ന്യൂദല്‍ഹി: ടു ജി അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയ്ക്ക് ഉപാധികളോടെ ജാമ്യം. പ്രത്യേക സി.ബി.ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥ പ്രകാരം രാജയ്ക്ക് ദല്‍ഹി വിട്ടു പോകാനാവില്ല. എല്ലാ ദിവസവും കോടതിക്ക് മുമ്പാകെ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ ബോണ്ടും രാജ നല്‍കണം.
2011 ഫെബ്രുവരി രണ്ടിനാണ് രാജയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാജ തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് രാജ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ഒ.പി. സെയ്നിക്കുമുമ്പാകെ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ രാജയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ സി.ബി.ഐ ശക്തമായി എതിര്‍ത്തു.
കേസില്‍ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെതുടര്‍ന്നാണ് രാജ വിചാരണക്കോടതിയില്‍ ആദ്യമായി ജാമ്യാപേക്ഷ നല്‍കിയത്. ബെഹുറയ്ക്ക് മേല്‍ ചുമത്തിയിരുന്ന അതേ കുറ്റം തന്നെയായിരുന്നു രാജയ്ക്കു മേലും ചുമത്തിയിരുന്നത്. ഈ വാദമാണ് രാജയുടെ അഭിഭാഷകന് കോടതിക്ക് മുമ്പാകെ വച്ചത്.
തനിക്കെതിരെയുള്ള കേസ് വളച്ചൊടിച്ചതും നിയമത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കാത്തതുമാണെന്ന് ഹര്‍ജിയില്‍ രാജ ചൂണ്ടിക്കാട്ടിയിരുന്നു. രാജയ്ക്ക് ജാമ്യം നല്കിയാല് സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന വാദമാണ് സി.ബി.ഐ പ്രധാനമായും മുന്നോട്ട് വച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് രാജയ്ക്ക് കോടതി ജാമ്യം നല്‍കിയത്.
കേസില്‍ അറസ്റ്റിലായി ആറുമാസത്തിലേറെ ജയിലില്‍ കിടന്ന ഡി.എം.കെ. എം.പി. കനിമൊഴിക്ക് കഴിഞ്ഞ നവംബര്‍ 28 ന് ജാമ്യം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: