന്നും എസ്.എം.കൃഷ്ണ ഹിലരി ക്ലിന്റനുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആണവായുധ നിര്‍മാണവുമായി മുന്നോട്ട് പോകുന്ന ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇന്ത്യയുടെ സഹായം വേണമെന്ന് ഹിലരി പറഞ്ഞു. ഇറാനില്‍നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ കുറയ്ക്കണം. ഇതിന് പകരമായി ഇന്ത്യക്ക് എവിടെനിന്നൊക്കെ എണ്ണ ലഭ്യമാകും എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച അമേരിക്കന്‍ സംഘം ദല്‍ഹിയിലെത്തുമെന്നും അഫ്ഗാന് ദൗത്യത്തില്‍ ഇന്ത്യ പങ്കുചേരണമെന്നും ഹിലരി ആവശ്യപ്പെട്ടു. വ്യാപാര മേഖലയിലും നിക്ഷേപ രംഗത്തും ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഹാഫിസ് സയിദ് വിഷയത്തില്‍ പാക്കിസ്ഥാന് കൂടുതല്‍ കരുതല്‍ എടുക്കണമെന്നും ഹിലരി ആവശ്യപ്പെട്ടു.
2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സയിദെന്നും ഹിലരി പറഞ്ഞു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പാക്കിസ്ഥാന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം, സയിദിന്റെ തലക്ക് യുഎസ് 10 മില്ല്യണ്‍ ഡോളര്‍ വിലയിട്ടിരുന്നു. ഇത് സയിദിനെ ഉടന്‍ അറസ്റ്റ് ചെയ്യാനും ശിക്ഷ വിധിക്കാനും സഹായിക്കുമെന്ന് ഹിലരി പറഞ്ഞു. 166 പേര് കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് സയിദ്. സയിദിന്റെ തലക്ക് വിലയിട്ടു. ഇത് ഉടന്‍ തന്നെ വിജയിക്കും. ഇത് ഏകപക്ഷീയമായ ഒന്നല്ല. ഇത് ഒരിക്കലും പ്രത്യേക കേസല്ല, ലോകത്തില്‍നിന്നും ഭീകരവാദം തുടച്ചുനീക്കുന്നതിന് സര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹിലരി പറഞ്ഞു. ഹിലരിയുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്നും യുഎസ് കമ്പനികളില്‍ ഇന്ത്യ കാര്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ തയ്യാറാകുമെന്നും അമേരിക്കയിലെ ഇന്ത്യന്‍ ജനതയേയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നതിന് കൃഷ്ണ, ഹിലരിയോട് നന്ദി പറഞ്ഞു.
ഇരു വിഭാഗങ്ങളിലും പ്രശ്നങ്ങളുണ്ട്, യുഎസിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ യുഎസ് പരിഗണിക്കണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഹിലരി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന്മോഹന് സിംഗ് എന്നിവരും ഹിലരി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: