ന്യൂദല്‍ഹി: 2017-18ലേക്കുള്ള ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അന്തരിച്ച ഇ.അഹമ്മദിന് ആദാരാഞ്ജലി അർപ്പിച്ച ശേഷമാണ് ബജറ്റ് അവതരണം തുടങ്ങിയത്. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പത്ത് ലക്ഷം കോടി രൂപ കാര്‍ഷിക വായ്പയായി നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
കാര്‍ഷിക മേഖല 4.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 5,000 കോടി മാറ്റിവയ്ക്കും. കൃഷി വിജ്ഞാന് കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും. ക്ഷീര വികസന പദ്ധതികള്‍ക്കായി 8,000 കോടി രൂപ ചെലവഴിക്കും.
ഗ്രാമീണ വികസനത്തിന് ഊന്നല്‍ നല്‍കിയാകും കേന്ദ്രം പദ്ധതികള്‍ ആവിഷ്കരിക്കുകയെന്നും ധനമന്ത്രി ബജറ്റില്‍ പ്രസംഗത്തിനിടെ പറഞ്ഞു. 2017ല്‍ അതിവേഗം വികസിക്കുന്ന സമ്പദ്വ്യവസ്ഥകളില് ഒന്നായി ഇന്ത്യ മാറും. 2017ല്‍ ഇന്ത്യയുടെ വളര്‍ച്ച 3.4ശതമാനമാണെന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. എണ്ണയുടെ വിലയും ഡോളറിന്റെ മൂല്യക്കൂടുതലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ജയ്റ്റ്ലി പറഞ്ഞു.
പ്രതിപക്ഷ ബഹളത്തിനിടയിലാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങി. ബജറ്റ് അവതരണത്തിന് അനുമതി നല്കിയ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. എന്നാല്‍ സ്പീക്കര്‍ സുമിത്രാ മഹാജന് ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ ക്ഷണിക്കുകയായിരുന്നു. അതേസമയം കേരളാ എംപിമാര്‍ സഭ ബഹിഷ്കരിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ജാര്‍ഖണ്ഡിനും ഗുജറാത്തിനും ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷകള്‍ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി രൂപീകരിക്കും. സ്വയം ഭരണാധികാര സ്ഥാപനമായിട്ടാകും പ്രവര്‍ത്തിക്കുക. പ്രവേശന പരീക്ഷകള്‍ നടത്തുകയും ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതും ഈ ഏജന്‍സിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: