തമിഴകരാഷ്ട്രീയം വീണ്ടും ലോകശ്രദ്ധയില്‍ കയറുകയാണ്. രാഷ്ട്രീയത്തിലോ നിയമനിര്‍മ്മാണ സഭയിലോ സജീവ് സാന്നിധ്യമോ പരിചയമോ ഇല്ലാത്ത ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുകയാണ്. മുപ്പത്തഞ്ച് വര്‍ഷത്തെ രാഷ്ട്രീയ പരിചയവും ഭരണപാടവവുമുണ്ടായിരുന്ന ജയലളിതയുടെ അഭാവത്തില്‍ അവരുടെ തോഴിയായി കൂടെ നടന്ന ശശികലയെ മുഖ്യമന്ത്രി സ്ഥാനത്ത് കാണാന്‍ ഇനി അധികനേരമില്ല. ഒരുപക്ഷേ തമിഴ്നാട്ടില്‍ മാത്രം കാണുന്ന പതിവും പ്രത്യേകതയുമാണിതെന്ന് പറയേണ്ടിയിരിക്കുന്നു. എട്ടുകോടിയോളം വരുന്ന ജനങ്ങളുള്ള, ഏറെ പ്രഗത്ഭരേയും പണ്ഡിതരേയും സംഭാവനചെയ്ത തമിഴകത്തിന്റെ ജനവിധിയല്ലെങ്കിലും ഇത് ഒരുതരം തലവിധിയാണെന്ന് പറയേണ്ടിയിരിക്കുന്നു. ജയലളിത അധികാരസ്ഥാനത്തെത്തുന്നതിന് എത്രയോ മുമ്പ് രാഷ്ട്രീയ രംഗത്തിറങ്ങിയിരുന്നു. അതിനുമുമ്പ് ജനഹൃദയങ്ങളില്‍ അഭിനേത്രിയെന്ന നിലയില്‍ സ്ഥാനവും ഉറപ്പിച്ചിരുന്നു.
എം.ജി.രാമചന്ദ്രനോടൊപ്പം ആണ് ജയലളിതയുടെ സിനിമാ ജീവിതം ആരംഭിച്ചത്. ഇത് അദ്ദേഹവുമായുള്ള അടുപ്പത്തിനു വഴിയൊരുക്കി. 1980-ല്‍ ജയലളിത എംജിആറിന്റെ എഐഎഡിഎംകെയില്‍ അംഗമായി. അവരുടെ രാഷ്ട്രീയ പ്രവേശനം മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും താല്പര്യമുള്ളതായിരുന്നില്ല. അവര്‍ക്കെതിരായ വ്യക്തമായ ചേരിതിരിവ് പാര്‍ട്ടിക്കുള്ളിലുണ്ടാവുന്നത് എംജിആര്‍ അമേരിക്കയിലേക്ക് ചികിത്സക്കായി പോയപ്പോഴാണ്. ഇക്കാലത്താണ് ജയലളിത പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഉയരുന്നത്. എംജിആര്‍ നടപ്പാക്കിയ ഉച്ച ഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചത് ജയലളിതക്കായിരുന്നു. പിന്നീട് അവര്‍ രാജ്യസഭാംഗമായി. എംജിആറിന്റെ മരണത്തിനുശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പിനു വഴിവെച്ചു കൊണ്ട് എംജിആറിന്റെ ഭാര്യ ജാനകീ രാമചന്ദ്രന് പാര്‍ട്ടിയില്‍ അവകാശവാദമുന്നയിച്ച് രംഗത്തിറങ്ങി. മുഖ്യമന്ത്രിയുമായി. 1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തി. ഡിഎംകെയുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ അധികാരത്തിനു കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന് രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയതോടെ ജയലളിതക്ക് ശത്രുക്കളൊന്നും തന്നെ ഇല്ലാതായി. 1991ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി.
അഴിമതി ആരോപണങ്ങളുടെ പരമ്പരയാണ് ജയയുടെ ഭരണകാലത്തുണ്ടായത്. 1996 ലെ തെരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും, അവര്‍ക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്തു. ജയലളിതയുടെ ഭരണകാലത്ത് നടത്തിയ അഴിമതികളുടെ പേരില്‍ അവര്‍ അറസ്റ്റു ചെയ്യപ്പെട്ടു. ജയലളിതയ്ക്കെതിരായ കേസ്സുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു. 2001 ലെ തെരഞ്ഞെടുപ്പില്‍ ജയ മത്സരിക്കാനായി പത്രിക നല്‍കിയെങ്കിലും അഴിമതി കേസ്സുകളില്‍ വിചാരണ നേരിടുന്ന അവര്‍ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് വിധിച്ചത്. എങ്കിലും എഐഎഡിഎംകെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകതന്നെ ചെയ്തു.
ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ഫാത്തിമാ ബീവി ക്ഷണിച്ചു. ഇത് ഏതാണ്ട് നാല് മാസം നീണ്ടുനിന്ന നിയമ യുദ്ധത്തിലേക്കാണ് നയിച്ചത്. മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യത ഇല്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രീം കോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നു തന്നെ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പകരക്കാരനായി പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി കസേരയിലിരുത്തി ജയതന്നെ ഭരിച്ചു. സംഭവബഹുമലമായിരുന്നു അവര്‍ അധികാരത്തിലിരുന്ന നാലു മാസങ്ങള്‍. മുന്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അവര്‍ അറസ്റ്റുചെയ്തു. വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് അവര്‍ രാജിവെച്ചൊഴിഞ്ഞത്.
ജയലളിതയുടെ സമ്പത്ത് കാലത്തും ആപത്തുകാലത്തും കൂടെനിന്നു എന്ന ഒരു വലിയ യോഗ്യത ശശികലയ്ക്കുണ്ടായിരുന്നു. തമിഴ് മക്കളുടെ അമ്മയായ ജയയുടെ അഭാവത്തില്‍ ചിന്നമ്മയെ തമിഴ് ജനത, പ്രത്യേകിച്ച് ജയയുടെ അനുയായികള്‍ അംഗീകരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അതുമതിയോ തമിഴ്നാടിന്റെ ഭരണത്തലപ്പത്തിരിക്കാനുള്ള യോഗ്യത. നിയമസഭാംഗം പോലുമല്ലാത്ത ശശികല നേരത്തെ ജയയ്ക്ക് പകരം പാര്‍ട്ടി സെക്രട്ടറിയായി. ഇപ്പോള്‍ നിയമസഭാകക്ഷിനേതാവും. ജയയ്ക്ക് ആപത്തുവരുമ്പോഴൊക്കെ പകരക്കാരനായി നിന്ന പനീര്‍ശെല്‍വത്തിന് പകരമാണ് ശശികല ഇപ്പോള്‍ നേതാവായിരിക്കുന്നത്. ഈ പോക്ക് എങ്ങോട്ട് എത്രത്തോളം അതാണിനി കാണാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: