ന്യൂദല്‍ഹി: മുന്‍ കേന്ദ്ര സഹമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും എംപിയുമായ ഇ. അഹമ്മദിന് (78) രാജ്യത്തിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഹമ്മദ് ഇന്നലെ പുലര്‍ച്ചെ രണ്ടേകാലോടെയാണ് വിടവാങ്ങിയത്.
യുപിഎ സര്‍ക്കാരില്‍ വിദേശകാര്യം, റെയില്‍വെ, മാനവ വിഭവശേഷി വകുപ്പുകളില്‍ സഹമന്ത്രിയായിരുന്ന അഹമ്മദ്, സംസ്ഥാന വ്യവസായ മന്ത്രിയായും പ്രവര്‍ത്തിച്ചു. ഏഴ് തവണ എംപി, അഞ്ച് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടു. ദല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം ഇന്നലെ വൈകിട്ടോടെ മൃതദേഹം കേരളത്തിലെത്തിച്ചു. ജന്മദേശമായ കണ്ണൂരില്‍ ഇന്ന് കബറടക്കം.
തീന്‍മൂര്‍ത്തി മാര്‍ഗിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു കേന്ദ്രമന്ത്രിമാരും എംപിമാരും ആദരാഞ്ജലി അര്‍പ്പിച്ചു. കേരളത്തിന്റെ പുരോഗതിക്കും, പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിലും അഹമ്മദിന്റെ സംഭാവന വലുതായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന അഹമ്മദിന്റെ വിയോഗത്തില്‍ അഗാധ ദുഃഖമുള്ളതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജ്നാഥ് സിങ്ങും അനുശോചിച്ചു.
വെന്റിലേറ്ററിലായിരുന്ന അഹമ്മദിനെ കാണാന്‍ മക്കളെയും സോണിയയെയും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് േ്രനതാക്കള് പ്രതിഷേധിച്ചു. അഹമ്മദിന്റെ മരണവിവരം കേന്ദ്രം മറച്ചുവച്ചതായി പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
കണ്ണൂര്‍ താണെയില്‍ അബ്ദുള്‍ ഖാദര്‍ ഹാജിയുടെയും നഫീസ ബീവിയുടെയും മകനായി 1938 ഏപ്രില്‍ 29ന് അഹമ്മദിന്റെ ജനനം. ആദ്യമായി 1967ല്‍ എംഎല്‍എയും 1991ല്‍ എംപിയും ആയി. പരേതയായ സുഹ്റ അഹമ്മദാണ് ഭാര്യ. മക്കള്‍: റയീസ് അഹമ്മദ്, നസീര്‍ അഹമ്മദ്, ഡോ. ഫൗസിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: