പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ചേ അടങ്ങൂ എന്ന വാശിയിലാണ് സര്‍ക്കാര്‍. അതിനായി പൊതുവിദ്യാഭ്യാസ സംരക്ഷണ ദിനം ആഘോഷപൂര്‍വം ആചരിച്ചുകഴിഞ്ഞു. നാളിതുവരെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ഇടതു-വലതു സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന കുറ്റബോധത്തില്‍നിന്നായിരിക്കാം ഇപ്പോള്‍ ഒരു സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചത്. എന്നാല്‍ വിദ്യാഭ്യാസത്തെയും വിദ്യാര്‍ത്ഥികളെയും സംരക്ഷിക്കാനായില്ലെങ്കിലും പൊതുവിദ്യാഭ്യാസരംഗത്തെ അധ്യാപകരെ സംരക്ഷിക്കാന്‍ ഇടതു-വലതു സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫലമായാണ് ‘പ്രൊട്ക്റ്റഡ്’ അദ്ധ്യാപകര്‍ എന്നൊരു വിഭാഗം ഉണ്ടായത്.
പൊതുവിദ്യാഭ്യാസ മേഖലയില്‍; അതായത് സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും കുട്ടികള്‍ കുറയുമ്പോള്‍ സ്വാഭാവികമായും ഡിവിഷനുകള്‍ കുറയും. ‘ഡിവിഷന് ഫാള്‍’ നേരിടുന്ന മേല്‍പ്പറഞ്ഞ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് പഠിപ്പിക്കാന്‍ കുട്ടികള്‍ ഇല്ലാതെ വരുമ്പോള്‍ അവര്‍ക്ക് ജോലി നഷ്ടമാകും. ജോലി നഷ്ടപ്പെടാതെ അവരെ സംരക്ഷിച്ചു നിര്‍ത്തുന്ന പദ്ധതിയിന്‍ കീഴില്‍ വരുന്നവരാണ് ‘പ്രൊട്ടക്റ്റഡ്’ അദ്ധ്യാപകര്‍. ഒഴിവുവരുന്ന മുറയ്ക്ക് അവരെ നിയമിക്കും.
പൊതുവിദ്യാഭ്യാസ രംഗത്ത് രണ്ടുതരം അദ്ധ്യാപകരുണ്ട്. ഗവണ്മെന്റ് സ്കൂളുകളിലെ അദ്ധ്യാപകരും എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരും. ആദ്യം പറഞ്ഞ വിഭാഗക്കാരെ പബ്ലിക് സര്‍വീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ച് ടെസ്റ്റും ഇന്റര്‍വ്യൂവും ഒക്കെ നടത്തിയശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്നാണ് നിയമിക്കുന്നത്. ഭരണഘടന വിഭാവന ചെയ്യുന്ന സംവരണ വ്യവസ്ഥകള്‍ ഒക്കെ പാലിച്ച്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്കു ലഭിക്കും. എന്നാല്‍ എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരെ നിയമിക്കുന്നതിന് സ്കൂള്‍ മാനേജ്മെന്റിനാണ് അധികാരം. കൂടുതല്‍ പണം നല്കാന് കഴിയുന്നവര്‍ക്കാണ് പലപ്പോഴും നിയമനം ലഭിക്കുക. അല്ലെങ്കില്‍ മാനേജ്മെന്റിന് അത്രമേല്‍ വേണ്ടപ്പെട്ടവരായിരിക്കണം. ആ നിയമനങ്ങളില്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല.
പക്ഷേ അങ്ങനെ മാനേജര്‍മാര്‍ നിയമിക്കുന്നവര്‍ക്കും ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്ന്. സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന അതേ നിരക്കില്‍ ശമ്പളവും പെന്‍ഷനും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും സ്വകാര്യ മാനേജര്‍മാര്‍ നിയമിക്കുന്ന എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്കും ലഭിക്കും എന്നു സാരം. ഇപ്രകാരം ഗവണ്മെന്റ് സ്കൂള്‍ അധ്യാപകര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുപരി അവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനസ്വാതന്ത്ര്യം കൂടുതലായി അനുവദിച്ചുകൊടുത്തിട്ടുമുണ്ട്. അതായത് എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് പഞ്ചായത്ത് അംഗം മുതല്‍ പാര്‍ലമെന്റ് അംഗംവരെയാകാം, സംസ്ഥാനമന്ത്രിയാകാം, കേന്ദ്രമന്ത്രിയാകാം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകര്‍ ഒരുപടി താഴെയാണെന്നര്‍ത്ഥം. ഇതില്‍ സര്‍ക്കാര്‍ അധ്യാപക സംഘടനകള്‍ക്കൊന്നും ഒരു പരാതിയുമില്ല എന്നോര്‍ക്കണം. സ്വന്തം ജീവനക്കാരെക്കാള്‍ സര്‍ക്കാരിനിഷ്ടം സ്വകാര്യ മാനേജര്‍മാര്‍ നിയമിക്കുന്ന അദ്ധ്യാപകരെയാണ് എന്നു മനസ്സിലാക്കണം. ഭാരതത്തില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് മേല്‍പ്പറഞ്ഞ തരത്തിലുള്ള ഒരു സംവിധാനം ഉണ്ടാകാനിടയില്ല.
ഇനി നമുക്ക് കനത്ത ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകര്‍ ‘പൊതുവിദ്യാഭ്യാസ സംരക്ഷണ’ത്തിനായി എന്തു സംഭാവന ചെയ്യുന്നു എന്നുകൂടി പരിശോധിക്കാം. ലക്ഷക്കണക്കിന് അധ്യാപകരാണീ മേഖലയില്‍ പണിയെടുക്കുന്നത് എന്നോര്‍ക്കണം. കുട്ടികളുടെ കുറവുമൂലം ഡിവിഷന് ഫാള്‍ വരുകയും ആയിരക്കണക്കിന് അദ്ധ്യാപകര്‍ ‘പ്രൊട്ടക്ടറ്റഡ്’ ഗ്രൂപ്പില്‍ നിലനില്ക്കുകയും ചെയ്യുമ്പോള്‍ (പല സ്കൂളുകളുടെയും നിലനില്‍പ്പുതന്നെ അപകടത്തിലാണ്) പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍ തങ്ങളുടെ സന്താനങ്ങളെ എവിടെയാണ് പഠിപ്പിക്കുന്നത്? രാഷ്ട്രീയപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും തങ്ങളുടെ കുട്ടികളെ എവിടെ പഠിപ്പിക്കുന്നു? നികുതിദായകര്‍ക്ക് ഇതറിയാന്‍ താല്‍പ്പര്യമുണ്ടാവുക സ്വാഭാവികം. സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഒരു അന്വേഷണം നടത്തി കണക്കുകള്‍ ജനങ്ങളെ അറിയിക്കേണ്ടതുമാണ്.
ഭാഗ്യമെന്ന് പറയട്ടെ, കിഴക്കേ കല്ലട പഞ്ചായത്തിലെ ഒരു സാമ്പിള്‍ കണക്ക് നമുക്ക് ലഭ്യമാണ്. അതിന് നന്ദിപറയേണ്ടത് ഇലക്ട്രിക്കല്‍ എഞ്ചിനീയറായ കെ.വി.സുനില്‍ കുമാറിനോടും. അദ്ദേഹം തരുന്ന കണക്കനുസരിച്ച് കിഴക്കേ കല്ലട പഞ്ചായത്തില്‍ മൂന്ന് ഹയര്‍ സെക്കന്ററി സ്കൂളുകളിലായി 108 അദ്ധ്യാപകരുള്ളതില്‍ 24 അധ്യാപകര്‍ മാത്രമാണ് തങ്ങളുടെ മക്കളെ പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളില്‍ പഠിപ്പിക്കുന്നത്. പൊതുപ്രവര്‍ത്തകരായ പഞ്ചായത്ത് മെമ്പര്‍മാര്‍ പതിനഞ്ചുപേരുള്ളതില് ആറുപേര്‍ തങ്ങളുടെ മക്കളെ പൊതുവിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തു പഠിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ പ്രകാരം മാന്യമായ ശമ്പളം ലഭിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകര്‍ക്ക് തങ്ങളുടെ മക്കളെ ഉയര്‍ന്ന ഫീസും തലവരിയും നല്കി പബ്ലിക് സ്കൂളുകളിലും സ്വകാര്യ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലുമൊക്കെ ചേര്‍ത്ത് പഠിപ്പിക്കുന്നതിനുള്ള സാമ്പത്തികശേഷി വര്‍ധിച്ചുവരും. തങ്ങളുടെ സഹപ്രവര്‍ത്തകരുടെ രക്ഷ കരുതിയും സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ താല്പര്യം കണക്കിലെടുത്തും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം വാങ്ങുന്ന അധ്യാപകര്‍ തങ്ങളുടെ സന്താനങ്ങളെ പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കാനും സന്നദ്ധത കാണിക്കേണ്ടതാണ്.
അദ്ധ്യാപക സംഘടനകള്‍ക്ക് തങ്ങളുടെ അംഗങ്ങളെ അതിന് പ്രേരിപ്പിക്കാന്‍ ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ചില നടപടികളൊക്കെ സ്വീകരിക്കാനാവും. അത് സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: