പാവറട്ടി: കുടിവെള്ളത്തിനായി പഞ്ചായത്ത് മെമ്പറും യുവമോര്‍ച്ച സംസ്ഥാന സമിതി അംഗവുമായ സബീഷ് മരുതയൂര് നടത്തി വന്ന അനിശ്ചിതകാല നിരാഹാരം സമരം വിജയം കണ്ടു. ജലക്ഷാമം നേരിടുന്ന വാര്‍ഡുകളില്‍ ജലവിതരണത്തിന് ഒന്നിലധികം കിയോസ്കുകള്‍ സ്ഥാപിക്കുമെന്ന അഡീഷനല്‍ തഹസില്‍ദാര്‍ ബി. ജയശ്രീയുടെ ഉറപ്പിനെ തുടര്‍ന്ന് ആറ് ദിവസമായി നടന്നിരുന്ന നിരാഹാരം പിന്‍വലിച്ചു.
കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അഡീഷനല്‍ തഹസില്‍ദാര്‍ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. പഞ്ചായത്ത് സെക്രട്ടറി ഇ.കെ. കൃഷ്ണന്‍കുട്ടി, എസ്.ഐ പി.ലാല്‍കുമാര്‍, വില്ലേജ് ഓഫീസര്‍ എം.എ.പ്രസന്നകുമാരി, ബിജെപി ജില്ല വൈസ് പ്രസിഡണ്ട് അനീഷ് എയ്യാല്‍, മണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്ത് പറമ്പില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കുടിവെള്ള ക്ഷാമം രൂക്ഷമായ എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നീ ആറ് വാര്‍ഡുകളിലാണ് കുടിവെള്ള കിയോസ്കുകള്‍ സ്ഥാപിക്കുക. ഒന്നാം വാര്‍ഡില്‍ രണ്ട് കിയോസ്കുകള്‍ സ്ഥാപിക്കേണ്ട ആവശ്യകത കലക്ടറെ അറിയിക്കും. കിയോസ്കുകളുടെ നിര്‍മാണത്തിന് നാലര ലക്ഷം രൂപയുടെ ഫണ്ട് വകയിരുത്തി. നിര്‍മിതിക്കാണ് കിയോസ്കുകളുടെ നിര്‍മാണ ചുമതല. പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും പതിനായിരം രൂപ ഉപയോഗിച്ച് ഒന്നാം വാര്‍ഡില്‍ ടാങ്കറില്‍ ജലവിതരണം നടത്താനും തീരുമാനിച്ചു. നിരാഹാരം അനുഷ്ഠിച്ച സബീഷ് മരുതയൂരിന് തഹസില്‍ദാര്‍ ജയശ്രീ നാരങ്ങനീര് നല്കി. സമരം വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഉപവാസം ആറാം ദിവസത്തിലേക്ക് കടന്നിട്ടും കുടിവെള്ള പ്രശ്നത്തിന് പരിഹാരമില്ലാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസും റോഡും ഉപരോധിച്ചിരുന്നു. ഉപരോധ സമരം ജില്ല വൈസ് പ്രസിഡണ്ട് അനീഷ് എയ്യാല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: