ആലപ്പുഴ: ആറു വര്‍ഷമായി തുടരുന്ന അന്താരാഷ്ട്ര കയര്‍ഫെസ്റ്റ് പാഴ്ചെലവായിരുന്നുവെന്ന് മന്ത്രി തോമസ് ഐസക്ക്. ഫ്രീ ടിക്കറ്റ് കൊടുത്ത് വിദേശങ്ങളില്‍ നിന്ന് കൊണ്ടു വന്ന പലരും യഥാര്‍ത്ഥത്തില്‍ കയര്‍ ബിസിനസുകാരല്ലായിരുന്നു. കോടികള്‍ ചെലവഴിച്ച് നടത്തിയ മേളകള്‍ കയര്‍മേഖലയ്ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കിയില്ല.
കയര്‍മേള നടത്തിയ സമയവും ശരിയല്ലായിരുന്നു. കയര്ഫെസ്റ്റിന്റെ നടത്തിപ്പില്‍ കാതലായ മാറ്റങ്ങള്‍ ഇത്തവണ മുതലുണ്ടാകും.
സെപ്തംബറിലോ, ഒക്ടോബറിലോ ആയിരിക്കും കയര്‍ഫെസ്റ്റ് നടത്തുക. വിദേശികളേക്കാള്‍ അന്യസംസ്ഥാന കയര്ബിസിനസ്സുകാര്ക്കായിരിക്കും പ്രാധാന്യം നല്‍കുക. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ കയര്‍മേഖലയില്‍ വ്യാപകമായി അഴിമതി നടന്നതായി എല്‍ഡിഎഫിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ താന്‍ മുന്‍കൈ എടുക്കില്ല. അന്വേഷണം മുറപോലെ നടക്കുമെന്നും തോമസ് ഐസക്ക് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നത് തന്റെ രീതിയല്ല. തൊണ്ടു സംഭരണ പദ്ധതി പരാജയപ്പെട്ടു. നേരത്തെ നല്കിയ യന്ത്രവത്കൃത കയര്‍റാട്ടുകള്‍ ഉപയോഗ ശൂന്യമായതായും അദ്ദേഹം വെളിപ്പെടുത്തി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കയര്‍ മന്ത്രിയായിരുന്ന ജി. സുധാകരനാണ് അന്താരാഷ്ട്ര കയര്‍ഫെസ്റ്റ് തുടങ്ങിയത്. 2011 മുതല്‍ 2016 വരെ മുടക്കം കൂടാതെ ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ ആലപ്പുഴയിലാണ് കയര്‍ഫെസ്റ്റ് നടത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കയര്‍മേള ആലപ്പുഴയില്‍ നിന്ന് മാറ്റി പള്ളിപ്പുറത്ത് നടത്താന്‍ ശ്രമിച്ചെങ്കിലും ജി. സുധാകരന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം എതിര്‍ത്തതിനാല്‍ പരാജയപ്പെട്ടു. കയര്‍മേഖലയ്ക്ക് താന്‍ സമ്മാനിച്ച ഏറ്റവും നല്ല പദ്ധതിയെന്നാണ് കയര്മേളയെ സുധാകരന് വാഴ്ത്തിയിരുന്നത്.
അതിന് കടകവിരുദ്ധമായ പ്രഖ്യാപനം ഐസക്ക് നടത്തിയത് കൗതുകകരമായി.
കയറിന്റെ ചുമതല കൂടിയുള്ള ധനമന്ത്രി തന്നെ കയര്‍ഫെസ്റ്റ് പാഴ്ചെലവായി എന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ആറു വര്‍ഷക്കാലം മേള നടത്തുന്നതിനായി ചെലവഴിച്ച കോടികള്‍ ഇതിനുത്തരവാദികളായവരില് നിന്ന് ഈടാക്കണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: