കണ്ണൂര്‍: സിപിഎം ഭരണം നടത്തുന്ന ക്ഷേത്രത്തില്‍ ദളിതരോട് അയിത്തം. ക്ഷേത്രഭരണാധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ജനാധിപത്യ രാഷ്ട്രീയ സഭയുടെ നേതൃത്വത്തില്‍ ദളിത് വിഭാഗക്കാരായ പ്രദേശവാസികള്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ 72 മണിക്കൂര്‍ സത്യഗ്രഹ സമരം ആരംഭിച്ചു.
കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നെളളിപ്പുമായി ബന്ധപ്പെട്ടാണ് സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി അയിത്തം നിലനില്‍ക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മറ്റ് സമുദായക്കാരുടെ വീടുകളിലെല്ലാം വെളിച്ചപ്പാടിന്റെ നേതൃത്വത്തില്‍ തിരുവായുധം എഴുന്നെളളിപ്പ് സന്ദര്‍ശനം നടത്തുമ്പോള്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ ക്ഷേത്രം അധികൃതര്‍ ഒഴിവാക്കുകയാണ്.
പ്രശ്നത്തില്‍ ജില്ലാ ഭരണകൂടവും പോലീസും ഇടപെട്ടിട്ടും തീരുമാനത്തില്‍ നിന്ന് പിന്മാറാന് സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രസമിതി തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പ്രദേശത്തെ പുലയവിഭാഗത്തില്‍പ്പെട്ട ദളിത് കുടുംബങ്ങള്‍ സമരവുമായി രംഗത്തെത്തിയത്. വരുന്ന 8 മുതല്‍ 12 വരെയാണ് ഉത്സവത്തിന് മുന്നോടിയായുളള എഴുന്നളളത്ത് ഈ വര്‍ഷവും അയിത്താചരണം നിലനിര്‍ത്താനാണ് സിപിഎം നീക്കങ്ങള്‍ നടത്തുന്നതെന്ന് സമരക്കാര്‍ പറഞ്ഞു.
ഏതാനും വര്‍ഷങ്ങളായി ദളിത് വിഭാഗങ്ങളും സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വം നല്കുന്ന ക്ഷേത്രസമിതിയും തമ്മില്‍ പ്രദേശത്ത് ഇതേച്ചൊല്ലി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കണ്ടിരുന്നുവെങ്കിലും ക്ഷേത്ര കമ്മറ്റി കലക്ടര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയായിരുന്നുവെന്ന് സമരക്കാര്‍ പറഞ്ഞു.
അഴീക്കല്‍ പാമ്പാടി ആലിന് കീഴില്‍ ക്ഷേത്രത്തിലെ ദളിതര്‍ക്കെതിരായ അയിത്തം അവസാനിപ്പിക്കുക, അയിത്തം ആചരിച്ചതിന് ക്ഷേത്രസമിതിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക, ദളിതര്‍ക്കെതിരായ കമ്മ്യൂണിസ്റ്റ് ജാതീയത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാറാണ് നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.
ജെആര്‍എസ് ചെയര്‍പേഴ്സണ്‍ സി.കെ. ജാനു സമരം ഉദ്ഘാടനം ചെയ്തു. പ്രസീത അഴീക്കോട് അധ്യക്ഷത വഹിച്ചു. ജെആര്‍എസ് സംസ്ഥാന ആക്ടിംഗ് ചെയര്മാന് ഇ.പി. കുമാരദാസ്, എസ്ജെഡി സംസ്ഥാന ജോയിന്റ് സെക്രട്ടറി സതീഷ് ചന്ദ്രന് മാസ്റ്റര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സതീശന് പാനൂര്‍, തീയ്യ മഹാസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവന്, ജെആര്‍എസ് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എസ്.ബിനു തുടങ്ങിയവര്‍ സംസാരിച്ചു. ജെആര്‍എസ് ജില്ലാ സെക്രട്ടറി പ്രകാശന് മൊറാഴ സ്വാഗതം പറഞ്ഞു.
കേരളം മുഴുവന്‍ ജാതിയില്ലെന്ന് പറഞ്ഞ് പ്രസംഗിച്ച് നടന്ന സിപിഎം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യത്തിലെ അയിത്താചരണത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് സി.കെ.ജാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: