തിരുവനന്തപുരം ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരുക്കൊച്ചി ധന-റവന്യൂ മന്ത്രി ആയിരുന്ന പി.എസ്. നടരാജപിള്ളയുടെ കുടുംബസ്വത്തായിരുന്നു എന്നും, ലോകപ്രസിദ്ധ ചരിത്ര പണ്ഡിതനും തത്വചിന്തകനും നാടകകൃത്തുമായ മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്ക് പുരാതന തിരുവിതാംകൂര്‍ ചരിത്ര വിഷയമായി തയ്യാറാക്കിയ പ്രബന്ധത്തിനു പാരിതോഷികമായി ശ്രീമൂലം തിരുനാളില്നിന്ന് സമ്മാനമായി ലഭിച്ചതാണെന്നും അറിയാവുന്നവര്‍ വിരളം. 130 വര്‍ഷം മുമ്പ് തന്റെ പ്രൊഫസര്‍ ഹാര്‍വിയുടെ സ്മരണ നിലനിര്‍ത്താന്‍ നൂറേക്കര്‍ വരുന്ന മരുതുംമൂലയിലെ (പില്ക്കാലത്തെ പേരൂര്‍ക്കട) കുന്നിനു അദ്ദേഹം ‘ഹാര്‍വിപുരം’ (ചിലര്‍ കരുതുംപോലെ അത് ‘ആര്‍വി പുരം’ അല്ല) എന്ന് പേരിട്ടു. അതില്‍ പണിയിച്ച മനോഹരമായ വീടിനു ‘ഹാര്‍വി പുരം ബംഗ്ലാവ്’ എന്നും പേരിട്ടു.
നിരവധി ചരിത്ര പുരുഷന്മാര് സന്ദര്‍ശിക്കുകയും തങ്ങുകയും ചെയ്ത പൈതൃക ഭവനം. കുഞ്ഞനും (പില്ക്കാലത്ത് ചട്ടമ്പി സ്വാമികള്‍) നാണുവും (പില്ക്കാലത്ത് ശ്രീനാരായണഗുരു) പഠനത്തിനും ചര്‍ച്ചകള്‍ക്കായും നിരവധി തവണ തങ്ങിയ വീട്. സുന്ദരം പിള്ളയുടെ ഭാര്യ ശിവകാമിയമ്മാള്‍ അവര്‍ ഇരുവരുടെയും പോറ്റമ്മ ആയിരുന്നു എന്ന് നടരാജപിള്ളയുടെ ജീവചരിത്രത്തില്‍ കാണാം. (സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം, പി.സുബ്ബയ്യാ പിള്ള).
സ്വാമി വിവേകാനന്ദന് 1882ല്‍ കന്യാകുമാരിയില്‍ പോകും മുമ്പ് അവിടെ തങ്ങി. ഹാര്‍വിപുരം കുന്നിലെ കാട്ടിന് നടുവിലുള്ള ‘അടുപ്പ് കൂട്ടാന്‍ പാറ’യില്‍ (ഈ പാറ ഇന്ന് തകര്‍ക്കപ്പെട്ടു) ധ്യാനത്തിന് പറ്റുമോ എന്നറിയാന്‍ സ്വാമികള്‍ പോയത് കാര്യസ്ഥന്റെ തോളില്‍ കയറി ആയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കാളി (പില്ക്കാലത്ത് അയ്യങ്കാളി, പപ്പൂ (പില്ക്കാലത്ത് ഡോ. പല്‍പ്പു) വെങ്കിട്ടന്‍ (പില്ക്കാലത്ത് ജയ്ഹിന്ദ് ചെമ്പകരാമന്‍പിള്ള), ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ്, മക്കിടി ലബ്ബ, സര് വാള്‍ട്ടര്‍ വില്യം സ്ട്രിക്ക്ലാന്‍ഡ് (ജയ് ഹിന്ദ് ചെമ്പകരാമന്‍ പിള്ളയെ ജര്‍മ്മനിയില്‍ കൊണ്ടുപോയ ജൈവ ശാസ്ത്രഞ്ജന്‍), പത്തൊന്‍പതാം നൂറ്റാണ്ടിലെ നരേന്ദ്രമോദി-യോഗപ്രചാരകന്‍ ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍, പേട്ട രാമന്‍പിള്ള ആശാന് (1814-1909) എന്നിവരെല്ലാം ഈ വീട്ടിലെ സന്ദര്‍ശകരും താല്‍ക്കാലിക താമസക്കാരുമായിരുന്നു. ജ്ഞാനപ്രജാഗരം (1876), ശൈവ പ്രകാശസഭ (1885), തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ അരങ്ങേറി. കേരള നവോത്ഥാനത്തിന്റെ മൂശ ഈ ബംഗ്ലാവ് ആയിരുന്നു. ഡാര്‍വിനുമായി കത്തിടപാടുകള്‍ നടത്തിയിരുന്ന പണ്ഡിതനും തത്വചിന്തകനുമായിരുന്നു സുന്ദരംപിള്ള എന്ന് അദ്ദേഹം എഴുതിയ കത്തുകള്‍ വെളിപ്പെടുത്തുന്നു (പി.ഗോവിന്ദപിള്ള). സ്വാമി വിവേകാനന്ദന്, അയ്യാസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ വിശ്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ഈ ബംഗ്ലാവിലെ ‘കുളിര്‍മ്മ കട്ടില്’ ഇന്ന് കന്യാകുമാരിയില്‍ സംരക്ഷിക്കപ്പെടുന്നു.
മനോന്മണീയം എന്ന തമിഴ് നാടകം എഴുതിയ സുന്ദരംപിള്ള തമിഴ് ഷേക്സ്പിയര് എന്നറിയപ്പെടുന്നു. 1942ല്‍ ചലച്ചിത്രം ആക്കപ്പെട്ട ഈ നാടകത്തിലെ അവതരണ ഗാനമാണ് തമിഴ് നാട്ടിലെ ദേശീയ ഗാനം (തമിഴ് വാഴ്ത്ത്).
വടക്കെ ഇന്ത്യയിലെ ജനങ്ങള്‍ ജനത തെക്കേ ഇന്ത്യയിലെ നദീതടങ്ങളില്‍നിന്ന് വടക്കോട്ട് പോയവര്‍ എന്ന് വാദിച്ച ചരിത്ര പണ്ഡിതന് ആയിരുന്നു പി. സുന്ദരന്പിള്ള (ഹരി കട്ടെല്‍ ‘സ്ഥലനാമങ്ങള്‍ തിരുവനന്തപുരം ജില്ല’, ഡിസി ബുക്സ്, 2016) അകാലത്തില്‍ നാല്‍പ്പത്തി രണ്ടാം വയസ്സില്‍ അന്തരിച്ചതിനാല്‍ ഏക മകന് നടരാജപെരുമാളിന് അന്ന് വയസ് വെറും ആറുമാത്രം. ഭര്‍ത്താവ് മരിച്ച ഉടന്‍ ഭാര്യ ശിവകാമി അമ്മാള്‍ ബാലനായ നടരാജനെയും കൂട്ടി ജന്മനാടായ ആലപ്പുഴക്കുപോയി. സുന്ദരന്‍ പിള്ളയുടെ വിപുലമായ ലൈബ്രറി ശേഖരിച്ച ലേഖനങ്ങള്‍, ലേഖനങ്ങള്‍ തയ്യാറാക്കാനെടുത്ത നോട്ടുകള്‍ എന്നിവ കുഞ്ഞന്‍ (പിന്നീട് ചട്ടമ്പി സ്വാമികള്‍) കൈവശം ആയി. അവയില്‍ ഒന്നുപോലും പിന്നീട് പി. സുന്ദരന്‍പിള്ളയുടെ പേരില്‍ പ്രസിദ്ധീകൃതമായില്ല.
പി.സുന്ദരംപിള്ളയുടെ ഏക മകന് ആയിരുന്നു നടരാജ പെരുമാള്‍പിള്ള എന്ന പി.എസ്. നടരാജപിള്ള സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ്. തിരുവിതാംകൂറിലേക്ക് അദ്ദേഹം ക്ഷണിച്ചു കൊണ്ടുവന്ന സര് സി.പി. രാമസ്വാമി അയ്യര്‍ പില്ക്കാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രു ആയി മാറി. പൈതൃകമായി കിട്ടിയ നൂറോളം ഏക്കര്‍ സ്ഥലവും അതിലെ ഹാര്‍വിപുരം ബംഗ്ലാവും സിപി കണ്ടുകെട്ടിയത് 1943ല്‍. മൂത്തമകള്‍ മനോന്മണി പ്രസവിച്ചുകിടക്കുമ്പോള്‍ കൈക്കുഞ്ഞുമായി (അന്നത്തെ കൈക്കുഞ്ഞ് നല്ല ശിവന് ഇന്ന് പ്രായം 74) കൂടിയിറക്കപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി. നടരാജപിള്ള നിയമസഭാംഗമായി. മന്ത്രിയായ ഉടന്‍തന്നെ സഹമന്ത്രിമാര്‍ പാര പണിതു. അദ്ദേഹം ദല്‍ഹിയില്‍ സംസ്ഥാന പ്രതിപുരുഷനായി.
പില്ക്കാലത്ത് ധന-റവന്യൂ മന്ത്രിയായി. നിരവധി നല്ല കാര്യങ്ങള്‍ സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ചെയ്തു. ഇന്ത്യയില്‍ ആദ്യമായി ഭൂപരിഷ്കരണത്തിനായി ആറു ബില്ലുകള്‍ അവതരിപ്പിച്ചു. (1954, ആഗസ്റ്റ് 7) അസൂയ തോന്നിയ കോണ്‍ഗ്രസ് പാര്‍ട്ടി പിഎസ്പിക്കുള്ള പിന്തുണ പിന്‍വലിച്ചു. അസൂയക്കാരായ കമ്മ്യൂണിസ്റ്റുകള്‍ പിഎസ്പിയെ പിന്താങ്ങി ഭൂപരിഷ്കരണം നടപ്പിലാക്കാന്‍ സഹായിച്ചില്ല. പിന്നെ കേരളം രൂപീകൃതമായപ്പോള്‍ നടരാജപിള്ളയുടെ വെള്ളാള സമുദായത്തിന് പ്രാമുഖ്യമുള്ള നാലു തെക്കന്‍ തിരുവിതാംകൂര്‍ ജില്ലകള്‍ വെട്ടിമാറ്റി, കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള മലബാര്‍ കൂട്ടിച്ചേര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഭാര്യ പിതാവ്, സംസ്ഥാന പുനഃസംഘടനാ കമ്മീഷന് അംഗമായ സര്‍ദാര്‍ കെ.എം. പണിക്കര്‍ തയ്യാറായി. അങ്ങനെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. മന്ത്രിയായും എംപിയായും ഭരണതലത്തില്‍ എത്തിയ നടരാജപിള്ള, സര് സിപി കണ്ടുകെട്ടിയ പൈതൃക സ്വത്ത് തിരിച്ചെടുക്കാന്‍ ശ്രമിച്ചില്ല.
1966 ജനുവരി 10ന് നടരാജപിള്ള അന്തരിച്ചു. അടുത്തവര്‍ഷം അദ്ദേഹത്തിന്റെ ദ്വിതീയ ഭാര്യ, കോമളാംബാള്‍ (ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് നടരാജപിള്ള ഭാര്യ സഹോദരിയെ വിവാഹം ചെയ്തു. ഇരുവരിലുമായി പിള്ളയ്ക്ക് പന്ത്രണ്ടു മക്കള്‍) അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിനെ നേരില്‍ കണ്ടു സങ്കടം അറിയിച്ചു. ഭര്‍ത്താവ്, ഭര്‍തൃപിതാവ് എന്നിവരുടെ സ്മരണ നിലനിര്‍ത്താന്‍ കണ്ടുകെട്ടിയ ഭൂമിയില്‍ ഒരുഭാഗവും ഹാര്‍വി ബംഗ്ലാവും തനിക്കു വിട്ടുതരണം എന്നപേക്ഷിച്ചു(1967). ലോ അക്കാദമിക്ക് സ്ഥലം പാട്ടത്തിനു കൊടുക്കാന്‍ പോകുന്നു എന്നറിഞ്ഞാണ് കോമളാംബാള്‍ ഇഎംഎസിനെ സമീപിച്ചത്. കൃഷിമന്ത്രി എം.എന്‍. ഗോവിന്ദന്‍നായര്‍ അത് കാര്‍ഷിക കോളേജിനു ചോദിച്ചിരിക്കുന്നു. ഒരു അപേക്ഷ എഴുതി തരൂ പരിഗണിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞുവത്രേ.
പക്ഷേ ഏതാനുംമാസം കഴിഞ്ഞപ്പോള്‍ ഇഎംഎസ് നിസാരമായ തന്റെ അമീബിയാസിസ് (വയറുകടി) ചികിത്സയ്ക്ക് അങ്ങ് ജര്‍മ്മനിയില്‍പോയി. അദ്ദേഹത്തിന്റെ അഭാവത്തില്‍ ക്യാബിനറ്റില്‍ അധ്യക്ഷത വഹിച്ചത് വിവിധ പാര്‍ട്ടികളിലെ മന്ത്രിമാര്‍. കൃഷിമന്ത്രി എം.എന്‍. ഗോവിന്ദന്‍നായര്‍ അധ്യക്ഷത വഹിച്ച ഒരു മന്ത്രിസഭാ യോഗത്തില്‍ നിയമം തെറ്റിച്ചു കാര്‍ഷിക സര്‍വകലാശാലയ്ക്ക് മാറ്റിവച്ച ഹാര്‍വിപുരം ബംഗ്ലാവ് പരിസരം നാരായണന്‍നായര്‍ തുടങ്ങിയ ലോ അക്കാദമിക്ക് പാട്ടത്തിനു നല്കാന് തീരുമാനമായി എന്ന് നടരാജ പിള്ളയുടെ കുടുംബം മനസ്സിലാക്കി. സഹായിക്കാന്‍ രാഷ്ട്രീയപാര്‍ട്ടിയോ കോടതിയില്‍പോകാന്‍ സാമ്പത്തികമോ ഇല്ലായിരുന്നു കോമളാംബാള്ക്ക്. സങ്കടം കടിച്ചമര്‍ത്തി ശേഷം കാലം ജീവിച്ചു മരിച്ചു.
ജീവിതകാലത്ത് ഭര്‍ത്താവിനോ ഭര്‍തൃപിതാവിനോ തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ ഒരു സ്മാരകം ഉയരുന്നത് ആ മഹതിക്ക് കാണാന്‍ കഴിഞ്ഞില്ല. അവരുടെ മക്കള്‍ക്ക്, കൊച്ചുമക്കള്‍ക്ക്, അല്ലെങ്കില്‍ അവരുടെ കൊച്ചുമകള്‍ക്ക് ആ ഭാഗ്യം കിട്ടുമോ?
അന്യനാട്ടില്‍ സ്മാരകം ഉണ്ടായിട്ടും, ജനിക്കുകയും വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സ്വന്തം നാട്ടില്‍, ആ നാട്ടിന്റെ പഴമ വര്‍ക്കല തുരങ്കം നിര്‍മ്മിച്ചപ്പോള്‍ കിട്ടിയ പുരാതന വട്ടെഴുത്ത് (നാനം മോനം) രേഖകള്‍ വഴി കണ്ടെത്തിയ ലോകം അറിയുന്ന ആ മഹാന് എന്നെങ്കിലും ഉണ്ടാകുമോ?
ജനായത്ത ഭരണസംവിധാനത്തില്‍ അതിനുള്ള മാര്‍ഗം ഇല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: