ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലിനെ നീതിക്കായുള്ള പോരാട്ടമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചാണ് നോട്ട് റദ്ദാക്കല്‍ നടപടി പ്രഖ്യാപിച്ചത്.
രാജ്യത്തിന് നഷ്ടമാകുമായിരുന്ന നാല്‍പ്പതിനായിരം കോടി രൂപ ഇതിലൂടെ സംരക്ഷിക്കാന്‍ സാധിച്ചു. ഈ പണം പാവപ്പെട്ടവരുടെ ക്ഷേമത്തിന് ഉപയോഗിക്കും. അലിഗഡില്‍ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
കള്ളപ്പണക്കാരെ പാഠം പഠിപ്പിക്കാന്‍ താന്‍ സ്ക്രൂ മുറുക്കി വരികയാണ്. ഇത് പ്രതിപക്ഷ പാര്‍ട്ടികളെ കോപാകുലരാക്കിയിരിക്കുന്നു. അവര്‍ ഒരുമിച്ച് എതിര്‍ക്കുന്നു.
രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. നോട്ട് റദ്ദാക്കിയപ്പോള്‍ കള്ളപ്പണക്കാര്‍ അനധികൃത സമ്പാദ്യം ബാങ്കുകളില്‍ നിക്ഷേപിച്ചു. മോദി ഇത് കണ്ടുപിടിക്കില്ലെന്നാണ് അവര്‍ കരുതിയത്. കള്ളപ്പണ നിക്ഷേപം കണ്ടെത്തുന്നതിന് ആവശ്യമായ സംവിധാനമുണ്ടെന്ന് അവര്‍ ചിന്തിച്ചില്ല. നടപടികള്‍ തുടരുകയാണ്. മോദി ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. അഞ്ച് വര്‍ഷം അഖിലേഷ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ പരാജയം മുന്നില്‍ക്കാണുമ്പോള്‍ ആരുടെ പിന്തുണ ലഭിച്ചാലും സ്വീകരിക്കുന്ന അവസ്ഥയിലാണ് അഖിലേഷ്. ക്രമസമാധാനം തകരുകയും സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുകയും ചെയ്തു.
അഴിമതി, ജാതീയത, സ്വജനപക്ഷപാതം എന്നിവ പ്രോത്സാഹിപ്പിച്ചു.
കര്‍ഷകര്‍ ദുരിതത്തിലാണ്. ജോലി ലഭിക്കാന്‍ യുവാക്കള്‍ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും കോഴ നല്‍കേണ്ടിവരുന്നു. ഇത് അവസാനിപ്പിക്കണമെന്നും ഉത്തര്‍പ്രദേശ് മാറ്റത്തിന് ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: