തിരുവനന്തപുരം: ഇന്ന് ക്ലാസ് തുടങ്ങുമെന്ന് മാനേജ്മെന്റും എസ്എഫ്ഐയും ഒരുപോലെ വാശിപിടിച്ച ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് തുറക്കേണ്ടന്ന് മാനേജ്മെന്റ് തീരുമാനം. വിദ്യാര്‍ത്ഥി സമരത്തെ ഭയന്നാണ് കോളേജ് അടച്ചിടുന്നതെന്ന് സംയുക്ത സമരസമിതി പറഞ്ഞു.
ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എസ്എഫ്ഐ മാനേജ്മെന്റിനൊപ്പം ചേര്‍ന്ന് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ കോളേജിലെ സ്ഥിതി വിദ്യാര്‍ത്ഥികളെ പറഞ്ഞ് മനസ്സിലാക്കിക്കാനും വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കരുതെന്നും ഇന്നലെ ഉച്ചയ്ക്ക് നടത്തിയ സംയുക്തസമരസമതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് വൈകുന്നേരത്തോടെ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.
വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തെ പേടിച്ചാണ് ലോ അക്കാദമി അടച്ചിടുന്നതെന്നും ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് പറഞ്ഞു. സമരം അട്ടിമറിക്കാനുള്ള എസ്എഫ്ഐ തന്ത്രം പരാജയപ്പെട്ടതിനാലാണ് ലോ അക്കാദമി അടച്ചിടാനുള്ള തീരുമാനത്തിലെത്തിയതെന്ന് കെഎസ്യു പറഞ്ഞു. സമരത്തിന്റെ ഒന്നാംഘട്ട വിജയമാണിതെന്ന് എഐഎസ്എഫും പ്രതികരിച്ചു. എസ്എഫ്ഐ ക്യാമ്പസുകളില്‍ കാലഹരണപ്പെടുന്നതിന്റെ തെളിവാണ് കോളേജ് അടച്ചിട്ടതെന്ന് നിരാഹാരസത്യഗ്രം നടത്തുന്ന ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് പറഞ്ഞു. എസ്എഫ്ഐ മാത്രം വിചാരിച്ചാല്‍ ക്ലാസ്സുകള്‍ നടത്താനാകില്ലെന്ന് മാനേജ്മെന്റിന് ബോദ്ധ്യമായതിനെതുടര്‍ന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതെന്നും വി.വി.രാജേഷ് പറഞ്ഞു.
ക്ലാസ്സില്‍ കയറാന്‍ വിദ്യാര്‍ത്ഥികളുമായി എസ്എഫ്ഐ എത്തിയാല്‍ സമരം സംഘര്‍ഷത്തിലേക്ക് പോകുമെന്നും പോലീസ് നടപടി ഉണ്ടായാല്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാകുമെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജ് അനിശ്ചിതകാലത്തേക്ക് തുറക്കാതിരിക്കാനുള്ള തീരുമാനം കൈകൊണ്ടെതെന്നാണ് അറിയുന്നത്. എസ്എഫ്ഐയെ കൊണ്ട് സമരം അട്ടിമറിക്കാനുള്ള ശ്രമം അണിയറയില്‍ നടന്നിരുന്നു. ഇതിനായി വ്യാജ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് മറ്റ് കോളേജുകളിലെ എസ്എഫ്ഐ പ്രവര്‍ത്തകരെ ക്ലാസിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം ലക്ഷ്മിനായര്‍ക്കെതിരെയുള്ള ദളിത് പീഡന പരാതിയിന്മേല് കന്റോണ്‍മെന്റ് എസി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തില്‍ ഇന്നലെയും കോളേജിലെത്തി തെളിവെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: