ന്യൂദല്‍ഹി: ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സെക്യൂരിറ്റി ട്രെയിനിങ് സെന്ററിന്റെ ലൈസന്‍സ് റദ്ദാക്കി. പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) ലൈസന്‍സ് റദ്ദാക്കി ഉത്തരവിറക്കിയത്.
ഏവിയേഷന്‍ കമ്പനിക്കു കീഴിലുള്ള സെക്യൂരിറ്റി ട്രെയിനിങ്ങിന്റെ പരീക്ഷാ നടത്തിപ്പിനെതിരെ ബിസിഎസ് കഴിഞ്ഞാഴ്ച താക്കീത് നല്‍കിയിരുന്നതാണ്. അതിനു പിന്നാലെയാണ് ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഗുഡ്ഗാവ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡിഗോയുടെ സഹോദര സ്ഥാപനമായ ഇന്റര്‍ ഗ്ലോബ് ഏവിയേഷനാണ് ട്രെയിനിങ് സെന്റര്‍ നടത്തുന്നത്. പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ചവരുത്തുന്നത് ഗുരുതരമായ കുറ്റമാണ്. അതിനാലാണ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് ബിസിഎഎസ് അറിയിച്ചു.
അതേസമയം ബിസിഎഎസിന്റെ നടപടികള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ അറിയിച്ചു. അടുത്തിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ നടത്തിപ്പില്‍ പാളിച്ചകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിമാനം പറത്താന്‍ വൈകുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ബിസിഎഎസ് ട്രെയിനിങ് സെന്ററിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ക്യാബിന് ക്രൂ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതാത് വിമാനക്കമ്പനികള്‍ സുരക്ഷ സംബന്ധിച്ച് ഒരാഴ്ച്ച പരിശീലനം നല്‍കേണ്ടതാണ്. ബിസിഎഎസിന്റെ അംഗീകാരത്തോടെയാണ് വിമാനക്കമ്പനികള്‍ പരിശീലന കോഴ്സ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: