തൃശൂര്‍: സിപിഐക്കെതിരായ ഇ.പി. ജയരാജന്റെ കടന്നാക്രമണം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ. സിപിഐ മുഖപത്രം ജനയുഗത്തില്‍ മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ലേഖനം വന്നിരുന്നു. എഡിറ്റോറിയല്‍ പേജില്‍ വി.പി. ഉണ്ണികൃഷ്ണന് എഴുതിയ ‘ഏതോ ഒരു പിള്ളയല്ല, നടരാജന്‍പിള്ള’ എന്ന ലേഖനത്തില്‍ പിണറായിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് പിണറായി ജയരാജനെക്കൊണ്ട് പറയിപ്പിച്ചത്. സിപിഐക്ക് ശക്തിയില്ലെന്നും സിപിഎമ്മിന്റെ തണലിലാണ് കേരളത്തില്‍ അവരുടെ നിലനില്‍പ്പെന്നും തുറന്നടിച്ച ജയരാജന് ഇരു പാര്‍ട്ടികളുടേയും നേതൃത്വത്തെ അമ്പരപ്പിച്ചു.
പിണറായിയുടെ അറിവില്ലാതെ ഇത്തരം കടുത്ത വിമര്‍ശനത്തിന് ഇപി മുതിരില്ല. അതേസമയം മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കേണ്ടിവന്നതിലുള്ള നീരസം ഇപിയെ ഇപ്പോഴും വേട്ടയാടുന്നു. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്ന് ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പാര്‍ട്ടിയേയും ദേശാഭിമാനിയേയും ഇദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. തന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടിപത്രം പ്രതിരോധിച്ചില്ല എന്നായിരുന്നു പരാമര്‍ശം.
എന്നാല്‍, ഇന്നലെ ഈ പരാമര്‍ശം തിരുത്തി. താനങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് തൃശൂരില്‍ ജയരാജന് വ്യക്തമാക്കിയത്. വിവാദമുണ്ടായപ്പോള്‍ ദേശാഭിമാനി സ്വീകരിച്ച നിലപാട് താന്‍ പഠിക്കുകയാണെന്നു മാത്രമാണ് അഭിമുഖത്തില്‍ പറഞ്ഞത്. ദേശാഭിമാനിയെ കുറ്റപ്പെടുത്തിയില്ല, ഇപി ന്യായീകരിച്ചു. പാര്‍ട്ടി നേതൃത്വത്തേയും ദേശാഭിമാനിയേയും വിമര്‍ശിച്ചതിന്റെ പേരില്‍ നടപടി ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്താണ് മലക്കംമറിച്ചില്‍ എന്നാണ് കരുതുന്നത്.
ഈ വിവാദത്തില്‍ നിന്ന് തടിയൂരാനും സിപിഐക്ക് മേലുള്ള കുതിരകയറ്റം ഉപകാരപ്പെട്ടേക്കുമെന്നും ഇദ്ദേഹം അടുപ്പമുള്ളവരും കരുതുന്നു. എന്നാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പടെയുള്ളവര്‍ ജയരാജനെ നിയന്ത്രിക്കണമെന്ന അഭിപ്രായക്കാരാണ്. ഇതോടെ പ്രശ്നം കോടിയേരിയും പിണറായിയും തമ്മിലുള്ള പോരിലേക്ക് വളരാനും സാധ്യതയേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: