കേരളത്തിന്റെ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് കോട്ടയത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരുവിദ്യാര്‍ഥിനിയെ പൂര്‍വവിദ്യാര്‍ത്ഥി പെട്രോളൊഴിച്ച് ചുട്ടുകൊല്ലുക. ഉത്തരേന്ത്യയില്‍ ചിലയിടത്ത് നടക്കാറുള്ള ക്രൂരതയാണ് കേരളത്തിന്റെ ഉള്ളുപൊള്ളിച്ചുകൊണ്ട് നമ്മെ അസ്വസ്ഥരാക്കുന്നത്. നമ്മുടെ യുവതലമുറയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ഒരു രൂപവും ഇല്ലാതായിരിക്കുന്നു.
വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടന്മാര് എന്ന നാട്ടുപ്രയോഗം പോലെ ആയിത്തീര്‍ന്നിരിക്കുന്നു സംഭവഗതികള്‍. ദൈവത്തിന്റെ കണ്ണോട്ടമുണ്ടെന്ന് അഭിമാനിച്ചാഹ്ലാദിക്കുന്ന ഒരു സംസ്ഥാനം എങ്ങനെയാണ് ഇത്തരത്തിലുള്ള ക്രൂരതകളിലേക്ക് അടിതെറ്റി വീഴുന്നത്. ഇതിന്റെ അടിവേരുകള്‍ തേടിപ്പോവുമ്പോള്‍ കാര്യങ്ങളെക്കുറിച്ച് ഒരേകദേശ ധാരണയൊക്കെയുണ്ടാവും.
കോട്ടയത്തെ ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ പൂര്‍വവിദ്യാര്‍ഥിയും കൊല്ലം നീണ്ടകര പുത്തന്‍തുറ കൈലാസമംഗലത്ത് സുനിതന്റെ മകനുമായ ഇരുപത്തഞ്ചുകാരന് ആദര്‍ശ് ആണ് ഇരുപത്തൊന്നുകാരിയായ വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് കത്തിച്ചത്. ആ സംഭവത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ പോലും ഞെട്ടലാണുണ്ടാവുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും വൈരാഗ്യമോ മറ്റോ സംഭവത്തിന്റെ പിന്നിലില്ലെന്നാണ് പൊതുവെ പറയപ്പെടുന്നത്.
ലക്ഷ്മിയോട് നിരന്തരം പ്രണയാഭ്യര്‍ഥന നടത്തുന്ന ആദര്‍ശിനെപ്പറ്റി മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. ആ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ആദര്‍ശ്. പ്രണയാഭ്യര്‍ഥന നിരന്തരം നിരസിച്ചതിന്റെ വൈരാഗ്യമാവാം ഇത്തരം ഒരു കടുംകൈക്ക് അയാളെ പ്രേരിപ്പിച്ചതത്രെ. ലക്ഷ്മിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയും ആദര്‍ശിനെ സ്റ്റേഷനില്‍ വിളിപ്പിച്ച് ഉപദേശിക്കുകയും ചെയ്തെന്ന് പറയപ്പെടുന്നു. മേലില്‍ ആവര്‍ത്തിക്കില്ലെന്ന് അയാള്‍ എഴുതി നല്കിയിരുന്നുവത്രെ. പണ്ടൊക്കെ പ്രണയ നൈരാശ്യത്തില്‍പ്പെടുന്നയാള്‍ സ്വയം ജീവനൊടുക്കുകയോ ജീവിതാന്ത്യം വരെ ഏകാകിതയുടെ വല്മീകത്തില് കഴിയുകയോ ആയിരുന്നു പതിവ്.
എന്നാല്‍ അടുത്തിടെ എല്ലാത്തിന്റെയും താളം തെറ്റയിരിക്കുന്നു. എനിക്ക് കിട്ടാത്തത് ആര്‍ക്കും വേണ്ട എന്ന അസഹിഷ്ണുതയിലേക്ക് സ്വഭാവരീതികള്‍ വഴിമറഞ്ഞുപോവുന്നു. ഒരിടത്തും ഒരു നിയന്ത്രണവുമില്ലാത്ത തരത്തിലാണ്് സ്ഥിതിഗതികള്‍. അസ്വസ്ഥതയും അധാര്‍മികതയും മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട നൂറുകൂട്ടം രീതികളുമാണ് യുവജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ധാര്‍മികതയുടെ വാതിലുകള്‍ അവര്‍ ഒന്നൊന്നായി കൊട്ടിയടയ്ക്കുന്നു. അതാരെങ്കിലും തുറക്കാന്‍ ആവശ്യപ്പെട്ടാല്‍ അവരെ ശത്രുപക്ഷത്ത് നിര്‍ത്തുന്നു. എല്ലാം എനിക്കു സ്വന്തം, എന്റെ സ്വന്തം വഴി, എനിക്കു സുഖിക്കണം, എനിക്കു മാത്രം എല്ലാം ലഭ്യമാവണം എന്നതരത്തിലുള്ള ഒരു നിഷേധാന്തരീക്ഷമാണ് യുവജനങ്ങളെ നിയന്ത്രിക്കുന്നത്. അതിന്റെ മോഹവലയത്തില്‍ അകപ്പെടുന്നതോടെ ഒരുതരം ഭ്രാന്താവസ്ഥയില്‍ അവരെത്തുന്നു.
വിദ്യാഭ്യാസം ശാസ്ത്രീയമായ വഴികളിലൂടെ മുന്നേറുന്നുണ്ടെങ്കിലും വ്യക്തിത്വ രൂപീകരണവും ധാര്‍മ്മിക മൂല്യങ്ങളുടെ പരിപാലനവും നടക്കുന്നില്ല. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും കിട്ടുന്ന സംസ്കാരത്തിന്റെ ആകെത്തുകയാണല്ലോ ഓരോരുത്തരുടെയും വ്യക്തിത്വം. അതുകൊണ്ടുതന്നെ ഓരോ രംഗത്തും അതിന്റെ ഗൗരവവും സുതാര്യതയും അനിവാര്യമാണ്. മാനുഷികതയ്ക്കും മാനവികതയ്ക്കും പ്രാമുഖ്യം നല്കുന്ന ധാര്‍മിക ചിന്താഗതി യുവജനങ്ങളില്‍ പുലരാന്‍ പര്യാപ്തമായ ഒരു വിദ്യാഭ്യാസ സംസ്കാരം ഉണ്ടായേ തീരു. ആധുനിക സംവിധാനങ്ങളുടെ കുതിച്ചുചാട്ടത്തില്‍ നിസ്സഹായമായിപ്പോവുന്ന മാനുഷികത സ്വാഭാവികമായും പ്രാകൃതവും വന്യവുമായ സംസ്കാരത്തിലേക്കു തിരിച്ചുപോവുന്നുണ്ടെങ്കില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.
കോട്ടയം സംഭവത്തില്‍ രണ്ടു പേരും നവയൗവനത്തില്‍ തന്നെ ജീവിതാധ്യായം വായിച്ചുതീര്‍ത്തുവെന്നത് എത്ര സങ്കടകരമാണ്. ഇരുവരുടേയും അവരെ സ്നേഹിക്കുന്നവരുടെയും കുടുംബങ്ങള്‍, നാട്ടുകാര്‍ എന്നിവരൊക്കെ ആ ദുരന്തത്തിന്റെ ഭീതിജനകമായ ചിത്രം ഇനി മനസ്സില്‍ പേറി ജീവിക്കേണ്ടിവരും. ജീവിതത്തിന്റെ അസുലഭ നിമിഷങ്ങള്‍ പ്രതീക്ഷിച്ചിരുന്ന രണ്ടു യുവജീവിതങ്ങളാണ് എന്നേക്കുമായി ഭൂമിയില്‍ നിന്ന് പറന്നുപോയിരിക്കുന്നത്. ആരാണ് ഇതിനുത്തരവാദികള്‍ എന്ന ചോദ്യത്തിന് ഒരുപാടുത്തരങ്ങളുണ്ട്. സമൂഹത്തെ അസ്വസ്ഥതകളിലേക്കും അശാന്തിയിലേക്കും നയിക്കുന്ന ഘടകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത നാട്ടിലെമ്പാടും സജീവമാണ്. അതാണ് ജീവിതം എന്ന തലതിരിഞ്ഞ രീതിക്ക് പ്രചുരപ്രചാരം കിട്ടുന്നു. ഇതിന് അവസാനമുണ്ടാകണം.
ജീവിതത്തിന്റെ സാര്‍ഥക വശങ്ങളെക്കുറിച്ച് യുവജനങ്ങളില്‍ അവബോധമുണ്ടാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം പുഷ്ടിപ്പെടണം. വിദ്യാഭ്യാസ വിചക്ഷണര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ധര്മാചാര്യന്മാര് തുടങ്ങിയവരുള്‍പ്പെട്ട സംവിധാനത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് അതിന് സഹായകമാകും. കൗമാരങ്ങളെ കരുത്തോടെ വളര്‍ത്തിയെടുത്ത് സമൂഹത്തിന്റെ കൈത്താങ്ങാക്കാനുള്ള ഉത്തവാദിത്തത്തില്‍ നിന്ന് ഭരണകൂടത്തിനും പിന്മാറാനാവില്ല. രാഷ്ട്രീയമായാലും പ്രണയമായാലും സ്വാര്‍ത്ഥതയും അസഹിഷ്ണുതയുമാണ് സര്‍വനാശത്തിന് വഴിമരുന്നിടുന്നതെന്ന് മറന്നുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: