ബോംബു നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ വാര്‍ത്ത കണ്ണൂര്‍ജില്ലയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. പാനൂര്‍ ഉരുളി പീടിക എന്ന പാര്‍ട്ടി ഗ്രാമത്തിലാണ് സംഭവം. ബോംബു നിര്‍മ്മാണവും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ അത് പ്രയോഗിക്കുന്നതും കണ്ണൂരില്‍ സിപിഎം പാര്‍ട്ടി പരിപാടിയാണ്. നിര്‍മ്മാണത്തിനിടെ പരിക്കേല്‍ക്കുകമാത്രമല്ല നിരവധിപേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്റെ കൈപ്പത്തി വര്‍ഷങ്ങള്‍ക്ക്മുമ്പ് ഛിന്നഭിന്നമാവുകയുണ്ടായി. തല്ലാനും കൊല്ലാനും നേതാക്കള്‍തന്നെ ആഹ്വാനം ചെയ്യുന്നു. ഇങ്ങനെ പല സംഭവങ്ങളിലും പ്രതിപ്പട്ടികയിലായ പി. ജയരാജനെതിരെയുള്ള അന്വേഷത്തിന് ഹൈക്കോടതിയുടെ അനുമതിയായി. ആര്‍എസ്എസ് കണ്ണൂര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന മനോജിനെ വെട്ടിനുറുക്കിക്കൊന്ന കേസില്‍ ജയരാജന് സിബിഐയുടെ പ്രതിപ്പട്ടികയിലാണ്. സിബിഐ ജയരാജനെ പിടികൂടിയപ്പോള്‍ കലശലയായ രോഗം നടിച്ചിരുന്നു.
അന്വേഷണ ഏജന്‍സിയേയും കോടതിയേയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. ഏറെക്കാലം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയിരുന്നു. വിലക്ക് നീങ്ങിയശേഷം ജില്ലയില്‍ മാത്രമല്ല കേരളമാകെ അക്രമപരമ്പരകള്‍ സൃഷ്ടിക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കിവരികയാണ്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കണ്ണൂര്‍ മോഡല്‍ കൊലപാതകങ്ങളാണ് നടന്നത്. ഇതിനിടയിലാണ് എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന തളിപ്പറമ്പിലെ ഷുക്കൂറിനെ കൊന്ന കേസില്‍ സിബിഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവായത്.
പി. ജയരാജന്, ഡിവൈഎഫ്ഐ നേതാവ് ടി.വി. രാജേഷ് എംഎല്‍എ തുടങ്ങിയവര്‍ ഈ കേസില്‍ പ്രതികളാണ്. കേസിന്റെ തുടരന്വേഷണം സിബിഐയ്ക്കു വിട്ടതിനെതിരെ ജയരാജനും രാജേഷും നല്കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന് ബെഞ്ച് അന്വേഷണത്തിന് അനുമതി നല്‍കിയത്. സിബിഐ അന്വേഷണത്തിന് ഡിവിഷന് ബെഞ്ച് അനുവദിച്ച സ്റ്റേയും അപ്പീല്‍ തള്ളിയതോടെ നീങ്ങി. 2012 ഫെബ്രുവരി 20 നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിലുള്ള പക പോക്കാന്‍ സിപിഎമ്മുകാര്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം കീഴറയിലെ വളളുവന് കടവിനടുത്തുവച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി പാര്‍ട്ടി കോടതിയുടെ വിചാരണയ്ക്ക് ശേഷമായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് തൊട്ട് മുമ്പ് അരിയില്‍ പ്രദേശത്ത് ലീഗുകാര്‍ ജയരാജനേയും രാജേഷിനേയും തടഞ്ഞുവച്ചുവെന്നും ഇരുവര്‍ക്കും പരിക്കേറ്റുവെന്നും പറഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് ആശുപത്രിയില്‍ ഇരുവരും ഗൂഢാലോചന നടത്തി എന്നാണ് കേസ്. കേസില്‍ ഇരുവരും അറസ്റ്റിലാവുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. കണ്ണപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്തിമ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ നല്‍കിയെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നും പി. ജയരാജന്, ടി.വി. രാജേഷ് എന്നിവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയില്ലെന്നും ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ അമ്മ പി.സി. ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2016 ഫെബ്രുവരി എട്ടിനാണ് സിംഗിള്‍ ബെഞ്ച് കേസിന്റെ തുടരന്വേഷണം സിബിഐയ്ക്കു വിട്ടത്. എന്നാല്‍ ഷുക്കൂറിന്റെ അമ്മയുടെ ദുഃഖം വിലയിരുത്തി സിംഗിള്‍ ബെഞ്ച് ഹര്‍ജിയെ വൈകാരികമായി സമീപിച്ചെന്നും, അധികാര പരിധി കടന്നുള്ള ഉത്തരവാണ് നല്‍കിയതെന്നും ആരോപിച്ച് ജയരാജനും രാജേഷുമടക്കമുള്ളവര്‍ അപ്പീല്‍ നല്കി.
സിംഗിള്‍ ബെഞ്ച് ഹര്‍ജിയെ വൈകാരികമായി സമീപിച്ചെന്ന ഇവരുടെ വാദം ഡിവിഷന് ബെഞ്ച് തള്ളി. മകനെ നഷ്ടപ്പെട്ട അമ്മയുടെ മനോവ്യഥയും കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഒരു സംഭവത്തില്‍ പ്രതിയാവുന്ന വ്യക്തി മറ്റൊരു സംഭവത്തില്‍ ഇരയാകുന്നു. ഇത്തരത്തിലുള്ള സാമൂഹ്യ പീഡനങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകരുതെന്ന നീതിപീഠത്തിന്റെ ആശങ്കയാണ് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍. ഇത്തരം പരാമര്‍ശങ്ങള്‍ സിബിഐ അന്വേഷണത്തെ ബാധിക്കില്ലെന്ന് ഉറപ്പുണ്ടെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
കേസ് സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് കാട്ടി ജയരാജനും രാജേഷും നല്കിയ ഹര്‍ജി തളളിയ കോടതി സിബിഐ കേസന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നുകൂടി അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. ഷുക്കൂറിന്റെ അമ്മയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് കേസില്‍ നിലപാട് ആരാഞ്ഞപ്പോള്‍ കേസ് സിബിഐക്ക് വിട്ടതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിപിഎം നേതാക്കളുടെ ഹര്‍ജി തളളുകയും ഷുക്കൂറിന്റെ അമ്മയുടെ വാദം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ ഇരുവരും ഡിവിഷന് ബെഞ്ചിനെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണം സ്റ്റേ ചെയ്തു.
ഡിവിഷന് ബെഞ്ചില്‍ വാദം പൂര്‍ത്തിയായി എട്ടുമാസത്തിനു ശേഷമാണ് വിധി. സംസ്ഥാന സര്‍ക്കാരാണ് ഇതുവരെ ഷുക്കൂറിന്റെ അമ്മക്കുവേണ്ടി വാദിച്ചിരുന്നത്. പലനാള്‍ കള്ളന് ഒരുനാള്‍ കുടുങ്ങും എന്ന ചൊല്ലുപോലെയാണ് ജയരാജന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. നിരവധി കുടുംബങ്ങളുടെ തീരാദുഃഖം ശാപമായി മാറുന്നത് ദൈവനിശ്ചയമാണ്. അതിന് അപ്പീലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: