കൊച്ചി: എറണാകുളം – മൂവാറ്റുപുഴ റൂട്ടിലെ അവസാന ബസ് നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍. രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നവരുടെ ആശ്രയമായിരുന്ന ബസ് സര്‍വ്വീസാണ് കളക്ഷന്‍ കുറവെന്ന പേരില്‍ റദ്ദാക്കിയത്. രാത്രി 11.30ന് എറണാകുളത്തു നിന്ന് മൂവാറ്റുപുഴയ്ക്കുള്ള ലോ ഫ്ളോര്‍ ബസാണ് നിര്‍ത്തലാക്കിയത്. 10.10നാണ് ഇതിന് മുമ്പ് മൂവാറ്റുപുഴക്ക് ബസ് സര്‍വ്വീസുള്ളത്.
കോലഞ്ചേരി, മൂവാറ്റുപുഴ ഭാഗത്തേക്കും അവിടെ നിന്ന് തൊടുപുഴ ഭാഗത്തേക്കും പോകുന്ന യാത്രക്കാരാണ് ഇതോടെ വലഞ്ഞത്. രാത്രി ട്രെയിനുകളിലും മറ്റും എത്തുന്ന വിദ്യാര്ഥികളടക്കമുള്ളവരെയാണ് സര്‍വീസ് നിര്‍ത്തലാക്കിയതോടെ ബുദ്ധിമുട്ടിലാക്കിയത്. സര്‍വീസ് നഷ്ടത്തിലാണെന്നാണ് കാരണം പറയുന്നതെങ്കിലും ബസില്‍ എപ്പോഴും തിരക്കാണെന്ന് സ്ഥിരം യാത്രക്കാരുള്പ്പടെയുള്ളവര് പറയുന്നു. എന്നാല്‍ 10,000 ത്തില്‍ താഴെ കളക്ഷനുള്ള ബസുകള്‍ നിര്‍ത്തലാക്കണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമാണ് സര്‍വ്വീസ് നിര്‍ത്താന്‍ കാരണമെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. ബസ് സര്‍വീസ് പുന:സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ജില്ലയുടെ കിഴക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന അവസാന ബസ് അവശ്യസര്വീസാണെന്നും അതിനാല്‍ ലാഭ നഷ്ട കണക്കുകള്‍ നോക്കാതെ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തയാറാകണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. മുന്നറിയിപ്പുകളില്ലാതെ ബസ് നിര്‍ത്തിയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി വൈകി ട്രെയിനില്‍ എത്തിയവര്‍ മൂവാറ്റുപുഴയ്ക്കു ബസ് ഇല്ലാതെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കുടുങ്ങിയിരുന്നു.
ബസ് നിര്‍ത്തിയ അവസാന ദിവസവും നിറയെ യാത്രക്കാരുണ്ടായിരുന്നതായി ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.മൂവാറ്റുപുഴയ്ക്കുള്ള അവസാന സര്‍വീസ് ലാഭ നഷ്ട കണക്കുകള്‍ നോക്കാതെ നടത്തണമെന്ന് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹം ആവശ്യപ്പെട്ടു. രാത്രികാലങ്ങളിലെ സര്‍വ്വീസുകള്‍ ജനങ്ങള്‍ക്ക് സേവനമെന്ന രീതിയില്‍ നടത്തണം. ഈ വിഷയത്തില്‍ ഇടപെടുമെന്നും എംഎല്‍എ വ്യക്തമാക്കി.
കളക്ഷന്‍ കുറവുള്ള സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ഇതിന്റെ ഭാഗമായാണോ സര്‍വ്വീസ് നിര്‍ത്തിയതെന്ന് പരിശോധിക്കും. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: