പേരാമ്പ്ര: പെരുവണ്ണാമൂഴി – കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാലിന്റെ ഭാഗമായ ചവറംമൂഴിയിലെ ജാനകിക്കാട് നീര്‍പ്പാലത്തിനു വന്‍വിള്ളലും ജലച്ചോര്‍ച്ചയും. കുറ്റ്യാടിപ്പുഴക്ക് കുറുകെ സുമാര്‍ 80 മീറ്റര്‍ നീളത്തിലാണ് നീര്‍പ്പാലം. പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിനെയും നാദാപുരം മണ്ഡലത്തിലെ മരുതോങ്കരയെയും തമ്മില്‍ ബന്ധിപ്പിച്ചാണ് നീര്‍പ്പാലം സ്ഥാപിച്ചിരിക്കുന്നത്.
കാലപ്പഴക്കം കാരണം പാലത്തിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ വരുന്ന പാലം ഭാഗത്ത് മുന്‍ വര്‍ഷമുണ്ടായ ദ്വാരം വലുതായി ഭയാനകമായ രീതിയില്‍ വെള്ളം ഇപ്പോള്‍ പുഴയിലേക്കു കുതിച്ചു ചാടുകയാണ്. നീര്‍പ്പാലത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വരും വര്‍ഷം കനാലു തുറക്കുന്നതിനു മുമ്പ് നടപടി സ്വീകരിക്കുമെന്നു അധികൃതര്‍ അന്നു പറഞ്ഞിരുന്നെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് ഒരു കാര്യവും ഇക്കുറിയും ചെയ്തില്ല.
കനാല്‍ തുറന്നു ജലം പാഞ്ഞെത്തിയ സമര്ദ്ദത്തില് നീര്‍പ്പാലത്തിലെ ദ്വാരം വീണ്ടും വലുതാകുകയായിരുന്നു. നീര്‍പ്പാലത്തിലൂടെ ചെറുവാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ അനുമതിയുണ്ടെങ്കിലും ലോറി അടക്കമുള്ള വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് മുമ്പേ നിരോധിച്ചതാണ്. അതേ സമയം കരിങ്കല്ലു കയറ്റിയ ടിപ്പര്‍ ലോറികള്‍ ഇടതടവില്ലാതെ ഓടുന്നതും നീര്‍പ്പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുന്നുണ്ട്.
മരുതോങ്കര ഗ്രാമപഞ്ചായത്തിലെ വന്‍കിട ക്വാറിയില്‍ നിന്നുള്ള കരിങ്കല്ലാണ് പാലത്തിലൂടെ ടിപ്പറുകളില്‍ കടന്നു പോകുന്നത്. ഇത് നിയന്ത്രിക്കാന്‍ നടപടിയുണ്ടാകാത്തതില്‍ ദുരൂഹതയുണ്ട്. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഭാഗമാണിത്.
സ്കൂള്‍ കുട്ടികളടക്കം നിരവധി പേര് പാലത്തിലൂടെ വാഹനങ്ങളിലും അല്ലാതെയും നിത്യവും യാത്ര ചെയ്യുന്നുണ്ട്. ജില്ലയിലെ അറിയപ്പെടുന്ന ഇക്കോ ടൂറിസം മേഖലയായ ജാനകിക്കാട്ടിലേക്കു സന്ദര്‍ശകരെത്തുന്നതും നീര്‍പ്പാലത്തിലൂടെയാണ്. ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളുമെല്ലാം നീര്‍പ്പാലത്തിന്റെ ശോച്യാവസ്ഥയില്‍ ആശങ്കാകുലരാണ്.
തകര്ച്ചാഭീഷണിയുള്ള നീര്‍പ്പാലത്തിനു പകരം മരുതോങ്കര ചങ്ങരോത്ത് ഗ്രാമപഞ്ചായത്തുകളെ ബന്ധപ്പെടുത്തി ചവറംമൂഴിയില്‍ പുതിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.
മുന്‍ സര്‍ക്കാറിന്റെ ഭരണകാലത്തു ഇതിനുള്ള ചില നീക്കങ്ങള്‍ നടന്നെങ്കിലും ഫലവത്തായില്ല. ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ആഗസ്തില്‍ ചങ്ങരോത്ത് ഹോളിഫാമിലി യുപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ലീഡര്‍ വന്ദന മേരിയുടെ നേതൃത്വത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ആയിഷക്കു നിവേദനം നല്‍കിയിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രന് എംപിക്കും ഇതേ ആവശ്യം ഉന്നയിച്ചു നിവേദനം നല്കാന് കുട്ടികള്‍ തീരുമാനിച്ചിട്ടുണ്ടെന്നു പ്രധാനാദ്ധ്യാപകന് ടി.ജെ. കുര്യാച്ചന് പറഞ്ഞു. അതേസമയം നീര്‍പ്പാലം ബലപ്പെടുത്തി സുരക്ഷിതമാക്കിയില്ലെങ്കില് വടകരക്കാരുടെ വെള്ളംകുടി മുട്ടുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: