ഇടുക്കി: കേരളവും കനത്ത ചൂടില്‍ ഉരുകുന്നു. 2017, നൂറ്റാണ്ടിലെ ഏറ്റവും ചൂടേറിയ വര്‍ഷമാകും എന്ന പ്രവചനം നിലനില്‍ക്കെയാണ് വര്‍ഷത്തിന്റെ ആദ്യം തന്നെ ചൂട് ക്രമാതീതമായി കൂടുന്നത്. നാലുദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന കൂടിയ ചൂട് 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്.
സാധാരണ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ അനുഭവപ്പെട്ടിരുന്ന ഉയര്‍ന്ന ചൂട് നേരത്തെ എത്തിയതിന്റെ അങ്കലാപ്പിലാണ് ജനങ്ങള്‍. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞതാണ് ചൂട് വര്‍ദ്ധിക്കാന്‍ കാരണം. അതേസമയം വിവിധ ഇടങ്ങളില്‍ ഒരാഴ്ചയായി ഇടവിട്ട് മഴ ലഭിച്ചത് ആശ്വാസമായെങ്കിലും ഇത് കൃഷി നാശത്തിന്റെ തോത് കൂട്ടിയിരിക്കുകയാണ്.
കഴിഞ്ഞ മാസം 30ന് 64.6983 മില്യണ്‍ യൂണിറ്റ് ആയിരുന്ന വൈദ്യുതി ഉപയോഗം ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 68.3506 ആയി ഉയര്‍ന്നിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ടാണ് ഇത്തരത്തിലൊരു ഉയര്‍ച്ച. 7.8596 മില്യണ്‍ യൂണിറ്റായിരുന്ന സംസ്ഥാനത്തെ മൊത്തം ഉല്‍പ്പാദനം ഉയര്‍ന്ന് 8.825 ലെത്തി. വരും ദിവസങ്ങളിലും ചൂട് വര്‍ദ്ധിക്കുന്നതോടെ ഇത് വീണ്ടും ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുന്‍വര്‍ഷം സര്‍വ്വകാല റെക്കോര്‍ഡുകളും ഭേദിച്ച് ഉപഭോഗം 85 മില്യണ്‍ യൂണിറ്റിന് മുകളില്‍ എത്തിയിരുന്നു. ഈ വര്‍ഷം ഇത് 90 കടക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഇത്തരത്തില്‍ അധികം വൈദ്യുതി ആവശ്യമായി വരുമ്പോള്‍ കേരളത്തിലെ വൈദ്യുതി നിലയങ്ങളിലെ ഉല്‍പ്പാദനം കൂട്ടി ക്ഷാമകാലത്ത് ഉപയോഗിക്കുകയാണ് വകുപ്പ് ഇതുവരെ ചെയ്തുവന്നിരുന്നത്. എന്നാല്‍ ഡാമുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്ന് നില്‍ക്കുന്നത് ഇതിനും തിരിച്ചടിയാകുകയാണ്.
നിലവില്‍ പുറമേ നിന്ന് വൈദ്യുതി വന്‍വില നല്കി വാങ്ങാനൊരുങ്ങുകയാണ് വകുപ്പെന്നാണ് വിവരം. ഇത് സാധാരണക്കാരന് ഇരട്ടി പ്രഹരമായിരിക്കും വൈദ്യുതി വിലയുടെ പേരിലേല്പ്പിക്കുക. സംസ്ഥാനത്തെ മൊത്തം ഉപഭോഗത്തിന്റെ 40 ശതമാനം കേന്ദ്രവിഹിതമെന്നിരിക്കെ വെറും 12-13 ശതമാനം മാത്രമാണ് സ്വന്തമായി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്.
സംസ്ഥാനത്തെ ഡാമുകളില്‍ ഇനി അവശേഷിക്കുന്നത് 1765.012 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണ്. 2016ല്‍ ഇത് ഇതേ സമയം 2483.628, 2015 ല്‍ 2959.164 ആയിരുന്നു ഇത്. 2013 ല്‍ ഇത് 1571.227 ആയിരുന്നുവെങ്കിലും ചൂടും, ഉപഭോഗവും ഇത്രകണ്ട് ഉയര്‍ന്നിരുന്നില്ല.
ഹൈറേഞ്ച് മേഖലയിലടക്കം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കടുത്ത കുടിവെള്ളക്ഷാമത്തിലൂടെയാണ് കടന്ന് പോകുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളിലും ജലക്ഷാമം മൂലം ജനം നെട്ടോട്ടമോടുകയാണ്.
നെല്ല്, വാഴ, കപ്പ, ഏലം, വിവിധ ഇനം പച്ചക്കറികള്‍ എന്നിവയെയും ഉണക്ക് സാരമായി ബാധിച്ചു.
മഴകുറഞ്ഞത് തേയിലയുടെ കൊളുന്ത് ഉല്‍പ്പാദനത്തെ പോലും ബാധിച്ചതിനാല്‍ തൊഴിലാളികളുടെ ജോലിയും കുറഞ്ഞു. ജലക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമായില്ലെങ്കില്‍ വേനല്‍ക്കാലം ജനങ്ങള്‍ക്ക് കടുത്ത ദുരിതമായിരിക്കും വിതയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: