കോട്ടയം: വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കിടയില്‍ മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളേജില്‍ വീണ്ടും സാങ്കേതിക സര്‍വ്വകലാശാലാ അധികൃതരുടെ പരിശോധന. ഒരിക്കല്‍ നടത്തിയ പരിശോധന വീണ്ടും നടത്തുന്നത് കോളേജ് അധികൃതരെ സഹായിക്കാനാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് എബിവിപിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തീര്‍ത്തു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നല്കിയ പരാതിയിന്മേലാണ് പരിശോധന.
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ കഴിഞ്ഞ ആഴ്ച തെളിവെടുപ്പിനെത്തിയ സാങ്കേതിക സര്‍വ്വകലാശാല അധികൃതര്‍ കോളേജിന് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത പഴയ കോളേജില്‍നിന്നു സാധനസാമഗ്രികള്‍ സമീപത്തെ മെന്‍സ് ഹോസ്റ്റലിലേക്ക് മാറ്റി, ഇതാണ് കോളേജ് എന്ന് സ്ഥാപിക്കാനായിരുന്നു കോളേജിന്റെ നീക്കം.
മെന്‍സ് ഹോസ്റ്റലില്‍ പരിശോധന നടത്താനുള്ള അധികൃതരുടെ നീക്കം തടഞ്ഞതോടെ പഴയ കോളേജില്‍ തന്നെ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. ഈ നീക്കമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംഘത്തിന് മൊഴി നല്കി. സര്‍ക്കാര്‍ അംഗീകൃത ഫീസിലും കൂടുതല്‍ അധികൃതര്‍ വാങ്ങുന്നതായി പല രക്ഷിതാക്കളും അറിയിച്ചു. കോളേജ് ഉടമ രാത്രികാലങ്ങളില്‍ വനിതാ ഹോസ്റ്റല്‍ സന്ദര്‍ശിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും അഭിപ്രായം ഉയര്‍ന്നു. വിവിധ കുറ്റങ്ങള്‍ ചുമത്തി 50,000 രൂപവരെ ഫൈന്‍ ഈടാക്കുന്നതായി പലരും ഉദ്യോഗസ്ഥരോട് പറഞ്ഞു. കോളേജിന്റെ അംഗീകാരം റദ്ദാക്കി വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റി പഠന സൗകര്യം ഒരുക്കണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ്, ജില്ലാ കണ്‍വീനര്‍ അരുണ്‍. കെ.സി, ജോയിന്റ് കണ്‍വീനര്‍, മണിക്കുട്ടന്, സൂരജ്, അഭിജിത്, ഗോകുല്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ കോളേജിന് അംഗീകാരം കൊടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: