തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കോപ്പിയടി വാദം ആവര്‍ത്തിച്ച് കോളേജ്. അന്വേഷണം പുരോഗമിക്കുന്നുവെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചും ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചും മാത്രമേ നിജസ്ഥിതിയറിയാനാവൂയെന്നും അന്വേഷണ മേധാവി. മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലാണ് ഇരുവരും വാദങ്ങള്‍ നിരത്തിയത്.
അന്വേഷണ ചുമതലവഹിക്കുന്ന എഎസ്പി കിരണ്‍ നാരായണന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കോളേജ് പ്രിന്‍സിപ്പാളിനു വേണ്ടി ദൂതനാണ് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറോട് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കേസ് പരിഗണിച്ച കമ്മീഷന് അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവിട്ടു.
ജനുവരി ആറിന് നടന്ന ഫിസിക്സ് പരീക്ഷയില്‍ ജിഷ്ണു തൊട്ടടുത്തിരുന്ന വിദ്യാര്‍ഥിയുടെ പേപ്പറില്‍ നിന്നും രണ്ട് തവണ നോക്കിയെഴുതി. ഇത് കോളേജിലെ ആഭ്യന്തര ഇന്‍വിജിലേറ്റര്‍ കൂടിയായ അസി. പ്രഫ. പ്രവീണ്‍ കണ്ടു. നോക്കിയെഴുതിയത് നീക്കി, റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷാ സെല്‍ അംഗങ്ങളോട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ജിഷ്ണുവിനെ ഉപദേശിച്ച് വിട്ടു. കുട്ടിയുടെ ഭാവിയെ കരുതിയാണ് സര്‍വകലാശാലയെ അറിയിക്കാതിരുന്നതും പരീക്ഷയില്‍ നിന്നു മാറ്റി നിറുത്തുകയെന്നതുള്പ്പെടെയുള്ള മറ്റ് മേല്‍നടപടികളിലേക്ക് കടക്കാതിരുന്നതും. മര്‍ദ്ദനമേറ്റെന്ന ആരോപണം അടിസ്ഥാനരഹിതം. പ്രിന്‍സിപ്പാള്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, ജിഷ്ണു എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ്, ലീവ് ലെറ്റര്‍, സംഭവം നടന്ന ഹോസ്റ്റല്‍, കുളിമുറി, കോളേജ് പരീക്ഷാ കേന്ദ്രം, സഹപാഠികളും കോളേജ് അധികൃതരുമടക്കമുള്ളവരെ ചോദ്യം ചെയ്യല്‍ എന്നിവ പൂര്‍ത്തിയാക്കിയെന്നും സംഭവത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രേരണയോ, മറ്റ് വീഴ്ചകളോ ഉണ്ടായിട്ടുണ്ടോയെന്നകാര്യം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചും റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചും മാത്രമേ പറയാനാകൂവെന്നും കിരണ്‍ നാരായണന് നല്കിയ റിപ്പോര്‍ട്ടിലുണ്ട്. ഇരു റിപ്പോര്‍ട്ടുകളും ഫയലില്‍ സ്വീകരിച്ച കമ്മീഷന് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറുടെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതിനായി മാറ്റിവെച്ചു. 28ന് കമ്മീഷന് വീണ്ടും കേസ് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: