ന്യൂദല്‍ഹി: എയര്‍സെല്‍-മാക്സിസ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്രടെലികോം മന്ത്രി ദയാനിധിമാരന്, സഹോദരന് കലാനിധി മാരന് എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളെയും സിബിഐ കോടതി വെറുതെവിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രതികള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി റദ്ദാക്കി .
കേസുമായി മുന്നോട്ടുപോകാന്‍ തെളിവുകളില്ലെന്ന് ദല്‍ഹി പട്യാല ഹൗസിലെ സിബിഐ പ്രത്യേക കോടതി വ്യക്തമാക്കി. കേന്ദ്രടെലികോം മന്ത്രിയായിരുന്ന ദയാനിധിമാരന് തന്റെ ഓഫീസിനെ ദുരുപയോഗം ചെയ്ത് എയര്‍സെല്ലിനെ മാക്സസ് ഗ്രൂപ്പിന് വിറ്റെന്നാണ് പരാതി. 2006ല്‍ നടന്ന വില്‍പ്പനയില്‍ 2011ലാണ് സിബിഐ പരാതി രജിസ്റ്റര്‍ ചെയ്യുന്നത്. എയര്‍സെല്‍ കമ്പനിയെ റ്റി.അനന്തകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള മലേഷ്യന്‍ കമ്പനിക്ക് നിസാര വിലയ്ക്ക് വാങ്ങുന്നതിനായി ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ എയര്‍സെല്‍ മേധാവി മാക്സസിന് സ്ഥാപനം വില്‍ക്കുകയായിരുന്നു.
മലേഷ്യന്‍ കമ്പനി ഇതിനു പ്രത്യുപകാരമായി സണ്‍ ടിവി ഗ്രൂപ്പില്‍ 650 കോടി രൂപയുടെ നിക്ഷേപം നടത്തിയതും സിബിഐ കണ്ടെത്തി. ദയാനിധിമാരന് സമ്മര്‍ദ്ദം ചെലുത്തിയാണ് കമ്പനി വില്‍ക്കേണ്ടിവന്നതെന്ന് പറഞ്ഞ് എയര്‍സെല്‍ മുന്‍മേധാവി സി .ശിവശങ്കരന് രംഗത്തെത്തിയതോടെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
മുന്‍ ടെലികോം മന്ത്രി ദയാനിധിമാരന്, സണ്‍ ഗ്രൂപ്പ് ഉടമ കലാനിധിമാരന്, മലേഷ്യന്‍ ബിസിനസുകാരന് ടി. അനന്തകൃഷ്ണന്, റാല്‍ഫ് മാര്‍ഷല്‍, ആസ്ട്രോ ഓള് ഏഷ്യാ നെറ്റ്വര്‍ക്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്, ആസ്ട്രോ ഓള് ഏഷ്യാ നെറ്റ്വര്‍ക്ക്, മാക്സസ്, സണ്‍ ഡയറക്ട് ടിവി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനല്‍ ഗൂഢാലോചനപ്രകാരവുമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: