ആലപ്പുഴ: തദ്ദേശഭരണ വകുപ്പിലെ അഴിമതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പരാതി നല്കാന് ആരംഭിച്ച ‘ഫോര്‍ ദ പീപ്പിള്‍’ പോര്‍ട്ടലില്‍ (വേേു//ഴഹഴെറ.സലൃമഹമ.ഴീ്.ശി) പരാതിക്കാര്‍ക്ക് വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള സൗകര്യമില്ല.
പരാതിക്കാരുടെ പേരു വിവരങ്ങള്‍ നല്‍കേണ്ടി വരുന്നതിനാല്‍ പകപോക്കലുള്പ്പടയുള്ള തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുമോയെന്ന് ആശങ്ക ഉയരുന്നു. വ്യാജ പരാതികള്‍ ഒഴിവാക്കാന്‍ എന്ന പേരില്‍ പരാതിക്കാരെ വ്യക്തമായി തിരിച്ചറിയാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ മേല്‍വിലാസം സഹിതമുള്ള വ്യക്തി വിവരങ്ങളും നല്‍കണം. പ്രതികാര നടപടിയുണ്ടാകുമെന്നു ഭയമുള്ളതിനാല്‍ അഴിമതി, കൈക്കൂലി സംബന്ധമായ വിവരങ്ങള്‍ രഹസ്യമായി നല്‍കാനാണ് ജനങ്ങള്‍ പൊതുവെ താത്പര്യപ്പെടുന്നത്. ഇവിടെ അതിനുള്ള സൗകര്യമില്ല.
പൊതുജനങ്ങള്‍ക്കു അറിവുള്ള വിവരങ്ങള്‍ കൈമാറാനുള്ള അവസരമാണ് നല്‍കേണ്ടതെന്ന് വാദം ഉയരുന്നു. അതു തെറ്റോ ശരിയാ വ്യാജമോ ആകാം. എന്തായാലും അവയെക്കുറിച്ചു തിരക്കി നടപടിയെടുക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. പരാതി ശരിയെന്നു വ്യക്തമായെങ്കില്‍ മാത്രമേ നടപടി സ്വീകരിക്കേണ്ടതുള്ളു. എന്നാല്‍, തെറ്റായ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണിയും പോര്‍ട്ടലിലുണ്ട്. ഇതിനാല്‍ അഴിമതി കുറയ്ക്കാന്‍ എന്ന് പേരില്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ വെബ് പോര്‍ട്ടല്‍ കൊണ്ട് വേണ്ടത്ര പ്രയോജനം ലഭിക്കാനിടയില്ല.
തദ്ദേശഭരണവകുപ്പിനെ പൂര്‍ണമായും അഴിമതി മുക്തമാക്കാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച പൊതുജന പരാതി പരിഹാര സംവിധാനമായ ‘ഫോര്‍ ദ പീപ്പിള്‍’ വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം. ലിങ്കില്‍നിന്ന് വെബ് സൈറ്റും ലഭ്യമാണ്. ഇതോടനുബന്ധിച്ച് ഫോര്‍ ദ പീപ്പിള്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതി സംബന്ധിച്ച പരാതികള്‍ ഓഡിയോ, വീഡിയോ ക്ളിപ്പിങ് ഉള്‍പ്പെടുത്തിയും നല്‍കാം.
പരാതിയുടെ നമ്പര്‍ എസ്എംഎസായി മൊബൈല്‍ നമ്പരില്‍ ലഭിക്കും. പഞ്ചായത്ത്, ഗ്രാമവികസന, നഗരാസൂത്രണ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ എന്‍ജിനിയറിങ് വിഭാഗം എന്നിവയാണ് വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റേറ്റ് ഐടി മിഷന് മുഖേനയാണ് നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: