നരേന്ദ്രമോദി സര്‍ക്കാറിന്റെ മൂന്നാമത് സമ്പൂര്‍ണ ബജറ്റാണ് ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബജറ്റിനെ വിവാദത്തിലാക്കാന്‍ പ്രതിപക്ഷം കിണഞ്ഞുശ്രമിച്ചു. അത് ലോകസഭാംഗം ഇ.അഹമ്മദ് അന്തരിച്ചതുകൊണ്ടായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പുതന്നെ ഫിബ്രുവരി ഒന്നിന് ബജറ്റവതരണം വേണ്ടെന്നായിരുന്നു പ്രതിപക്ഷനിലപാട്. അത് നേടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനേയും സുപ്രീം കോടിയേയും സമീപിക്കാനും തയ്യാറായി.
ഭരണഘടനാ സ്ഥാപനങ്ങളുടെയെല്ലാം അനുവാദത്തോടെ അവതരിപ്പിച്ച ബജറ്റ് ഏറെ പ്രത്യേകതയുള്ളതുമായി. സ്വതന്ത്ര ഇന്ത്യ രാമരാജ്യമാകണമെന്നും ഗ്രാമങ്ങള്‍ക്കാണ് പ്രഥമപരിഗണന നല്‍കേണ്ടതെന്നും രാഷ്ട്രപിതാവ് മഹാത്മജി ആശിച്ചതായിരുന്നു. പക്ഷേ അധികാരസ്ഥാനലബ്ധിയില് ഗാന്ധിജിയുടെ ആശകളെ തച്ചുടച്ച കോണ്‍ഗ്രസ് സമ്പന്നരുടെയും നഗരവാസികളെയും പരിഗണിക്കാനാണ് ശ്രദ്ധിച്ചത്. എന്നാല്‍ അവര്‍ക്കും സംതൃപ്തിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കായില്ല. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ അവതരിപ്പിച്ച ബജറ്റ് ഗാന്ധിജിയുടെ സ്വപ്നങ്ങളെയും ദീനദയാല്‍ ഉപാധ്യായയുടെ ദര്‍ശനങ്ങളെയും സാക്ഷാല്‍ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. വികസനം ഗ്രാമങ്ങളിലേക്ക് നീട്ടുക.
വൈദ്യുതി, വെള്ളം, ശുചിത്വം, ഭക്ഷണം, ഭവനം എന്നിവയില്ലാത്തവരെ മുന്നില്‍ക്കണ്ടാണ് ഈ ബജറ്റ്. അക്ഷരാര്‍ത്ഥത്തില്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ഒരത്താണിയാണിതെന്ന് വിശേഷിപ്പിക്കാം. ബജറ്റിന്റെ തുടക്കത്തില്‍ തന്നെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു: ”ഗ്രാമീണ മേഖലയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും ദാരിദ്ര്യനിര്‍മാര്‍ജത്തിനുമായിരിക്കണം പ്രാമുഖ്യം. അതേസമയം തന്നെ സാമ്പത്തികമായ മുന്‍കരുതലുമുണ്ടാകണം. ബജറ്റ് തയാറാക്കുമ്പോള്‍ ഇതായിരുന്നു മനസ്സില്‍.”
രാജ്യത്തിന്റെ മികച്ച ഭാവി സ്വപ്നം കണ്ട് തയാറാക്കിയതാണ് പൊതുബജറ്റെന്നത് ഈ വാക്കുകളില്‍ത്തന്നെ വ്യക്തം. ആ സ്വപ്നം എത്രമാത്രം പ്രാവര്‍ത്തികമാകും? ശുചിത്വം വ്യക്തിയില്‍ നിന്നാരംഭിക്കണമെന്നു പറയുംപോലെ വികസനം വീട്ടില്‍ നിന്നാരംഭിക്കണമെന്നാണ് മോദിസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റ് നല്കുന്ന സന്ദേശം. സാമ്പത്തികപരിഷ്കരണമാണ് ബജറ്റിന്റെ ലക്ഷ്യം. 2.5 ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ അഞ്ചു ശതമാനം മാത്രം നികുതി നല്കിയാല് മതി എന്നത് പുതിയൊരു പരിവര്‍ത്തനമാണ്.
നേരത്തെ ഇത് 10 ശതമാനമായിരുന്നു. ഇളവിന് അര്‍ഹതയുള്ള 4.5 ലക്ഷം രൂപ വരുമാനമുള്ളവര്‍ ആദായ നികുതി അടക്കേണ്ട. ഗൃഹനാഥനു മാത്രമല്ല, അച്ഛന്/ അമ്മയ്ക്ക് വയസ്സായി ഇനി വീട്ടിലിരുന്ന് വിശ്രമിച്ചോളൂ എന്നു പറഞ്ഞ്, പഠനം കഴിഞ്ഞ് ആദ്യ ജോലിയിലേക്ക് പ്രവേശിക്കുന്ന ചെറുപ്പക്കാര്‍ക്കും നികുതിയിലെ ഇളവുകള്‍ ആശ്വാസം പകരും. ടാക്സ് റിട്ടേണ്‍ എന്നു കേട്ട് ഞെട്ടേണ്ടി വരില്ല. അഞ്ചു ലക്ഷം രൂപ വരെ മാത്രം വരുമാനമുളളവര്‍ക്ക് ഒറ്റ പേജില്‍ ലളിതമായി ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. പ്രധാന്‍മന്ത്രി ആവാസ് യോജനയിലെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിനു കീഴിലുള്ള ഭവനവായ്പാ തിരിച്ചടവ് കാലാവധി 20 വര്‍ഷമാക്കി ബാങ്ക് വായ്പകള്‍ വര്‍ധിപ്പിക്കുമെന്നാണ് ജയ്റ്റ്ലിയുടെ പ്രഖ്യാപനം. ബാങ്കുകളില്‍ അധികമായെത്തിയ പണം വായ്പകള്‍ക്ക് കരുത്ത് പകരും. പലിശ കുറയാനും ഇതിടയാക്കുമെന്നകാര്യത്തില് സംശയമില്ല.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുളള പദ്ധതികള്‍ക്കായി 1.84 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മഹിളാ ശാക്തീകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 500 കോടി രൂപ. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം 48,000 കോടി; 100 തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുമെന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ ഏറെ പ്രശംസനീയമാണ്. രാജ്യത്തിന്റെ ഭാവി ഇനി നിര്‍ണയിക്കുക യുവജനതയാണെന്നതിന്റെ കണക്കുകള്‍ ജനസംഖ്യാറിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അതിനാല്‍ത്തന്നെ വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും യുവസംരംഭകര്‍ക്കുമെല്ലാമുള്ള ആനുകൂല്യങ്ങളാണ് ബജറ്റിലേറെയും. യുവാക്കളുടെ ശാക്തീകരണമാണ് ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിലും ജയ്റ്റ്ലി വ്യക്തമാക്കുകയുണ്ടായി. ശാസ്ത്രസാങ്കേതിക പഠനത്തിനായി വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തി ‘ഇന്നവേഷന്‍ ഫണ്ട്’. സ്കില്‍ ഇന്ത്യ മിഷനു കീഴില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നത് വിജയകരമായി മുന്നേറുകയാണ്. ഈ പരിശീലനം നല്കുന്ന പ്രധാന് മന്ത്രി കൗശല്‍ കേന്ദ്രങ്ങള്‍ രാജ്യത്തെ 600 ജില്ലകളില്‍ ക്കൂടി സ്ഥാപിക്കും.
ചെറുകിട സംരംഭകര്‍ക്കായുള്ള പ്രധാനമന്ത്രി മുദ്രയോജന വായ്പാ പദ്ധതിയിലേക്ക് 2.44ലക്ഷം കോടി രൂപ. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കുന്ന പദ്ധതികള്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവ് ഏഴു വര്‍ഷത്തേക്കു കൂടി തുടരും. നിലവിലെ വിപണിയിലേക്ക് ആവശ്യമുള്ള തൊഴിലുകള്‍ കണ്ടെത്തി അവയില്‍ പ്രത്യേക പരിശീലനം നല്കാനൊരു പദ്ധതി. 4000 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഗുണം ലഭിക്കുക 3.5 കോടി യുവാക്കള്‍ക്ക്.
ഐടിഐകളിലൂടെയും മറ്റുമുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ മെച്ചപ്പെടുത്താനും വിവിധ തൊഴിലിടങ്ങളില്‍ സ്റ്റൈപ്പെന്റോടുകൂടി അപ്രന്റിസ്ഷിപ് തുടങ്ങി നിരവധി ആശ്വാസ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ബജറ്റ് രാജ്യത്തിന്റെ മുരടിപ്പിന് അന്ത്യംകുറിച്ച് അതിവേഗം ഒരു കുതിപ്പിന് വഴിവക്കുമെന്നതാണ്. രാഷ്ട്രീയാന്ധതബാധിച്ചിട്ടില്ലാത്ത ജനങ്ങളെ ആകെ സന്തോഷിപ്പിക്കുന്ന ബജറ്റാണിതെന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: