തിരുവനന്തപുരം: നിയമം ലംഘിച്ച് പണിത കെട്ടിടങ്ങള്‍ക്ക് വന്‍ തുക പിഴ ചുമത്തി അംഗീകാരം നല്കാന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഒരു മാസത്തിനകം പുറത്തിറക്കുമെന്ന് മന്ത്രി ഡോ. കെ.ടി.ജലീല്‍ പറഞ്ഞു. പ്രായോഗിമായ വഴി എന്ന നിലയിലാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു.
ഭാവിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വന്നാല്‍ പൊളിച്ചുനല്‍കാമെന്ന് രേഖാമൂലം ഉടമകളില്‍ നിന്ന് ഉറപ്പുവാങ്ങിയ ശേഷമായിരിക്കും ഇത്തരം കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കുക. നിശ്ചിത തിയതിക്കകം പണിപൂര്ത്തീകരിച്ചവയ്ക്കാണ് ഇത്തരത്തില്‍ അംഗീകാരം നല്‍കുക. നിയമലംഘനം നടത്തിയതിന്റെ വ്യാപ്തിക്കനുസരിച്ചായിരിക്കും പിഴചുമത്തുക. ചട്ടലംഘനം അറിഞ്ഞ് ചെയ്യുന്നവരും അറിയാതെ ചെയ്തവരും ഇക്കൂട്ടത്തില്‍ ഉണ്ട്. വലിയ കെട്ടിടങ്ങള്‍, ചെറിയ കെട്ടിടങ്ങള്‍ എന്ന പരിഗണനയില്‍ അല്ല സര്‍ക്കാര്‍ പ്രശ്നത്തെ കാണുന്നത്. ഭാവിയില്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് പ്ലാനും സ്കെച്ചും തയാറാക്കി നല്കുന്ന ആര്‍ക്കിടെക്ടുമാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഓരോ മാസവും നിശ്ചിത തുകയില്‍ കുറയാത്ത രൂപത്തില്‍ ചെലവഴിക്കുന്ന രീതിയില്‍ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 25 ശതമാനം തുക പോലും ചെലവഴിക്കാത്തത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ധൃതിപ്പെട്ട് തുക ചെലവഴിക്കുന്ന രീതിയാണ്.
എന്നാല്‍ 13ാം പദ്ധതികാലത്ത് മാര്‍ച്ച് മാസത്തില്‍ പരമാവധി 16 ശതമാനം തുക വരെ ചെലവഴിക്കാവുന്ന രീതിയില്‍ ആയിരിക്കും മാറ്റം കൊണ്ടുവരിക. മാര്‍ച്ചില്‍ തുകയുടെ ഭൂരിഭാഗവും ചെലവഴിക്കുന്ന രീതി അശാസ്ത്രീയമാണ്. നിലവില്‍ പദ്ധതി തയ്യാറാക്കാന്‍ ഒമ്പത് മാസവും നിര്‍വഹണത്തിന് മൂന്ന് മാസവും ലഭിക്കുന്നതാണ് അനുഭവം. ഇത് മാറ്റി മൂന്ന് മാസം കൊണ്ട് പദ്ധതി തയാറാക്കുകയും നിര്‍വഹണത്തിന് ഒമ്പത് മാസവും ലഭിക്കുന്ന രീതി കൊണ്ടുവരും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: