ന്യൂദല്‍ഹി: നോട്ട് അസാധുവാക്കിയതിന് ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം കണ്ടെത്തുന്നതിന് ആദായനികുതി വകുപ്പ് ഒരു കോടി അക്കൗണ്ടുകള്‍ പരിശോധിച്ചു. അഞ്ച് ലക്ഷത്തിന് മുകളിലുള്ള സംശയകരമായ നിക്ഷേപങ്ങളില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. 4.2 ലക്ഷം കോടി രൂപ നിക്ഷേപം വരുന്ന 18 ലക്ഷം അക്കൗണ്ട് ഉടമകള്‍ക്കാണ് വിശദീകരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് അറിയിപ്പ് നല്‍കിയത്. വെബ്സൈറ്റിലൂടെ വിശദീകരണം നല്‍കാം.
വന്‍ തുകകള്‍ നിക്ഷേപിച്ചവര്‍ക്ക് സ്രോതസ്സ് വെളിപ്പെടുത്താനാവശ്യപ്പെട്ട് ഇ മെയിലുകളും സന്ദേശങ്ങളും അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ പരിശോധനയാണ് ആദായനികുതി വകുപ്പ് നടത്തുന്നത്. നോട്ട് റദ്ദാക്കിയ നവംബര്‍ എട്ടിന് ശേഷം നിക്ഷേപിച്ച തുകയും മുന്‍കാലങ്ങളില്‍ അടച്ച നികുതിയും ഒത്തുനോക്കിയാണ് പരിശോധന. ഓപ്പറേഷന് ക്ലീന്‍ മണി എന്ന പേരില്‍ ജനവരി 31നാണ് പരിശോധന ആരംഭിച്ചത്.
സത്യസന്ധരായ നിക്ഷേപകരെ ദ്രോഹിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തൃപ്തികരമായ വിശദീകരണം നല്‍കുന്നവര്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാവില്ല. കയ്യിലുണ്ടായിരുന്ന പണമാണെന്ന് വ്യക്തമാക്കിയാല്‍ പരിശോധന അവസാനിപ്പിക്കും.
വിശദീകരണം നല്കുന്നതില് വീഴ്ച വരുത്തുന്നവര്‍ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്ക് മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ നോട്ടീസ് അയക്കും. നിക്ഷേപകര്‍ക്ക് ദുരിതമുണ്ടാകരുതെന്ന് ഉറപ്പാക്കാനാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നത്. നോട്ട് അസാധുവാക്കിയതിന് ശേഷം നിക്ഷേപിച്ച വിവരങ്ങള്‍ പരിശോധിക്കാനും വിശദീകരണങ്ങള്‍ക്ക് പ്രതികരണം നല്‍കാനും വകുപ്പ് നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 30 വരെ കാലയളവില്‍ 1.09 കോടി അക്കൗണ്ടുകളില്‍ രണ്ട് മുതല്‍ 80 ലക്ഷം വരെ രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. 1.48 ലക്ഷം അക്കൗണ്ടുകളില്‍ 80 ലക്ഷത്തിന് മുകളിലാണ് നിക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: