കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുകയാണല്ലോ. സര്‍ക്കാരിനറിയാത്ത പണി ചെയ്യണമെന്ന് ശഠിക്കുന്നതു ശരിയല്ല. സര്‍ക്കാര്‍ നടത്തുന്ന കെഎസ്ആര്‍ടിസി കടക്കെണിയിലായി നട്ടംതിരിയുന്നു. പെന്ഷന് കിട്ടാതെ തൊഴിലാളികള്‍ സമരാഹ്വാനം നടത്തുന്നു.
ഈ ഭൂലോകത്ത് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നത് മരുന്ന് നിര്‍മിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ്. ഉല്‍പ്പാദന ചെലവിന്റെ നൂറും ഇരുന്നൂറും ഇരട്ടിവിലയ്ക്കുവരെ മരുന്നുവില്‍ക്കാന്‍ സാധിക്കുന്ന മേഖലയാണിത്. ആ മരുന്നു കമ്പനിപോലും സര്‍ക്കാര്‍ നടത്തിയാല്‍ നഷ്ടം! ആലപ്പുഴയിലെ കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി തന്നെ ഉദാഹരണം. ആ കമ്പനി ഉണ്ടാക്കുന്ന മരുന്ന് വാങ്ങാന്‍ ഡോക്ടര്‍മാര്‍ക്ക് താല്പ്പര്യമില്ലാത്തതിനാല് കുഴിച്ചുമൂടിയിട്ടുണ്ട്. (കമ്മീഷന് കിട്ടാത്ത മരുന്ന് കുറിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല)
സ്വകാര്യ വ്യക്തികള്‍ സ്പിന്നിങ് മില്ലുകള്‍ ലാഭത്തില്‍ നടത്തുന്നു. നമ്മുടെ സര്‍ക്കാര്‍ സ്പിന്നിങ് മില്ലുകള്‍ പൂട്ടിയിട്ടിരിക്കുന്നു.
കശുവണ്ടി ഫാക്ടറികള്‍ സര്ക്കാരേറ്റെടത്തു നടത്തിയാല്‍ അവയും പൂട്ടിപ്പോകും. തൊഴിലാളികളെ പട്ടിണിക്കിടാതിരിക്കാന്‍ സൗജന്യറേഷനോ സമാശ്വാസ ധനസഹായമോ നല്കുന്നതാവും സര്‍ക്കാരിനു ലാഭം. സര്‍ക്കാരിനെ നന്നായറിയാവുന്നവര്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതാണതിശയം.
കെ.വി. സുഗതന്, ആലപ്പുഴ
മേഴ്സിക്കുട്ടിയുടെ മെയ്വഴക്കം
കൊണ്ടുനടക്കുന്നതും കൊണ്ടുപോയി കൊല്ലിക്കുന്നതും കൊന്ന പാപം മറ്റുളളവരുടെ തലയില്‍ കെട്ടിവയ്ക്കുന്നതും സിഐടിയു. നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാതില്ക്കല് സിഐടിയു സമരം ചെയ്യുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയം കാരണമാണത്രെ അരി കിട്ടാത്തത്. ഓരോ ചാക്കിനും കൂലി, നോക്കുകൂലി, ഇന്‍സന്റീവ് എന്നിവയ്ക്ക് പുറമേ ഓരോ ലോഡ് അരിക്കും 1500 രൂപ അധികം വേണം എന്ന് സിഐടിയു ആവശ്യപ്പെട്ടതു നിമിത്തമാണ് സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് റേഷന്‍ കടകളിലേക്ക് അരിവരാത്തത്. പഴി കേന്ദ്രസര്‍ക്കാരിനും.
കശുവണ്ടി ആപ്പീസുകള്ക്കുമുന്നില് സമരം ചെയ്യുന്ന സിഐടിയുക്കാരോട് ചോദിക്കാനുള്ളത് മറ്റൊന്നാണ്. ആരാണ് സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ പൂട്ടിച്ചത്. സിഐടിയു നേതാക്കളായ മേഴ്സിക്കുട്ടിയമ്മയും പി.കെ. ഗുരുദാസനും കൂടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൂട്ടിച്ചു. സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ 35% കൂലി ഉയര്‍ത്തണം എന്നാവശ്യപ്പെട്ടത് ഇവരാണ്. മുതലാളിമാര്‍ 20% വരെ സമ്മതിച്ചു. പോരായെന്ന് നേതാക്കളും. സഹികെട്ട മുതലാളിമാര്‍ പൂട്ടി. പൂട്ടിച്ച മേഴ്സിക്കുട്ടിയമ്മ അതേ വകുപ്പിന്റെ മന്ത്രിയുമായി.
ചര്‍ച്ചയ്ക്ക് ചെന്ന സ്വകാര്യ മുതലാളിമാരോട് മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് ഇങ്ങനെ: ”നിങ്ങള്‍ വെളിയില്‍ ഇറങ്ങുമ്പോള്‍ പത്രക്കാരോട് കൂലി വര്‍ധനവ് കാരണമാണ് കമ്പനി പൂട്ടിയതെന്ന് പറയരുത്. കേന്ദ്രസര്‍ക്കാര്‍ നയം കാരണമാണ് പൂട്ടിയതെന്ന് പറയണം.” അഥവാ പണ്ട് ഫാക്ടറി പൂട്ടിച്ചയാള് തന്നെയാണ് ഇപ്പോള്‍ തുറപ്പിക്കാന്‍ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് തുറക്കല്‍ നടക്കാത്തതും.
പ്രമോദ്, പുനലൂര്‍
ജഗതിയും കല്‍പ്പനയും ജന്മഭൂമിയും
‘ജന്മഭൂമി’യില്‍ ജഗതി ശ്രീകുമാറിന്റെ ചിത്രം (മോഹന്‍ലാലിനൊപ്പം) കണ്ടപ്പോള്‍ ആ അഭിനേതാവ് പ്രേക്ഷകരെ കുലുക്കി ചിരിപ്പിച്ച് മനസ്സിനാനന്ദം എത്തിച്ച ചലച്ചിത്രങ്ങള്‍ ഞാന്‍ ഓര്‍ത്തുപോയി. അതോടൊപ്പം കൂടെ അഭിനയിച്ച കല്പ്പനയെയുമോര്ത്തു. ‘മിഴി’ വായിക്കാന്‍ എടുത്തപ്പോഴാണ് കല്‍പ്പന എന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞ് ഒരുവര്‍ഷ തികഞ്ഞുവെന്ന് സങ്കടത്തോടെ ഞാന്‍ ഓര്‍ത്തത്. കല്‍പ്പനയെക്കുറിച്ച് വിനീതയും ഷീനാ സതീശും എഴുതിയത് ഉചിതമായെന്ന് മാത്രമല്ല, ആത്മാര്‍ത്ഥ അനുസ്മരണവുമായി.
1986-1987 കാലഘട്ടത്തില്‍ ബാങ്കിന്റെ പ്രത്യേക കാര്യത്തിനായി ഞാന്‍ കട്ടക്ക്, ഭുവനേശ്വര്‍, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലായിരുന്നു. വിശാഖപട്ടണത്തായിരിക്കെ, ഒരു ഞായറാഴ്ച രാവിലത്തെ ചലച്ചിത്രത്തിനായി ഞാനിറങ്ങി. ‘ചിന്ന ഈലു’ (ചിന്നവീട്) എന്ന തെലുങ്ക് ചിത്രമായിരുന്നു കണ്ടത്. ഭാഗ്യരാജിന്റെ ഭാര്യയായിട്ടായിരുന്നു കല്‍പ്പന അതിലഭിനയിച്ചത്. ഒരു ഭാര്യയിരിക്കെ വേറൊരു സ്ത്രീയുമായി കഴിയുന്നയവസ്ഥയാണ് ‘ചിന്ന ഈലു’ എന്നതെന്ന് ഞാനന്നു മനസ്സിലാക്കി.
ഒരു നല്ല ഭാര്യക്ക് വഴിതെറ്റിയ ഭര്‍ത്താവിനെ എങ്ങനെ നേര്‍വഴിക്കു കൊണ്ടുവരാമെന്ന് ചിത്രത്തിലൂടെ കല്‍പ്പന മനസ്സിലാക്കിത്തന്നു.
വാ. ലക്ഷ്മണപ്രഭു, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: