തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നിൽ ബിജെപി പ്രവർത്തകരെ തല്ലി ചതച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. മർദ്ദനത്തിന് നേതൃത്വം നൽകിയ ഉദ്യാഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ടത്. മിക്ക പ്രവർത്തകർക്കും തലക്കാണ് പരുക്ക്. ഇത് മനഃപൂർവമാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അടക്കം 20 പേർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇത്രയും വലിയ മർദ്ദനം അഴിച്ചു വിടാൻ എന്ത് പ്രകോപനമാണ് ബിജെപി പ്രവർത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ജനകീയ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് സർക്കാർ പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്നത്. എസ്എഫ്ഐയെ മാനേജ്മന്റ് വിലക്കെടുത്തതിന്റെ ഫലമായാണ് അവർ സമരം അവസാനിപ്പിച്ചത്. ഇത് സിപിഎം അജണ്ടയുടെ ഭാഗമാണ്. ഇത് അംഗീകരിക്കേണ്ട ബാധ്യത മറ്റ് സംഘടനകൾക്കില്ല. അതിനാൽ ബിജെപി സമരം തുടരുമെന്നും കുമ്മനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: