ന്യൂദല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ സംഭാവനകള്‍ വാങ്ങുന്നതില്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാളില്‍ നിന്ന് നേരിട്ട് പണമായി സ്വീകരിക്കാവുന്ന പരമാവധി തുക രണ്ടായിരം രൂപ മാത്രമായിരിക്കും. അതിനു മുകളിലുള്ള തുക രാഷ്ട്രീയ പാര്‍ട്ടികള്‍ ചെക്കായോ ഡിജിറ്റല്‍ പണമായോ വേണം സംഭാവനകള്‍ സ്വീകരിക്കാന്‍.
രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദേശിക്കുന്നു. നേരത്തെ 20,000 രൂപയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരിട്ട് സ്വീകരിക്കാവുന്ന സംഭാവന. ഇതാണ് രണ്ടായിരം രൂപയായി കുറച്ചിരിക്കുന്നത്. രാഷ്ട്രീയ രംഗം കളളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കാന്‍ നടപടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി അരുണ്‍ജയ്റ്റ്ലി പറഞ്ഞു. പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കുമെന്ന് മുന്നറിയിപ്പും അരുണ്‍ ജെയ്റ്റ്ലി നല്കി.
അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കും. ഉറവിടം വ്യക്തമാകാതെ സംഭാവനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത് വര്‍ധിച്ചുവരുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള അജ്ഞാത സംഭാവനകള്‍ സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: