കാഞ്ഞിരപ്പള്ളി: നഗരത്തിലെ മാലിന്യം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ട് ഒരു പുഴ. ഇത് കാഞ്ഞിരപ്പള്ളി നഗരമദ്ധ്യത്തിലൂടെ ഒഴുകുന്ന ചിറ്റാര്‍ പുഴയുടെ ഗതികേട്. കടകളിലെയും, ഹോട്ടലുകളിലെയും വീടുകളിലെയും മാലിന്യങ്ങളാണ് പുഴയിലേക്ക് വലിച്ചെറിഞ്ഞ് മലിനമാക്കിയിരിക്കുന്നത്. പച്ചക്കറി മാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും ചീഞ്ഞ മത്സ്യവും മാംസവും വ്യാപകമായി വലിച്ചെറിയുന്നതും പുഴയിലേക്ക് തന്നെ.
ടൗണിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്നം തന്നെയാണ് ചിറ്റാറിന്റെ നാശത്തിന് കാരണം. മുമ്പ് ടൗണില്‍നിന്നു പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ടൗണ്‍ഹാള്‍ മുറ്റത്തായിരുന്നു നിക്ഷേപിച്ചിരുന്നത്. നാളുകളായി നടന്നുവന്ന ഈ നിക്ഷേപം ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന്റെ കര്‍ശന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏതാനും മാസം മുമ്പ് നിര്‍ത്തിയിരുന്നു. കമ്മീഷന് ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ടൗണിലുണ്ടാകുന്ന പ്രോഫിറ്റബിള്‍ വേസ്റ്റ് വ്യാപാരികള്‍തന്നെ നിര്‍മ്മാര്‍ജനം ചെയ്യണമെന്ന് പഞ്ചായത്ത് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും ശരിയാവണ്ണം നടപ്പിലായില്ലെന്നു മാത്രമല്ല, മാലിന്യങ്ങള്‍ തള്ളുന്നത് ചിറ്റാറിലേക്കും.
ഇപ്പോള്‍ ടൗണിലെ മാലിന്യങ്ങളേറെയും എത്തുന്ന ചിറ്റാര്‍ പുഴ മാലിന്യ വാഹിനിയായി മാറിയിരിക്കുകയാണ്. കരിമ്പുകയം കുടിവെള്ള പദ്ധതി ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി കുടിവെള്ള വിതരണ പദ്ധതികളാണ് ചിറ്റാര്‍ പുഴയെ ആശ്രയിച്ചുള്ളത്. കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഓടകളിലെ മാലിന്യങ്ങള്‍ മിക്കതും ചെന്ന് പതിക്കുന്നതും പുഴയിലേക്കാണ്. പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളുടെ മലിനജല കുഴലുകള്‍ നീട്ടിവച്ചിരിക്കുന്നത് പുഴയിലേക്കുതന്നെ.
അലക്ഷ്യമായ മാലിന്യ നിക്ഷേപം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ആരോഗ്യ വകുപ്പ് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വര്‍ഷം തോറും പകര്‍ച്ചവ്യാധികള്‍ മേഖലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് പരിസര വാസികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ചിറ്റാര്‍ പുഴയിലെ വെള്ളം അതീവ ഗുരുതരമായി മലിനപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുഴയിലെ മലിനീകരണം തടയുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമപരായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. രോഗവാഹിനിയായി ഒഴുകുന്ന ചിറ്റാര്‍ പുഴയുടെ തീരങ്ങളില്‍ അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: