ന്യൂദല്‍ഹി: കണ്ണൂരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമങ്ങളില്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, കണ്ണൂര്‍ കലക്ടര്‍ എന്നിവര്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്. ഈ മാസം എട്ടിന് ഹാജരായി റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് കമ്മീഷന് ബന്ധപ്പെട്ടവര്‍ക്ക് കണ്ടീഷണല്‍ സമന്‍സ് അയച്ചു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബറില്‍ കമ്മീഷന് നോട്ടീസയച്ചിരുന്നു. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. വിഷയം കമ്മീഷന് വീണ്ടും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.
മുഖ്യമന്ത്രി വിജയന്റെ മണ്ഡലമായ പിണറായിയില്‍ ഉള്‍പ്പെടെ കണ്ണൂരിലെ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി അഖിലഭാരതീയ മലയാളി സംഘ് ജനറല്‍ സെക്രട്ടറി ഷൈന്‍ പി ശശിധറാണ് പരാതി നല്‍കിയത്. വിജയന് മുഖ്യമന്ത്രിയായതിന് ശേഷം അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചതായി പരാതിയില്‍ വിശദീകരിച്ചിരുന്നു.
വീടുകള്‍ വ്യാപകമായി തകര്‍ക്കുകയും പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പിന്തുണയും അക്രമികള്‍ക്ക് ലഭിക്കുന്നു. സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കുകയും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നതായും മനുഷ്യാവകാശ നിഷേധത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പരാതിയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കമ്മീഷന് നടപടികളെപ്പോലും അവഗണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: