ന്യൂദല്‍ഹി: കൃഷിക്കും ഗ്രാമങ്ങളുടെ മുന്നേറ്റത്തിനും മുന്‍തൂക്കം നല്കുന്ന, ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ വഴിയൊരുക്കുന്ന ബജറ്റ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ വരുമാനം സുതാര്യമാക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബജറ്റ് ആദായ നികുതി ദായകര്‍ക്ക് നിരവധി ഇളവുകളും പ്രഖ്യാപിക്കുന്നു.
തൊഴിലുറപ്പ് പദ്ധതിക്ക് റെക്കോഡ് തുകയായ 48,000 കോടി രൂപയാണ് വകയിരുത്തിയത്. സാമ്പത്തികത്തട്ടിപ്പു നടത്തി വിദേശത്തേക്ക് മുങ്ങുന്നവരുടെ വസ്തു കണ്ടുകെട്ടാന്‍ പ്രത്യേകം നിയമം കൊണ്ടുവരുമെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
ഗ്രാമീണമേഖലയെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികളാണ് ബജറ്റില്‍ നിറയെ. കര്‍ഷകര്‍ക്കും ചെറുകിട-ഇടത്തരം വ്യവസായികള്‍, സാധാരണ നികുതിദായകര്‍, വനിതകള്‍ എന്നിവര്‍ക്കും പ്രാധാന്യം നല്കുന്ന സമഗ്ര ബജറ്റാണിതെന്ന് പൊതുവിലയിരുത്തല്‍.
പാര്‍ട്ടികള്‍ക്ക് നിയന്ത്രണം
രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംഭാവന വാങ്ങുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍. ഇതുപ്രകാരം 2,000 രൂപ വരെ മാത്രമേ പാര്‍ട്ടികള്‍ക്ക് പണമായി വാങ്ങാനാകു. അതിനു മുകളിലുള്ള തുക ചെക്കായോ ഇലക്ട്രോണിക് ഇടപാടുകളായോ മാത്രം.
നികുതിദായകര്‍ക്ക് ആശ്വാസം
ആദായ നികുതിയില്‍ വലിയ ഇളവുകള്‍. നികുതി പരിധി രണ്ടര ലക്ഷമായി തുടരും. റിബേറ്റ് വാങ്ങുന്നതോടെ പരിധി മൂന്നു ലക്ഷമാകും. രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്കുള്ള നികുതി നിരക്ക് പത്തില്‍ നിന്ന് അഞ്ചു ശതമാനമായി വെട്ടിക്കുറച്ചു. ഇവര്‍ 2,500 രൂപ നികുതി നല്കിയാല് മതിയാകും. ഭവന വായ്പകള്‍ അടക്കം ബാധ്യതകള്‍ ഉള്ള, നാലര ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല.
80സി പ്രകാരം 1.5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുന്നവര്‍ 4.5 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ട.
കേരളത്തിന് 16,891 കോടി
ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമായി കേരളത്തിന് 16,891.75 കോടി രൂപ വകയിരുത്തി. ആകെ വിഹിതത്തിന്റെ രണ്ടര ശതമാനമാണിത്. കഴിഞ്ഞ ബജറ്റില്‍ 14,882 കോടി രൂപയായിരുന്നു അനുവദിച്ചത്. രാജ്യത്തെ വിവിധ മെട്രോ പദ്ധതികള്‍ക്ക് 17,810 കോടി രൂപ വകയിരുത്തി. ഇതില്‍ നിന്ന് കൊച്ചി മെട്രോക്കും തുക ലഭിക്കും. കഴിഞ്ഞ തവണ കൊച്ചിക്ക് 450 കോടി രൂപ നീക്കിവച്ചിരുന്നു. കൊച്ചി കപ്പല്‍ ശാലയ്ക്ക് 507 കോടി രൂപ വകയിരുത്തി. കഴിഞ്ഞ തവണയിത് 116 കോടിയായിരുന്നു.
കപ്പല്‍ശാലയ്ക്ക് 507 കോടി
മറ്റ് വിഹിതം (കഴിഞ്ഞ ബജറ്റിലെ തുക ബ്രാക്കറ്റില്‍)
ഇന്ത്യന്‍ റെയര്‍ എര്ത്സ് ലിമിറ്റഡ്: 58.24 കോടി
(53.98 കോടി)
ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ്: 200 കോടി
(80 കോടി)
കായംകുളം ഉള്‍പ്പെടെയുള്ള എന്‍ടിപിസി താപനിലയങ്ങള്‍: 28,000 കോടി (30,000 കോടി)
ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ഉള്‍പ്പെടെ 25 സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്: 1,166 കോടി (1,069 കോടി).
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് : 37.28 കോടി (33.31 കോടി). കൊച്ചിന്, ചെന്നൈ പോര്‍ട്ട് ട്രസ്റ്റുകളുടെ പദ്ധതി വികസനത്തിന്: 53 കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: