ഭരണഘടന മുന്നോട്ടുവച്ചിട്ടുള്ള ക്ഷേമരാഷ്ട്രത്തിലേക്ക് ആത്മവിശ്വാസത്തോടെ ഇന്ത്യ മുന്നേറുന്നു എന്ന് ഉറപ്പുനല്‍കുന്ന ബജറ്റാണ് ധനമന്ത്രി അരുണ്‍ ജറ്റ്ലി 2017-18 ലേക്ക് അവതരിപ്പിച്ചിട്ടുള്ളത്. ഗാന്ധിജിയെ അനുസ്മരിച്ച് പറഞ്ഞാല്‍ ചാണകക്കുഴിയില്‍ കിടക്കുന്ന അവഗണിക്കപ്പെട്ട അവസാനത്തെ പൗരനും മിതമായ സൗകര്യങ്ങളെങ്കിലും ലഭിക്കുമ്പോഴേ നമ്മുടെ സ്വാതന്ത്ര്യം സാര്‍ത്ഥകമാകുകയുള്ളൂ. രാജ്യം റിപ്പബ്ലിക്കായി 67 കൊല്ലമാകുമ്പോഴും കിടപ്പാടം, കുടിവെള്ളം, ഭക്ഷണം, ആരോഗ്യം, ശുചിത്വം, വൈദ്യുതി, പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ പരിമിതമായ ആവശ്യങ്ങള്‍ നല്ലൊരുഭാഗം ജനങ്ങള്‍ക്കും ഇവിടെ ലഭിച്ചിട്ടില്ല. ഈ സത്യം മനസിലാക്കി യഥാര്‍ത്ഥ ക്ഷേമരാഷ്ട്രം ഉറപ്പാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് നരേന്ദ്ര മോദി ഭരണകൂടം നടത്തിവരുന്നത്. പ്രസ്തുത ഉദ്യമത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് നാലാമത് ബജറ്റ് വഴി എന്‍ഡിഎ ഭരണകൂടം നടത്തിയിട്ടുള്ളത്.
വര്‍ത്തമാന കേന്ദ്രഭരണകൂടത്തില്‍ മൂന്നാമത് സമ്പൂര്‍ണ ബജറ്റ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ്. ഗ്രാമീണ-കാര്‍ഷിക മേഖലകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ദാരിദ്ര്യ-പാര്‍പ്പിട പ്രശ്നപരിഹാരങ്ങള്‍ക്കും ഊന്നല്‍ നല്കിയിട്ടുള്ളതാണ് ഈ ബജറ്റ്. കൊളോണിയല്‍ റെയില്‍ ബജറ്റ് രീതി അവസാനിപ്പിച്ചും വോട്ട് ഓണ്‍ അക്കൗണ്ട് ആവശ്യമില്ലാതാക്കിക്കൊണ്ടും സോവിയറ്റ് മോഡല്‍ പഞ്ചവത്സര പദ്ധതിയിലധിഷ്ഠിതമായ ആസൂത്രണം അവസാനിപ്പിച്ചുകൊണ്ടുമുള്ള ഇപ്പോഴത്തെ ബജറ്റ് പല സവിശേഷതകളുമുള്ളതാണ്. നോട്ടുപിന്‍വലിക്കല്‍ എന്ന അസാധാരണ നടപടി നാടിനു കോട്ടമല്ല, നേട്ടമാണെന്ന് ബജറ്റ് തെളിയിച്ചിരിക്കുന്നു.
രാജ്യത്ത് നിലവിലള്ള സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അവസ്ഥകളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുകയും ആത്മാര്ത്ഥതയിലൂന്നി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും വികസനവും ഉറപ്പുവരുത്താനും ഈ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കു കഴിയും. വാരിക്കോരി പദ്ധതികളും പാക്കേജുകളും സബ്സിഡികളും പ്രഖ്യാപിച്ച് കയ്യടി വാങ്ങുകയും, ഫലത്തില്‍ വഞ്ചി തിരുനക്കരത്തന്നെ നില്‍ക്കുകയും ചെയ്യുന്ന സ്ഥിരം ബജറ്റ് മാജിക്കിനല്ല ധനമന്ത്രി അരുണ്‍ ജറ്റ്ലി ശ്രമിച്ചിട്ടുള്ളത്. ഇന്ത്യന്‍ ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ബജറ്റ് സ്പര്‍ശിച്ചിരിക്കുന്നു എന്നുള്ളത് എടുത്തുപറയേണ്ട നേട്ടമാണ്. ഗ്രാമീണ കാര്‍ഷിക മേഖലകളെ മെച്ചപ്പെടുത്തുന്ന ബജറ്റ് യുവജനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. കാര്‍ഷിക മേഖലക്കായി പത്തുലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകവഴി കര്ഷകന് കൊടുക്കേണ്ടിവരുമ്പോള്‍ കൈവിറയ്ക്കുന്ന പഴയ കാലഘട്ടത്തിന് അന്ത്യം കുറിച്ചിരിക്കയാണ്. മധ്യവര്‍ഗ്ഗ ജനതക്ക് ആശ്വാസം നല്കുന്ന ബജറ്റ് 50 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും, ഒരു കോടിയില്‍ കൂടുതലുള്ളവര്‍ക്ക് 15 ശതമാനവും വരുമാന സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ചുരുക്കത്തില്‍ സാധാരണ ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അധികഭാരം അടിച്ചേല്‍പ്പിക്കാതെ അവരുടെ ക്ഷേമവും സന്തുഷ്ടിയും ഉറപ്പുനല്‍കുകയാണ് നരേന്ദ്ര മോദി ഭരണകൂടം ചെയ്തിട്ടുള്ളത്.
രാജ്യം പിന്നിട്ട വഴിത്താരയില്‍ അവഗണിച്ച ഏറ്റവും അടിത്തട്ടിലെ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാനാവകാശങ്ങള്‍ ഉറപ്പിക്കാന്‍ ബിജെപി ഭരണം മുന്നിട്ടിറങ്ങിയിരിക്കുന്നു. സമയബന്ധിതമായി കിടപ്പാടം, പട്ടിണി മാറ്റല്‍, വൈദ്യുതി നല്കല്, സുരക്ഷ ഉറപ്പുവരുത്തല്‍ തുടങ്ങിയ മേഖലകളില്‍ നരേന്ദ്ര മോദി ഭരണകൂടം ക്ഷേമം നല്‍കുമെന്ന് ബജറ്റ് ചൂണ്ടിക്കാട്ടുന്നു. 2022 ആകുമ്പോഴേക്കും കിടപ്പാടമില്ലാത്ത ഒരാളും രാജ്യത്തുണ്ടാവില്ലെന്ന ഉറപ്പ് മോദി ഭരണകൂടം 2014 ല്‍തന്നെ നല്‍കിയിരുന്നു. അതിന്റെ ഭാഗമായി 2019 നുള്ളില്‍ ഒരു കോടി ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ധനം ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. 2018 ഓടുകൂടി വൈദ്യുതി എത്താത്ത ഒരു ഗ്രാമവും രാജ്യത്തുണ്ടാവില്ലെന്ന് ബജറ്റ് ഉറപ്പുനല്‍കുന്നു. 2020 ആകുമ്പോഴേക്കും ആളില്ലാത്ത ഒരു റെയില്‍വേഗേറ്റും രാജ്യത്തുണ്ടാവില്ല. 2019 നുള്ളില്‍ ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും. ജനാധിപത്യ ഇന്ത്യയില്‍ ഇത്രയും കൃത്യമായും ശുഷ്കാന്തിയോടെയും സാധാരണക്കാര്‍ക്ക് ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുന്നതും, വന്‍ മുന്നേറ്റം സംഘടിപ്പിക്കുകയും ചെയ്യുന്നു എന്നത് മോദിസര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്.
ഒരു കേന്ദ്രബജറ്റിനെ വിലയിരുത്തുമ്പോള്‍ ഗ്രാമീണ കാര്‍ഷിക േമഖലകളുടെ ഉന്നതി, യുവജനക്ഷേമം, ജിഡിപി വളര്‍ച്ച, ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം എന്നീ മേഖലകള്‍ക്കുള്ള വികസന മാനദണ്ഡങ്ങള്‍ സുപ്രധാനങ്ങളാണ്. കാര്‍ഷിക ഗ്രാമവികസനത്തിന് മുന്‍കൊല്ലത്തേക്കാള്‍ 23 ശതമാനത്തിലധികം വര്‍ധന ഇപ്പോഴത്തെ ബജറ്റിലുണ്ട്. കാര്‍ഷിക വായ്പകള്‍ക്കായി 60 ദിവസത്തെ പലിശയിളവോടെ 10 ലക്ഷം കോടി വകകൊള്ളിച്ചിട്ടുണ്ട്.
വിള ഇന്‍ഷുറന്‍സിന് 9000 കോടിയും ക്ഷീരമേഖലക്ക് 8000 കോടിയും നബാര്‍ഡ് ഫണ്ട് 40000 കോടിയുമാണ്. ഇതൊക്കെ വന്‍നേട്ടങ്ങള്‍ സൃഷ്ടിക്കും. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്ക് 19000 കോടിയും റെയില്‍വേ വികസനത്തിന് 1,31,000 കോടിയും തൊഴിലുറപ്പു പദ്ധതിക്കായി 48000 കോടിയും വകയിരുത്തിയിരിക്കുന്നു. ഇത്രയുംതുക ചെലവഴിക്കേണ്ടിവരുമ്പോള്‍ അതിനായി ജനങ്ങളില്‍നിന്ന് കാര്യമായ അധികനികുതി ബജറ്റ് വഴി അടിച്ചേല്പ്പിച്ചിട്ടുമില്ല. രാജ്യം കണ്ട ജനക്ഷേമ-ജനപ്രിയ ബജറ്റായി എന്‍ഡിഎയുടെ നാലാമത് ബജറ്റ് മാറിയിരിക്കുകയാണ്.
‘ഡിമോണിറ്റൈസേഷന്’ എന്ന നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച ആശങ്കകളും ഭീതിയും കല്ലുവച്ച നുണപ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും അവതരിപ്പിച്ച കണക്കുകളും തെളിയിച്ചിരിക്കുന്നു. ബജറ്റിന്റെ മുന്നോടിയായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയും നയപ്രഖ്യാപനവും പരിശോധിക്കുമ്പോള്‍ കഴിഞ്ഞകൊല്ലത്തേക്കാള്‍ കാര്‍ഷികവളര്‍ച്ച, വ്യാവസായിക വളര്‍ച്ച, കയറ്റുമതി, സാമ്പത്തിക വളര്‍ച്ച എന്നിവ രാജ്യത്തുണ്ടാകുമെന്ന് കാണുന്നു. ഇന്‍കംടാക്സ് ഉള്‍പ്പെടെ നികുതിയുടെ വല കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിച്ച് കൂടുതല്‍ വരുമാനമുണ്ടാക്കാനും പാവപ്പെട്ടവര്‍ക്കുവേണ്ടി അത് ചെലവഴിക്കാനുമുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയം ബജറ്റ് വിളിച്ചോതുന്നു.
നോട്ടുപിന്‍വലിക്കലിനെത്തുടര്‍ന്ന് ജിഡിപി രണ്ട് ക്വാര്‍ട്ടറുകളില്‍ കുറയുമെന്ന് നവംബറില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ ആ രംഗത്തുപോലും ആശ്വാസകരമായി മുന്നേറാനാവുമെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. സാമ്പത്തിക വളര്‍ച്ച 2017-18 ല്‍ 7.5 ശതമാനം ചുറ്റുമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 1998 ല്‍ വാജ്പേയി അധികാരമേല്‍ക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ച ജിഡിപി അടിസ്ഥാനത്തില്‍ 5 ശതമാനത്തിനും താഴെയായിരുന്നു. 2004 ല്‍ യുപിഎക്ക് അധികാരം കൈമാറുമ്പോഴത് 8.6 ശതമാനമായിരുന്നു. എന്നാല്‍ 2014 ല്‍ മന്‍മോഹന്‍സിംഗ് എന്‍ഡിഎക്ക് അധികാരം കൈമാറുമ്പോള്‍ ജിഡിപി 4.6 ശതമാനമായി കുറഞ്ഞു. പക്ഷെ രണ്ടു കൊല്ലംകൊണ്ട് നരേന്ദ്ര മോദി ഭരണകൂടം ജിഡിപി 7 ശതമാനത്തോളമെത്തിച്ചു. ഈ മുന്നേറ്റം ഇനിയും തുടരുമെന്നുറപ്പാണ്. ഇന്ന് ഇന്ത്യ ലോകത്തിലെ ഉല്പാദനകണക്കില് ഏഴാം സ്ഥാനത്തുള്ള രാജ്യമാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ നാം ലോകത്ത് ചൈനയേക്കാള്‍ മുന്നിലാണ്.
കഴിഞ്ഞകാല ബജറ്റുകളൊക്കെ കോര്‍പ്പറേറ്റുകള്‍ക്കും വിദേശ നിക്ഷേപ-റിയല്‍ എസ്റ്റേറ്റ് മേഖലക്കും പ്രാധാന്യം നല്കിയിരുന്നുവെങ്കില് ഇപ്പോഴത്തെ ബജറ്റ് സാമൂഹ്യ-കാര്‍ഷിക-ഗ്രാമീണ മേഖലകള്‍ക്ക് പരമപ്രാധാന്യം നല്‍കിയിരിക്കയാണ്. പാവപ്പെട്ടവരുടെ കരങ്ങള്‍ക്ക് ശക്തി നല്കുന്ന ബജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത് അര്‍ത്ഥവത്താണ്. നല്ല ലക്ഷ്യങ്ങളുള്ള ഈ ബജറ്റിനെ നിഷ്പക്ഷമതികള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്തിരിക്കുന്നു. 21-ാം നൂറ്റാണ്ട് സമ്പല്സമൃദ്ധമായ നവഭാരതസൃഷ്ടിക്ക് ഇടയാക്കുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: