തിരുവനന്തപുരം: സ്പോര്‍ട്സ് ലോട്ടറി ഇടപാടില്‍ തുക അടയ്ക്കാത്തവര്‍ക്കെതിരെ നിയമനടപടിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഒരുങ്ങിയെന്ന് പ്രസിഡന്റ് ടി.പി. ദാസന്. ലോട്ടറി വാങ്ങിയ പത്തൊന്‍പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സിലിന് ഒരുരൂപ പോലും നല്‍കിയിട്ടില്ല. തുകയടയ്ക്കാത്ത പഞ്ചായത്തുകള്ക്കതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദാസന് മാധ്യമങ്ങളോട് പറഞ്ഞു.
തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു ചില തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൗണ്‍സില്‍ കത്തയച്ചു. എന്നാല്‍ ഇതുവരെ മറുപടി ഉണ്ടായില്ല. അതിനാലാണ് പണം തിരിച്ചടക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ആലോചിക്കുന്നത്. 453 തദ്ദേശ സ്ഥാപനങ്ങള്‍ ലോട്ടറി ഇനത്തില്‍ നല്‍കേണ്ട മുഴുവന്‍ തുകയും അടച്ചിട്ടില്ല. ഇവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും.
സ്പോര്‍ട്സ് ലോട്ടറി ഇടപാടില്‍ ടി.പി. ദാസനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് കൗണ്‍സില്‍ നീക്കം. ത്വരിതാന്വേഷണത്തില്‍ ഗുരുതരക്രമക്കേടുകള്‍ കണ്ടെത്തിയതു സംബന്ധിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. കായികതാരം അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെെടയുള്ളവരുടെ പരാതിയില്‍ കഴിഞ്ഞ ജൂലൈ 14 നാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: