തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം പുതിയ തലങ്ങളിലെത്തി നില്‍ക്കുകയാണ്. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ എന്നിവ നല്‍കുന്നതിലെ അപാകങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരത്തിന് തുടക്കമിട്ടത്. എന്നാല്‍ കേരളത്തിലെ ഇരു മുന്നണികളിലെയും രാഷ്ട്രീയ നേതൃത്വങ്ങളുടെ സത്യസന്ധതയേയും പ്രതിബദ്ധതയേയും ചോദ്യം ചെയ്യുന്ന പ്രക്ഷോഭമായി അത് വളര്‍ന്നു കഴിഞ്ഞു. ഭരണ മുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മും രണ്ടാം കക്ഷി എന്നവകാശപ്പെടുന്ന സിപിഐയും ലോ അക്കാദമി സമരത്തെച്ചൊല്ലി കടുത്ത ഭിന്നതയിലെത്തി നില്ക്കുന്നു.
വിദ്യാര്‍ത്ഥി താല്‍പ്പര്യത്തെയും സംസ്ഥാനത്തിന്റെ പൊതുവായ താല്‍പ്പര്യത്തെയും ബലികഴിച്ചുകൊണ്ടാണ് ലോ അക്കാദമി സമരത്തില്‍ മാനേജ്മെന്റിന് അനുകൂലമായി സിപിഎമ്മും എസ്എഫ് ഐയും നിലപാടെടുത്തത്. ഇതിനെ ചോദ്യം ചെയ്യാന്‍ സിപിഐ മുന്നോട്ടു വന്നതോടെ ഇടതുമുന്നണിയില്‍ സമരം കടുത്ത ഭിന്നതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരു പാര്‍ട്ടികളുടെയും ഉന്നത നേതാക്കളും മുഖ്യമന്ത്രിയും ഈ വിവാദത്തില്‍ ഇരു പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്നു. ഭരണപക്ഷത്തുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ പരസ്പരം ഭിന്നിച്ച്, പോരടിച്ചു നില്ക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിലുള്ളത്.
ലോ അക്കാദമിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ ഭൂമി ദുരുപയോഗിക്കുന്നുവെന്ന് കാണിച്ച് വി.എസ്അച്യുതാനന്ദന്‍ റവന്യൂ വകുപ്പിന് പരാതി നല്‍കിയതോടെ സിപിഎമ്മിനുള്ളിലും ഇത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിഷയം റവന്യൂ വകുപ്പ് സെക്രട്ടറിയുടെ അന്വേഷണത്തിലാണ്. സര്‍ക്കാര്‍ നല്കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമിയും അതിലെ വസ്തുക്കളും ഉപയോഗിക്കുന്നതെന്നും അതിനാല്‍ ഭൂമി തിരിച്ചെടുക്കണമെന്നുമാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ഭൂമിയുടെ ദുരുപയോഗം മാത്രമല്ല ലോ അക്കാദമിയുടെ ഘടനയും പ്രവര്‍ത്തനവും ട്രസ്റ്റിന്റെ വിശ്വാസ്യതയും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ മാനേജ്മെന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും മറ്റ് സിപിഎം നേതാക്കളും ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. തത്വചിന്തകനും തമിഴ് ഭാഷാ പണ്ഡിതനുമായ പ്രൊഫ. സുന്ദരം പിള്ളയുടെ മകനും മുന്‍ മന്ത്രിയുമായ പി. എസ്. നടരാജപിള്ളയുടെ ഉടമസ്ഥതയില്‍ നിന്നാണ് ഭൂമി സര്‍ക്കാര്‍ കൈവശത്തിലെത്തുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സജീവ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന നടരാജ പിള്ളയെ ഏത് പിള്ള എന്ന രീതിയിലാണ് മുഖ്യമന്ത്രി പരിഹസിച്ചിരിക്കുന്നത്.
കൃഷി വകുപ്പിന്റെ ട്രെയിനിംഗ് സെന്റര്‍ മാറ്റിയാണ് ലോ അക്കാദമിക്ക് സ്ഥലം കൈമാറിയത്. പാട്ടക്കരാര്‍ പ്രകാരം നല്കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തു എന്നും ലോ അക്കാദമിയുടെ ആവശ്യത്തില്‍ കഴിഞ്ഞ ബാക്കിയുള്ള ഭൂമി തിരിച്ചെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ട്രസ്റ്റിന്റെ പ്രവര്‍ത്തനം, ഉടമസ്ഥത എന്നിവയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
സര് സിപിയുടെ കാലത്ത് നടന്ന കൈമാറ്റമാണിതെന്നും അതില്‍ നിലവിലുള്ള സര്‍ക്കാരിന് യാതൊന്നും ചെയ്യാനില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പക്ഷം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കിയ ഭൂമി തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നു ഉറപ്പു വരുത്താനും അങ്ങനെയെങ്കില്‍ അത് തിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നുമാണ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നത്. ഇക്കാര്യത്തില്‍ സിപിഐ എടുത്ത നിലപാടിനെ തള്ളിപ്പറയുകയാണ് സിപിഎം. യുഡിഎഫ് ഭരണകാലത്ത് സോളാര്‍ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞോടി സിപിഎമ്മിന്റെ പിന്നിലൊളിച്ച സിപിഐയെ അല്ല ലോ അക്കാദമി സമരത്തില്‍ കാണുന്നത്. എന്നാല്‍ ഈ നിലപാട് എത്രമാത്രം മുന്നോട്ടുകൊണ്ടുപോകാന്‍ സിപിഐക്ക് കഴിയുമെന്നുള്ളത് കാലം തെളിയിക്കും.
സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തെ കണ്ണടച്ച് പിന്തുണക്കേണ്ട രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ന് ഇടതു മുന്നണിയിലുള്ളത്. നമ്പൂതിരിയുടെ വെളിച്ചത്തുള്ള വാര്യരുടെ ഊണെന്നാണ് സിപിഐയുടെ മുന്നണിയിലുള്ള സ്ഥാനത്തെ സിപിഎംവിശേഷിപ്പിക്കുന്നത്. ഇടത് വിരുദ്ധരുടെ കൈയിലെ പാവയായി സിപിഐ മാറിയിരിക്കുന്നു എന്നും സിപിഎം വിശേഷിപ്പിക്കുന്നു. ഇത് വി.എസ്. അച്യുതാനന്ദനും കൂടിയുള്ള മുന്നറിയിപ്പാണ്. സിപിഎമ്മിന്റെ കണ്ണൂര്‍ നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള സിപിഐയുടേയും വി.എസ്.അച്യുതാനന്ദന്റേയും നീക്കം കേരള രാഷ്ട്രീയം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. നമ്പൂതിരിയുടെ വെട്ടത്തില്‍ സിപിഐക്ക് ഇനി എത്രനാള്‍ ഊണുകഴിക്കാനാകുമെന്നുകൂടിയാണ് കേരളം കാണാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: