ന്യൂദല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ നാലാം ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത് ഗ്രാമീണ കാര്‍ഷിക മേഖലയ്ക്ക്. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കായി 187223 കോടിയാണ് കേന്ദ്രം ഈ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനം തുക കൂടുതല്‍. ഈ വര്‍ഷം കാര്‍ഷിക മേഖലയില്‍ മാത്രം 4.1 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം വെയ്ക്കുന്നത്.
ഇതുകൂടാതെ ഗ്രാമീണ ബാങ്കുകള്‍, നബാര്‍ഡ് എന്നിവ വഴി ജലസേചനം, പാല് ഉത്പ്പാദന മേഖല എന്നിവയുടെ വികസനത്തിനായും ധനസഹായം പ്രഖ്യാപിച്ചു. കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് രാജ്യത്ത് അനുയോജ്യമായ വില നേടിക്കൊടുക്കാന്‍ ഇ- നാം എന്ന പേരില്‍ ദേശീയ തലത്തില്‍ ഇലക്ട്രോണിക് കാര്‍ഷിക വിപണി ആരംഭിക്കും. ഇതില്‍ പെട്ടെന്ന് കേടുവരുന്ന സാധനങ്ങള്‍ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി (എപിഎംസിസ്) വഴി വിറ്റഴിക്കാനും സംവിധാനം കൊണ്ടുവരും.
കര്‍ഷകര്‍ക്ക് വായ്പ നല്കാന് പത്തു ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. സഹകരണ ബാങ്കുകള്‍ കോര്‍ ബാങ്കിങ്ങിലേക്ക് മാറുന്നതിന് 1900 കോടിയും നല്‍കും. കഴിഞ്ഞ ബജറ്റില്‍ 44,486 കോടിയാണ് കാര്‍ഷിക മേഖലയ്ക്ക് വകയിരുത്തിയിരുന്നത്.
കാര്‍ഷിക മേഖലയിലെ മറ്റ് പ്രഖ്യാപനങ്ങള്‍
1. കാര്‍ഷിക മേഖല വളര്‍ത്താന്‍ കരാര്‍ അടിസ്ഥാനത്തില്‍ കൃഷിയിറക്കാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവരും.
2.കേന്ദ്ര ധനസഹായം നിലവില്‍ 5,500 എന്നത് 9,000 കോടിയാക്കി.
3. ദീര്‍ഘകാല ജലസേചന പദ്ധതികള്‍ക്കായി നബാര്‍ഡിന് 20,000 കോടി അനുവദിക്കും. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.
4. ക്ഷീര വികസനത്തിന് 8000 കോടി
5. കൃഷിഭൂമിയിലെ മണ്ണ് പരിശോധനയ്ക്ക് കൃഷി വിജ്ഞാന് കേന്ദ്രങ്ങളിലായി 648 മിനി ലാബുകള്‍ സ്ഥാപിക്കും. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തദ്ദേശ വ്യവസായ സ്ഥാപനങ്ങളാണ് ഇത് നടത്തുക.
6.കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സായ പ്രധാനമന്ത്രി ഫസല്‍ ബീമ യോജന (പിഎംഎഫ്ബിവൈ)ക്കുള്ള തുക 5,500 കോടിയില്‍ നിന്നും 9000 കോടിയാക്കി ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: